പണത്തിന് വേണ്ടി എന്തും ചെയ്യാമോ? പരസ്യ മാത്രമോ? ഇവരുടെ വാർത്തകളും സാങ്കൽപികമാണോ? മുഖ്യധാര പത്രങ്ങൾക്കെതിരെ രൂക്ഷ വിമർശനം - Kerala Times    

പണത്തിന് വേണ്ടി എന്തും ചെയ്യാമോ? പരസ്യ മാത്രമോ? ഇവരുടെ വാർത്തകളും സാങ്കൽപികമാണോ? മുഖ്യധാര പത്രങ്ങൾക്കെതിരെ രൂക്ഷ വിമർശനം

January 24, 2025
mainstream newspapers
mainstream newspapers

കൊച്ചി> പരസ്യ മാത്രമോ? ഇവരുടെ വാർത്തകളും സാങ്കൽപികമാണോ? പണത്തിന് വേണ്ടി എന്തും ചെയ്യാമോ? ചോദ്യമുയരുന്നത് സ്വകാര്യ യൂണിവേഴ്സിറ്റിയുടെ വിവാദമായ  പരസ്യം പ്രസിദ്ധീകരിച്ച മലയാള പത്രമാദ്ധ്യമങ്ങൾക്ക് നേരെയാണ്. പൊതു സമൂഹത്തിൻ്റെ ചോദ്യങ്ങളോട് മുഖം തിരിക്കാനാകില്ല ഈ പത്രമുതലാളിമാർക്ക്. അത്രയധികം തെറ്റിധാരണ പരത്തുന്നതായിരുന്നു ഇന്നത്തെ പത്രങ്ങളുടെ ഒന്നാം പേജ്.  2050ലെ സാങ്കൽപ്പിക പത്രമിറക്കയതിനെതിരെ രൂക്ഷ വിമർശനമാണ് പൊതു സമൂഹം ഉയർത്തുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പരസ്യം വാർത്താ രൂപത്തിൽ മുൻ പേജ് നിറയെ പ്രസിദ്ധീകരിച്ചതാണ് കടുത്ത വിമർശനത്തിന് കാരണമായിട്ടുള്ളത്.

മാധ്യമ ധർമ്മം അപ്പാടെ കാറ്റിൽ പറത്തുന്ന തരത്തിലായിരുന്നു ഇന്നത്തെ സംഭവം. പത്രങ്ങളുടെ മാസ്റ്റ് ഹെഡിൽ മാർക്കറ്റിംഗ് ഫീച്ചർ എന്ന് നലകിയിട്ടുണ്ടെങ്കിലും അത് പെട്ടെന്ന് ശ്രദ്ധിക്കപ്പെടില്ല.  മുഖ്യധാരാ പത്രങ്ങളുടെ മുൻപേജ് പരസ്യത്തിനായി നീക്കിവെയ്ക്കുകയും എല്ലാ വാർത്തകളും സാങ്കൽപികവും പരസ്യത്തിന്റെ ഭാഗമായി മാറുകയും ചെയ്തതോടെയാണ് രാവിലെ ആശയക്കുഴപ്പത്തിനും പിന്നീട് വിമർശനത്തിനും കാരണമായത്. ഇനി ഇത്തരം പത്രമാദ്ധ്യമങ്ങൾക്ക്  ധാർമ്മികതയെയും സത്യസന്ധതയെയും പറ്റി എങ്ങനെ പറയാനാവുമെന്നാണ് പൊതുസമൂഹം ഉയർത്തുന്ന ചോദ്യം.

വിവരങ്ങൾ സത്യസന്ധമായും കൃത്യതയോടെയും അറിയാൻ പണം മുടക്കി പത്രം വാങ്ങുന്ന വായനക്കാരെ മുഖ്യധാരാ പത്ര മാനേജ്മെന്റുകൾ വഞ്ചിച്ചുവെന്നാണ് വരിക്കാരടക്കം ഉയർത്തുന്ന വാദം. തങ്ങൾ മാത്രമാണ് ശരിയെന്നും  മറ്റെല്ലാവരും മോശക്കാരാണെന്നും വീമ്പിളക്കി സത്യസന്ധതയോടെ പ്രവർത്തിക്കുന്നവരെ മാധ്യമ ധർമ്മം പഠിപ്പിക്കാൻ ഇറങ്ങിയവരാണ്  ഇന്ന് കള്ളപ്പരസ്യത്തിലൂടെ വായനക്കാരെ മുഴുവൻ കബളിപ്പിച്ചത്. മുൻപേജിൽ  വാർത്തകളെന്ന് തെറ്റിധരിക്കുന്ന രീതിയിൽ പരസ്യങ്ങൾ കുത്തിനിറച്ച് പ്രസിദ്ധീകരിക്കുന്ന പത്രങ്ങളുടെ എഡിറ്റോറിയൽ തലവൻമാരായി എങ്ങനെ ആത്മാഭിമാനമുള്ളവർക്ക് ഇരിക്കാനാവുമെന്ന ചോദ്യവും പൊതുജനങ്ങളിൽ നിന്നും ഉയരുന്നുണ്ട്. 

വാർത്തകളുടെ പേരിൽ സ്ഥിരം വിമർശനം ഏറ്റുവാങ്ങുന്നവർ ഈ സത്യാനന്തരകാലത്ത് പരസ്യത്തിന്റെ പേരിലുള്ള ഇത്തരം വിക്രിയകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന വാദവും ഉയരുന്നുണ്ട്. പണം കിട്ടിയാൽ എന്തും ഏത് രീതിയിലും പത്രത്തിൽ പ്രസിദ്ധീകരിക്കാമെന്ന നിലയുണ്ടാവുന്നത് ജനാധിപത്യത്തിൻ്റെ ഭാവിക്ക് നല്ലതല്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. ഈ വിഷയത്തിൽ മുഖ്യധാരാമാദ്ധ്യമങ്ങളുടെ മാനേജ്മെന്റുകൾ ഖേദപ്രകടനം നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Latest from Blog

error: Content is protected !!