വിറ കൊണ്ടതും, തകർന്നതും ആഗോള ഭീമൻമാർ; ഇനിയില്ല ഹിൻഡൻബർഗ് ബോംബിങ്ങ് - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

വിറ കൊണ്ടതും, തകർന്നതും ആഗോള ഭീമൻമാർ; ഇനിയില്ല ഹിൻഡൻബർഗ് ബോംബിങ്ങ്

January 17, 2025
hindenburg research nathan anderson.jpg
hindenburg research nathan anderson.jpg

ഇന്ത്യൻ ഓഹരി വിപണികളിൽ പ്രകമ്പനം സൃഷ്ടിച്ച സ്ഥാപനത്തിന്റെ പേരാണ് ഹിൻഡൻബർഗ് റിസർച്ച്. 2023 ജനുവരിയിൽ ഇന്ത്യയിലെ മുൻനിര വ്യവസായ ഗ്രൂപ്പായ അദാനിക്കെതിരെ ആരോപണമുന്നയിച്ചതോടെയാണ് രാജ്യത്ത് ഹിൻഡൻബർഗും ഈ സ്ഥാപനത്തിന്റെ മേധാവി നഥാൻ ആൻഡേഴ്സണും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. അദാനിക്കെതിരെ മാത്രമല്ല ലോകത്തിലെ മറ്റ് പല കമ്പനികളെയും തകർത്തെറിഞ്ഞ ചരിത്രമാണ് ഹിൻഡൻബർഗിന്റേത്. ലോകശ്രദ്ധയാകർഷിച്ച ഈ ഷോർട് സെല്ലിങ് സ്ഥാപനം അടച്ചു പൂട്ടുകയാണെന്ന് നിലവിൽ നഥാൻ ആൻഡേഴ്സൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കേവലം 5 ജീവനക്കാർ മാത്രമേ ഉള്ളൂവെന്ന് അവകാശപ്പെടുന്ന ഒരു ചെറിയ കമ്പനി ലോകമെങ്ങുമുള്ള മാധ്യമങ്ങളുടെയും, ഭരണകൂടങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റിയ കഥയാണ് ഹിൻഡൻബർഗിന്റേത്. ഹിൻഡൻബർഗിന്റെ കഴുകൻ കണ്ണുകളെ ഭയപ്പെട്ടിരുന്ന നിരവധി കമ്പനികൾ ഉണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്.

ഇന്ത്യയിൽ ഒരു സുപ്രഭാതത്തിലാണ് അദാനി ഗ്രൂപ്പിനെതിരെ ആരോപണങ്ങളുടെ പെരുമഴയുമായി ഹിൻഡൻബർഗ് പ്രത്യക്ഷപ്പെടുന്നത്. ഇതോട അദാനിയുടെ ലിസ്റ്റ‍ഡ് കമ്പനികളുടെ വിപണി മൂല്യം തകർന്നു വീണു. പെട്ടെന്ന് ഓഹരി വില ഇടിഞ്ഞതോടെ നിക്ഷേപകർ പരിഭ്രാന്തരായത് കൂടുതൽ വില്പന സമ്മർദ്ദത്തിന് കാരണമായി. 6 ദിവസം കൊണ്ട് അദാനി ഓഹരികൾക്ക് നഷ്ടമായത് 70,000 കോടി രൂപയിലധികമാണ്. നടത്താനിരുന്ന എഫ്.പി.ഒ അദാനിക്ക് പിൻവലിക്കേണ്ടി വന്നു. ഇവിടെ ഷോർട് സെല്ലിങ്ങിലൂടെ ഹിൻഡൻബർഗ് ശതകോടികളുടെ നേട്ടമുണ്ടാക്കി. ഹിൻഡൻബർഗ് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് കരകയറാൻ അദാനി ഗ്രൂപ്പ് ഭഗീരഥ പ്രയത്നം നടത്തി. കടങ്ങൾ തിരിച്ചടച്ചു, കേസ് നടത്തി, റോഡ് ഷോ നടത്തി നിക്ഷേപക വിശ്വാസം നേടാൻ ശ്രമിച്ചു. എങ്കിലും നാളുകൾക്ക് ശേഷമാണ് അദാനി ഓഹരികൾക്ക് കുറച്ചെങ്കിലും നഷ്ടം നികത്താനായത്.

അദാനിക്കെതിരെ അറ്റാക്ക് നടത്തുന്നതിന് മുമ്പും പിമ്പും നിരവധി കമ്പനികൾക്കെതിരെ ഹിൻഡൻബർഗ് രംഗത്തെത്തിയിട്ടുണ്ട്. 2020 സെപ്തംബറിൽ ഇലക്ട്രിക് കാർ നിർമാതാക്കളായ നിക്കോള കോർപ്പറേഷനെതിരായ റിപ്പോർട്ടുകളാണ് ഹിൻഡൻബർഗിനെ ആഗോള തലത്തിൽ ശ്രദ്ധേയമാക്കിയത്.
നിക്കോള ട്രക്ക് അതിന്റെ വേഗത സംബന്ധിച്ച സാങ്കേതിക വിവരങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് നിക്ഷേപകരെ വഞ്ചിച്ചെന്നായിരുന്നു ഹിൻഡൻബർഗ് ആരോപിച്ചത്. ഇതേത്തുടർന്ന് നടന്ന അന്വേഷണങ്ങളിൽ നിക്കോളയുടെ സ്ഥാപകൻ ട്രെവർ മിൽടൺ നിക്ഷേപകരെ വഞ്ചിച്ചെന്ന് യുഎസ് കോടതി കണ്ടെത്തി. തുടർന്ന് 2021 ൽ കമ്പനി 125 ദശലക്ഷം ഡോളർ നഷ്ട പരിഹാരം നൽകി. ഇതോടെയാണ് ഹിൻഡൻബർഗ് ലോകശ്രദ്ധ നേടുന്നത്. വിസിൽ ബ്ലോവേഴ്സും, നിക്കോളയുടെ മുൻ ജോലിക്കാരുമാണ് ക്രമക്കേട് കണ്ടെത്താൻ തങ്ങളെ സഹായിച്ചതെന്നാണ് ഹിൻഡൻബർഗ് വെളിപ്പെടുത്തിയത്.

2017 മുതലുള്ള ആറ് വർഷങ്ങൾക്കിടെ ഏകദേശം 16 കമ്പനികൾക്കെതിരെ ഹിൻഡൻബർഗ് ആരോപണം ഉന്നയിച്ചിട്ടുണ്ട്. 2020 ൽ യുഎസ് കമ്പനിയായ വിൻസ് ഫിനാൻസിനെതിരെ ഹിൻഡൻബർഗ് ആരോപണമുന്നയിച്ചതും ലോകശ്രദ്ധ നേടി. കമ്പനി ചൈനീസ് സബ്സിഡയറി കമ്പനിയിലൂടെ യുഎസിലെ നിക്ഷേപകരോട് വെളിപ്പെടുത്താതെ 350 മില്യൺ ആസ്തികൾ ഫ്രീസ് ചെയ്തിരിക്കുന്നു എന്നായിരുന്നു ഗുരുതരമായ ആരോപണം. തുടർന്ന് നാലു മാസത്തിനു ശേഷം പ്രധാനമായും ഇക്കാരണത്താൽ, വിൻസ് ഫിനാൻസിനെ നാസ്ഡാക് ഡീലിസ്റ്റ് ചെയ്തു.
2020 ജൂലൈയിൽ ജീനിയസ് ബ്രാൻഡ്സിനെതിരയെും ഹിൻഡൻബർഗ് ആരോപണമുന്നയിച്ചു. ഓഹരിവില സംബന്ധിച്ച ഹിൻഡൻബർഗ് റിപ്പോർട്ടുകളെ തുടർന്ന് രണ്ടു മാസത്തിനുള്ളിൽ ഈ കമ്പനിയുടെ ഓഹരികളിൽ 80% ഇടിവുണ്ടായി. ചൈന മെറ്റൽ റിസോഴ്സസ് യൂട്ടിലൈസേഷൻ, എച്ച് എഫ് ഫുഡ്സ്, റയറ്റ് ബ്ലോക്ക് ചെയിൻ എന്നീ കമ്പനികൾക്കെതിരെയും ഹിൻഡൻബർഗ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

ഇത്തരത്തിൽ നിരവധി കമ്പനികളെ വിറപ്പിച്ച ഹിൻഡൻബർഗാണ് ഇപ്പോൾ പിൻവാങ്ങുന്നത്. വ്യക്തിപരമായ സമയം കണ്ടെത്താൻ ഹിൻഡൻബർഗിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു എന്നാണ് നഥാൻ ആൻഡേഴ്സൺ അറിയിച്ചിരിക്കുന്നത്. ഇത് ലോകത്തു തന്നെയുള്ള പല കമ്പനികൾക്കും ആശ്വാസം പകർന്നേക്കും. കാരണം അവരുടെ പ്രവർത്തനങ്ങൾക്ക് മേൽ ഹിൻഡൻബർഗ് എന്ന ബോംബിങ് ഇനി നടക്കാൻ സാധ്യതയില്ല.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss