ആളൊഴിഞ്ഞ വീടിന്റെ വിവരം നൽകും; മോഷണ മുതലിൽ കമ്മിഷൻ, ‘അതിഥി തൊഴിലാളി ഇന്റലിജൻസ്’ സജീവം - Kerala Times    

ആളൊഴിഞ്ഞ വീടിന്റെ വിവരം നൽകും; മോഷണ മുതലിൽ കമ്മിഷൻ, ‘അതിഥി തൊഴിലാളി ഇന്റലിജൻസ്’ സജീവം

August 14, 2025
Theft Manganam Kottayam

കോട്ടയം> ആളൊഴിഞ്ഞ വീടുകളുടെ വിവരങ്ങൾ ശേഖരിച്ച് മോഷണ സംഘങ്ങൾക്കു കൈമാറുന്ന അതിഥിത്തൊഴിലാളി സംഘം പ്രവർത്തിക്കുന്നതായി പൊലീസ്. കർണാടക, ഹരിയാന, തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മോഷണ സംഘങ്ങൾക്കാണ് വിവരം കൈമാറുന്നത്. വിവരം കൈമാറുന്ന സംഘങ്ങൾക്കു കവർച്ചസംഘം പണവും കൈമാറും. മോഷണമുതൽ ലഭിച്ചാൽ അതിലൊരു പങ്ക് കമ്മിഷനും നൽകും.

മാങ്ങാനത്തു വീട് കുത്തിപ്പൊളിച്ച് 50 പവൻ സ്വർണം കവർന്ന മോഷണസംഘം ഇങ്ങനെയെത്തിയതെന്നാണ് കരുതുന്നത്. മാങ്ങാനം സ്കൈലൈൻ പാം മെഡോസിൽ 21–ാം നമ്പർ വില്ലയിൽ താമസിക്കുന്ന അമ്പുക്കയത്ത് അന്നമ്മ തോമസ് (84), മകൾ സ്നേഹ ബി.ഫിലിപ് (54) എന്നിവരുടെ സ്വർണമാണു ശനിയാഴ്ച പുലർച്ചെ കവർന്നത്. അന്നമ്മയ്ക്കു ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നു പുലർച്ചെ 2ന് ആശുപത്രിയിൽ പോയി രാവിലെ 6നു മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. 

ജില്ലയിലെ അതിഥിത്തൊഴിലാളികളുടെ ഇടയിൽ മോഷ്ടാക്കൾക്ക് വിവരങ്ങൾ കൈമാറുന്നവരുണ്ടെന്നു പൊലീസ് പറയുന്നു. ഇവരുടെ സഹായം മോഷണത്തിനു ലഭിച്ചതായും പൊലീസ് സംശയിക്കുന്നു. മാങ്ങാനം സ്കൈലൈൻ പാം മെഡോസിലെ 3 വില്ലകളിൽ താമസക്കാരില്ല. ഇവർ വിദേശ രാജ്യങ്ങളിലാണ്. ഇവിടെ മോഷണം നടത്താനാണ് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കവർച്ചസംഘം എത്തിയത്.

സംഘം ട്രെയിനിറങ്ങിയത് കോട്ടയം റെയിൽവേ സ്റ്റേഷനിലെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ നഗരത്തിലെത്തിയെന്നാണ് പൊലീസിന്റെ നിഗമനം. വെള്ളിയാഴ്ച രാത്രി 11 മുതൽ ശനി പുലർച്ചെ 12ന് ഇടയിൽ മോഷണസംഘം പാംമെഡോസിലെ 18ാം നമ്പർ വില്ലയിൽ എത്തി. വില്ലയിലെ വാതിൽ തകർത്ത് അകത്തുകടന്ന സംഘം മുറികളിലെ ഡ്രസുകളടക്കം വാരിവലിച്ചിട്ടു. സമീപത്തെ ആളൊഴിഞ്ഞ 2 വില്ലകളുടെ പരിസരത്ത് ഇവർ സഞ്ചരിച്ചു. ഇതിനിടെയാണ് വില്ല 21ൽ താമസിക്കുന്ന അമ്പുക്കയത്ത് അന്നമ്മ തോമസുമായി മകൾ സ്നേഹ പുലർച്ചെ 2ന് ആശുപത്രിയിൽ പോകുന്നത്. ഇതു കണ്ട മോഷണ സംഘം ഇവിടെ കയറി 50 പവൻ സ്വർണം കവരുകയായിരുന്നു.

കർണാടകയിലെ കവർച്ച കേസുകളിൽ ഉൾപ്പെട്ട സംഘത്തിലെ പ്രധാനിയെക്കുറിച്ചുള്ള വിവരങ്ങൾ ജില്ലാ പൊലീസ് കർണാടക പൊലീസിൽ നിന്നു തേടി. മാങ്ങാനത്തു മോഷണം നടത്തിയ സംഘത്തിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇയാളുടെ കൂട്ടാളികളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നടന്ന സമാന കവർച്ചകളെക്കുറിച്ചും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. മോഷണം നടത്തുന്നതിനു ദിവസങ്ങൾക്കു മുൻപ് ഇതേ സംഘം ജില്ലയിൽ എത്തിയിരുന്നോയെന്നും പൊലീസിനു സംശയമുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനായി റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയാണ് പുരോഗമിക്കുന്നത്.

Latest from Blog

error: Content is protected !!