കസ്റ്റമർ കെയറിലും തട്ടിപ്പ്; വിളിച്ച് സഹായം ചോദിച്ചതിന് തൊട്ടുപിന്നാലെ അക്കൗണ്ടിൽ നിന്ന് പോയത് 10 ലക്ഷം രൂപ - Kerala Times    

കസ്റ്റമർ കെയറിലും തട്ടിപ്പ്; വിളിച്ച് സഹായം ചോദിച്ചതിന് തൊട്ടുപിന്നാലെ അക്കൗണ്ടിൽ നിന്ന് പോയത് 10 ലക്ഷം രൂപ

January 20, 2025
online money fraud.jpg
online money fraud.jpg

കൊല്ലം> കസ്റ്റമർ കെയറിൽ സഹായം ചോദിച്ചപ്പോൾ നഷ്ടപെട്ടത് പത്ത് ലക്ഷം. ഓണ്‍ലൈന്‍ പെയ്മെന്‍റ് നടത്താന്‍ കഴിയാതെ വന്നപ്പോള്‍ പ്രശ്നം പരിഹരിക്കാൻ ‘കസ്റ്റമർ കെയറുമായി’ ബന്ധപ്പെട്ട കരുനാഗപ്പള്ളി മാരാരിതോട്ടം  സ്വദേശിനിക്ക് നഷ്ടമായത് പത്ത് ലക്ഷത്തിലധികം രൂപ. ഗൂഗിളിൽ തിരഞ്ഞാണ് കസ്റ്റമർ കെയർ നമ്പർ കണ്ടെത്തിയതെന്ന് മാത്രം. കിട്ടിയതാവട്ടെ സൈബർ തട്ടിപ്പ് സംഘം നല്‍കിയിരുന്ന വ്യാജ നമ്പറും.

യഥാർത്ഥ കസ്റ്റമർ കെയർ സംവിധാനം പോലെ സംസാരിച്ച തട്ടിപ്പുകാർ സഹായിക്കാനെന്ന വ്യാജേന നിര്‍ദ്ദേശങ്ങള്‍ നൽകി 10 ലക്ഷത്തിലധികം രൂപ സംഘം കൈക്കലാക്കി. പണം നഷ്ടമായെന്ന് മനസിലായപ്പോഴാണ് കെണിയിൽ വീണ കാര്യം മനസിലായത് പോലും. പിന്നാസെ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. പൊലീസിന്റെ അന്നേഷണം എത്തിയത് ജാർഖണ്ഡിലേക്ക്.

13 ദിവസം പൊലീസ് ജാർഖണ്ഡിലെ പലയിടങ്ങളിൽ തിരച്ചിൽ നടത്തി. ഒടുവിൽ ജാംതാരാ ജില്ലയിലെ കര്‍മ്മതാര്‍ ഗ്രാമത്തിൽ നിന്നും തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ അക്തര്‍ അന്‍സാരി എന്നായാളെ പിടികൂടുകയായിരുന്നു. പ്രതിയെ നാട്ടിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. 15 പേരടങ്ങുന്ന വൻ സംഘമാണ് തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തട്ടിപ്പ് സംഘത്തിന് വെബ്സൈറ്റ് നിമ്മിച്ചു നല്‍കിയ റാഞ്ചി സ്വദേശിയായ ആശിഷ് കുമാര്‍, സംഘത്തലവൻ ഹര്‍ഷാദ്, വ്യാജ സിമ്മുകള്‍, വ്യാജ ഐഡി കാര്‍ഡുകള്‍ എന്നിവ നിര്‍മ്മിച്ചു നല്‍കുന്ന ബംഗാള്‍ സ്വദേശി ബബ്ലു എന്നിവരെ കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭിച്ചു. ഇതുകൂടാതെ ജാര്‍ഖണ്ഡിന് പുറത്ത് എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ തട്ടിപ്പ് സംഘത്തെ സഹായിക്കുന്ന സല്‍മാനെയും ഇയാളുടെ സഹായികളേയും തിരിച്ചറിഞ്ഞിട്ടുണ്ട്.

തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൃത്യമായി വീതിച്ച് നല്‍ക്കുന്നതാണ് പ്രതികളുടെ രീതി. പണം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചാല്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടുപിടിക്കാൻ സാധ്യതയുള്ളതിനാൽ ഗ്രാമീണരുടെ പേരില്‍ എന്‍.എസ്.ഡി.എല്‍ അക്കൗണ്ട് തുടങ്ങിയാണ് കൈമാറ്റം ചെയ്തിരുന്നത്. അറസ്റ്റിലായ പ്രതിയിൽ നിന്നും ലഭിച്ച വിവരങ്ങളിലൂടെ മറ്റ് പ്രതികളിലേക്കും വൈകാതെ എത്താൻ കഴിയുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.

Latest from Blog

error: Content is protected !!