Exclusive|ബാങ്ക് ജീവനക്കാർ വഴി നിർണ്ണായക ഡാറ്റകൾ ചോരുന്നു; വൻ സൈബർ തട്ടിപ്പുകൾക്ക് പിന്നിലെ കേന്ദ്ര ഏജൻസികളുടെ ഞെട്ടിക്കുന്ന കണ്ടെത്തുകൾ - Kerala Times    

Exclusive|ബാങ്ക് ജീവനക്കാർ വഴി നിർണ്ണായക ഡാറ്റകൾ ചോരുന്നു; വൻ സൈബർ തട്ടിപ്പുകൾക്ക് പിന്നിലെ കേന്ദ്ര ഏജൻസികളുടെ ഞെട്ടിക്കുന്ന കണ്ടെത്തുകൾ

February 21, 2025
Data Leakage through Bank Employees

ദില്ലി> ബാങ്ക് ജീവനക്കാരും മൂന്നാം കക്ഷി വെണ്ടർമാരും വഴി വൻതോതിൽ ഡാറ്റ ചോർച്ചകൾ നടക്കുന്നുണ്ടെന്ന് കേന്ദ്ര സൈബർ ആൻ്റ് ഇന്റലിജൻസ് ഏജൻസികൾ  സ്ഥീരികരിച്ചു. ഇത് സൈബർ സുരക്ഷാ ഏജൻസികളിലും രാജ്യത്താകമാനവും കടുത്ത ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.  ഈ വിഷയം കേന്ദ്ര സർക്കാരിന്റെ ഉന്നത തലങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടെന്നും,  പരിഹാരം കണ്ടെത്തുന്നതിനായി ഏതാനും ആഴ്ചകൾക്ക് മുമ്പ് ആഭ്യന്തര മന്ത്രാലയത്തിൽ (MHA) അടിയന്തര യോഗം ചേർന്നെന്നും ഒരു ഉന്നത ഉദ്യോഗസ്ഥൻ കേരള ടൈംസിനോട് പറഞ്ഞു. ജീവനക്കാർക്കും മൂന്നാം കക്ഷി വെണ്ടർമാർക്കും നിർണായക ബാങ്കിംഗ് ഡാറ്റയിലേക്ക് അനിയന്ത്രിതമായ പ്രവേശനം നൽകുന്നത് വ്യാപകമായ സൈബർ തട്ടിപ്പുകൾക്കും ജനങ്ങൾക്ക് വൻതോതിലുള്ള സാമ്പത്തിക നഷ്ടത്തിനും നേരിട്ട് കാരണമാകുന്നുണ്ടെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.

വളരെ സെൻസിറ്റീവായ ബാങ്കിംഗ് ഡാറ്റ ജീവനക്കാർക്കും (പ്രത്യേകിച്ച് താൽക്കാലിക ജീവനക്കാർക്ക്) മൂന്നാം കക്ഷി വെണ്ടർമാർക്കും അനായാസമായി അക്സസ് ചെയ്യാൻ കഴിയുന്നത് ഗുരുതരമായ വിവര ചോർച്ചയ്ക്ക് കാരണമാകുന്നുണ്ട്. സൈബർ കുറ്റവാളികൾ ഇത് മുതലെടുത്ത് ജനങ്ങളെ ആസൂത്രിതമായി കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്ന്, സർക്കാർ റിപ്പോർട്ടുകൾ ഉദ്ധരിച്ചു കൊണ്ട് ഒരു ഉന്നത  ഉദ്യോഗസ്ഥൻ കേരള ടൈംസിനോട് പറഞ്ഞു.

മാനേജ്‌മെന്റ് തലത്തിൽ ബാങ്ക് ഉദ്യോഗസ്ഥർക്കുള്ള സംശയാസ്പദമായ പങ്കാളിത്തമാണ് കൂടുതൽ ആശങ്കാജനകമായ കാര്യം. ആവർത്തിച്ച് പരാതികൾ ലഭിച്ചിട്ടും പൊതുമേഖലാ, സ്വകാര്യ മേഖലാ ബാങ്കുകൾ ഇത്തരം തട്ടിപ്പുകൾക്കെതിരെ  നടപടിയെടുക്കുന്നതിൽ പരാജയപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഇന്റലിജൻസ് ഏജൻസി ഉദ്യോഗസ്ഥർ പറഞ്ഞു. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ (NCRP) റിപ്പോർട്ട് ചെയ്ത ഏകദേശം 60-70 ശതമാനം ഫെയ്ക്ക് അക്കൗണ്ടുകളുടെ കാര്യത്തിലും ബാങ്കുകൾ നടപടിയെടുക്കാത്തതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു  കാര്യം.

ബാങ്കിംഗ് സുരക്ഷയിൽ ഗുരുതരമായ വീഴ്ചകൾ സാമ്പത്തിക ഇന്റലിജൻസ് ഏജൻസികളും ചൂണ്ടിക്കാണിക്കുന്നുണ്ട്. സൈബർ തട്ടിപ്പ് പ്രവണതകൾ, മ്യൂൾ അക്കൗണ്ടുകൾ, ബാങ്കുകൾക്ക് നടപടിയെടുക്കുന്നതിനുള്ള കാലതാമസം എന്നിവയെ സംബന്ധിച്ച്  യോഗത്തിൽ സമഗ്രമായി ചർച്ച ചെയ്തു. സൈബർ കുറ്റകൃത്യങ്ങളിൽ അമ്പരപ്പിക്കുന്ന വർദ്ധനവാണ് കണ്ടെത്തിയത്. നിലവിലുള്ള സുരക്ഷാ നടപടികൾ പരാജയപ്പെടുന്നുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. ബാങ്കുകൾ തിരുത്തൽ നടപടി സ്വീകരിക്കാൻ മടിക്കുന്നതായി തോന്നുന്നു, ഇത് അവരുടെ ഗുരുതരമായ വീഴ്ചയാണെന്നും ഇൻറലിജൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ‌ബി‌ഐ) ഏറ്റവും പുതിയ നിർദ്ദേശങ്ങൾക്ക് അനുസൃതമായി, അടിയന്തരവും കർശനവുമായ നടപടികൾ ആവശ്യമാണ്. ബാങ്കുകൾ അവരുടെ ഇൻ്റേണൽ സെക്യൂരിറ്റി കർശനമാക്കുകയും അതിവേഗ നടപടികൾ സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ, തങ്ങളുടെ ഭാഗത്തു നിന്നുള്ള അനിയന്ത്രിതമായ ഡാറ്റ ചോർച്ച സൈബർ ക്രിമിനൽ സംഘങ്ങൾക്ക് പ്രചോദനം നൽകുന്നതിന് തുല്യമാകും. ഇത് ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ അപകടത്തിലാക്കുകയും ചെയ്യും.

Latest from Blog

error: Content is protected !!