Mobile Phone Curfew Bihar> കുട്ടികള്‍ ഇന്ന് ജനിച്ചു വീഴുന്നത് തന്നെ ഡിജിറ്റല്‍ യുഗത്തിലേയ്ക്കാണ്. നിലവില്‍ പുറത്തുവരുന്ന പല വാര്‍ത്തകളും കുട്ടികള്‍ എത്രമാത്രം മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡിയ അഡിക്ടുകള്‍ ആണെന്നു വ്യക്തമാക്കുന്നു. വര്‍ധിച്ചുവരുന്ന മൊബൈല്‍ ഫോണ്‍ ദൂഷ്യവശങ്ങളെ പറ്റി ഏവരും വാതോരാതെ പ്രസംഗിക്കുമ്പോഴും, കുട്ടികളെയും യുവാക്കളെയും അദൃശ്യമായ ഈ പകര്‍ച്ചവ്യാധിയില്‍ നിന്ന് എങ്ങനെ രക്ഷിക്കുമെന്ന് ആരും പറയുന്നില്ല. ഒടുവില്‍ ആ യജ്ഞത്തിന് തുടക്കമാകുന്നുവെന്ന് തോന്നുന്നു. മൊബൈല്‍ ഫോണ്‍ കര്‍ഫ്യൂവെന്ന ധീരമായ ചുവടുവയ്പ്പിന് ഒരുങ്ങുകയാണ് ഇന്ത്യന്‍ സംസ്ഥാനമായ ബിഹാര്‍. യുവതലമുറയെ ഈ പകര്‍ച്ചവ്യാധിയില്‍ നിന്നു രക്ഷിക്കാന്‍ കടുത്ത നടപടികള്‍ ആവശ്യമാണെന്ന തിരിച്ചറിവാണ് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നത്.
എന്തുകൊണ്ട് കര്‍ഫ്യൂ?
കുട്ടികളും, യുവാക്കളും നിലവില്‍ അവരുടെ ബഹുഭൂരിപക്ഷം മസയവും ചെലവഴിക്കുന്നത് ഫോണുകളിലാണ്. കുട്ടികള്‍ റീലുകള്‍ക്കും, ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും അടിമകളായി മാറുന്നു. 2026 ഫെബ്രുവരി 23 തിങ്കളാഴ്ച ബിഹാര്‍ നിയമസഭയില്‍ ഈ വിഷയം പ്രത്യക്ഷപ്പെട്ടു. കുട്ടികളിലും, കൗമാരക്കാരിലും സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ ഗെയിമുകള്‍, മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍ സമയം എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി ഒരു പുതിയ നയം രൂപീകരിക്കാനാണ് തീരുമാനം. ഇതിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ ഉപദേശം തേടിയതായും നിതീഷ് കുമാര്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
വിഷയം വിദഗ്ധരുടെ പരിഗണനയില്‍
കുട്ടികളിലെയും, യുവാക്കളിലെയും സ്‌ക്രീന്‍ സമയം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കായി സംസ്ഥാനം ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന നിംഹാന്‍സിന്റെ ഉപദേശം തേടിയിരിക്കുകയാണ്. 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികളിലെ മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ ആണ് കടുത്ത നടപടികളിലേയ്ക്ക് കടക്കാന്‍ വഴിവച്ചത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ (ആരോഗ്യം, വിദ്യാഭ്യാസം, ഐടി) ഒരുമിച്ചാണ് നയം രൂപീകരിക്കുന്നത്. 2025- 26 ഇക്കണോമിക് സര്‍വേ, ഡിജിറ്റല്‍ ആസക്തിയെ ദേശീയ ആരോഗ്യ പ്രതിസന്ധിയായി ഔദ്യോഗികമായി തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ കൂടിയാണ് നടപടി.
കര്‍ഫ്യൂ നയത്തിന് കാരണം
ഷോര്‍ട്ട്-ഫോം വീഡിയോകളും (റീലുകളും), ഓണ്‍ലൈന്‍ ഗെയിമുകളും യുവതലമുറയില്‍ കുട്ടികളിലും, യുവാക്കളിലും ഡോപാമൈന്‍ ഹൈജാക്കിന് കാരണമാകുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. ഇതു അവരുടെ വികാരങ്ങളെയും, വിചാരങ്ങളെയും വരെ ബാധിക്കുന്നു. ഇവയുടെ അമിത ഉപയോഗം ഉദാസീനമായ ജീവിതശൈലിക്കും, ശാരീരിക പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുന്നു. കൗമാരക്കാര്‍ ഉള്‍പ്പെട്ട കേസുകള്‍ വര്‍ധിക്കുന്നതും ഈ പ്രശ്‌നങ്ങള്‍ കൊണ്ടാണെന്ന് സര്‍ക്കാര്‍ പറയുന്നു. നിലവില്‍ ഈ പ്രശ്‌നം ഉച്ചസ്ഥായിയില്‍ ആണെന്നും അതിനാല്‍ നിയന്ത്രിക്കുന്നതിന് കര്‍ഫ്യൂ പോലുള്ള കഠിന നടപടികള്‍ ആവശ്യമാണെന്നും സര്‍ക്കാര്‍ വിശ്വസിക്കുന്നു.
എങ്ങനെ നടപ്പാക്കും
ഒറ്റയടിക്ക് ഒരു വിലക്ക് ഏര്‍പ്പെടുത്തി കുട്ടികളെയും, യുവാക്കളെയും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. നിയന്ത്രണം, വിദ്യാഭ്യാസം, കമ്മ്യൂണിറ്റി പിന്തുണ എന്നിവയുടെ ഒരു മിശ്രിതമാന് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഓസ്ട്രേലിയന്‍ മാതൃക പിന്തുടര്‍ന്ന് 16 വയസ്സിന് താഴെയുള്ള കുട്ടികളെ സോഷ്യല്‍ മീഡിയ, ഗെയിമിംഗ് എന്നിവയില്‍ നിന്ന് പൂര്‍ണ്ണമായും നിരോധിച്ചേക്കാം. സ്‌കൂളുകളിലും, പ്രത്യേക പൊതു ഇടങ്ങളിലും ഫോണ്‍ രഹിത മേഖലകള്‍ പ്രഖ്യാപിക്കും. പ്രായപരിധി നിര്‍ണയത്തിന് സോഷ്യല്‍ മീഡിയ കമ്പനികളെ ഉത്തരവാദിത്തപ്പെടുത്തും. സ്‌കൂളുകളില്‍ ‘ഡിജിറ്റല്‍ ശുചിത്വം’ നിര്‍ബന്ധിത വിഷയമാക്കും. ജില്ലാ ആശുപത്രികളില്‍ ആസക്തി കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ തുറക്കും. ദേശീയ മാനസികാരോഗ്യ ഹെല്‍പ്പ്ലൈന്‍ പ്രയോജനപ്പെടുത്തും.
ഗ്രാമങ്ങളിലെ അമ്മമാരെ സ്‌ക്രീന്‍-ടൈം മാനേജ്മെന്റ്, കുട്ടികളിലെ ആസക്തിയുടെ ലക്ഷണങ്ങള്‍ തിരിച്ചറിയല്‍ എന്നിവയെ പറ്റി പഠിപ്പിക്കും. വേണ്ട ബോധവല്‍ക്കരണം നല്‍കും. ബോധവല്‍ക്കരണ പരിപാടികളിലൂടെ ലൈബ്രറികളിലേക്കും, ശാരീരിക കളികളിലേക്കും കുട്ടികളെ പ്രോല്‍സാഹിപ്പിക്കും. ബിഹാര്‍ മാത്രമല്ല കര്‍ണാടക, ആന്ധ്ര പ്രാദേശ് പോലുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളും ഈ അദൃശ്യമായ പകര്‍ച്ചവാധിക്കെതിരേ നടപടികള്‍ സ്വീകരിക്കാനുള്ള ശ്രമത്തിലാണ്. ഏറ്റവും പുതിയ സാമ്പത്തിക സര്‍വേ വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
