നഗ്നതാ പ്രദർശനം ചോദ്യംചെയ്തതിന് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു; 50-കാരൻ അറസ്റ്റിൽ - Kerala Times    

നഗ്നതാ പ്രദർശനം ചോദ്യംചെയ്തതിന് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു; 50-കാരൻ അറസ്റ്റിൽ

February 18, 2025
Pangodu Puthenveedu Ummer

മലപ്പുറം > നിലമ്പൂരിൽ നഗ്നതാ പ്രദര്‍ശനം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ പ്രതിയെ നിലമ്പൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി രാമക്കല്‍മേട്ട് സ്വദേശിയും ഇപ്പോള്‍ മമ്പാട് നടുവക്കാട് താമസിച്ചു വരുകയും ചെയ്യുന്ന പാങ്ങോട് പുത്തന്‍ വീട് ഉമ്മറിനെ (50) യാണ് നിലമ്പൂര്‍ സി.ഐ. സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഏഴാം തീയ്യതി വൈകുന്നേരം ആറു മണിയോടെ മമ്പാട് മേപ്പാടത്തു വെച്ചാണ് കേസ്സിനാസ്പദമായ സംഭവം. പ്രതി ഉമ്മര്‍ പ്രദേശവാസികളുടെ മുമ്പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത് മേപ്പാടം സ്വദേശി ചിങ്ങംപറ്റ ശ്യാമും സുഹൃത്ത് ജിഷ്ണുവും ചോദ്യം ചെയ്യുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഉമ്മര്‍ പ്രകോപിതനായി കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ശ്യാമിനെ ആക്രമിച്ചു. നെഞ്ചിലും വലതു കൈക്കും ഗുരുതരമായി പരിക്കു പറ്റിയ ശ്യാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇടുക്കിയിലും മറ്റും ഒളിവില്‍ താമസിച്ചു വരികയായിരുന്ന പ്രതിയെ ചെറുകോട് വെച്ചാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

മുന്‍പ് പാലായില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തു വരവെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകനെ കുത്തി കൊന്ന കേസ്സില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച ഉമ്മര്‍ 2008 ലാണ് ജയില്‍ മോചിതനായത്. പിന്നീട് ചന്തക്കുന്ന് സ്വദേശിനിയെ വിവാഹം കഴിച്ച് മമ്പാട് താമസിച്ചു വരികയായിരുന്നു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തിയ ശേഷം നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. എസ്.ഐ. മാരായ ടി.പി. മുസ്തഫ, കെ. രതീഷ്, എ.എസ്.ഐ. ഇ.എന്‍. സുധീര്‍, സി.പി.ഒ. ടി. സജീഷ്, ഡാന്‍സാഫ് അംഗങ്ങളായ എന്‍.പി. സുനില്‍, കെ.ടി. ആസിഫ് അലി, ടി. നിബിന്‍ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Latest from Blog

error: Content is protected !!