വാഷിങ്ടൺ> അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ അധിക താരിഫിനെ നിശിതമായി വിമര്‍ശിച്ച് പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ ജെഫ്രി സാക്‌സ് രംഗത്ത്. യു.എസിന്റെ നടപടി വിചിത്രവും വിദേശനയ താല്‍പ്പര്യങ്ങളെ അങ്ങേയറ്റം നശിപ്പിക്കുന്നതാണെന്നും സാക്‌സ് പറഞ്ഞു. വിഷയത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ നയം യുഎസ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വര്‍ഷങ്ങളുടെ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നുവെന്നും ഭരണകൂടത്തിന്റെ ‘മണ്ടത്തരത്തെ’ പ്രതിഫലിപ്പിക്കുന്നുവെന്നും എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാക്‌സ് പറഞ്ഞു. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ജൂലായില്‍ ചുമത്തിയ താരിഫ് സാമ്പത്തികമായി ദോഷകരമാണെന്ന് മാത്രമല്ല, ഭരണഘടനാവിരുദ്ധവുമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാര്‍ ഉയര്‍ന്ന താരിഫ് ഒഴിവാക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നിട്ടും ജൂലായില്‍ ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, അദ്ദേഹം വീണ്ടും 25 ശതമാനം കൂടി തീരുവ ചുമത്തി. ഇന്ത്യ റഷ്യന്‍ എണ്ണയുടെ തുടര്‍ച്ചയായ ഇറക്കുമതി ചൂണ്ടിക്കാട്ടി ആകെ 50 ശതമാനമാക്കി. താരിഫുകളുടെ പശ്ചാത്തലത്തില്‍ ട്രംപ് ഭരണകൂടം നേരിടുന്ന നിയമപരമായ വെല്ലുവിളികളെ സാക്‌സ് എടുത്തു പറഞ്ഞു.
താരിഫുകള്‍ യുഎസ് സമ്പദ്‌വ്യവസ്ഥയെ വിനാശകരമായി ബാധിക്കും. ഇത് അന്താരാഷ്ട്ര നിയമത്തെ ലംഘിക്കുന്നു. രാഷ്ട്രീയ വ്യവസ്ഥയുടെ തകര്‍ച്ചയാണ്. നമുക്ക് ഒരു ഭരണഘടനയുണ്ട്. ഇവിടെ വ്യക്തിഭരണമല്ല. യുഎസ് അപ്ലേറ്റ് കോടതിയില്‍ ഇപ്പോള്‍ ഒരു കേസ് ഉണ്ട് അതില്‍ ട്രംപ് ഈ താരിഫുകള്‍ ചുമത്തി നിയമം ലംഘിച്ചുവെന്ന് പറയുന്നു. ട്രംപിന്റെ മുഴുവന്‍ താരിഫ് വ്യവസ്ഥയും ഭരണഘടനാവിരുദ്ധമായി കണക്കാക്കപ്പെടാനുള്ള സാധ്യതയുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താരിഫുകള്‍ യുഎസ് സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തില്ല. അവര്‍ അമേരിക്കയെ ഒറ്റപ്പെടുത്തും. അവര്‍ ബ്രിക്‌സിനെയും മറ്റ് ഗ്രൂപ്പുകളെയും ശക്തിപ്പെടുത്തും. ട്രംപ് ബ്രിക്‌സിനെ വെറുക്കുന്നു. എന്തുകൊണ്ട്? കാരണം അവര്‍ എഴുന്നേറ്റു നിന്ന് യുഎസിനോട് പറയുന്നു, നിങ്ങള്‍ ലോകത്തെ ഭരിക്കരുത്. ലോകം ബഹുധ്രുവമാണ്, ഞങ്ങള്‍ നിങ്ങളുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ നിങ്ങള്‍ ലോകത്തെ ഭരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വ അദ്ദേഹത്തിന്റെ നിലപാട് നന്നായി പറഞ്ഞു. നമുക്ക് ഇനി ചക്രവര്‍ത്തിമാരെ ആവശ്യമില്ലന്നാണ് ട്രംപിന്റെ ഭീഷണിയോട് അദ്ദേഹം പ്രതികരിച്ചത്.
ഇന്ത്യയുടെ നയതന്ത്ര പ്രതികരണത്തെ സാക്‌സ് പ്രശംസിച്ചു. താരിഫ് ചുമത്തലിന് പിന്നാലെ ഇന്ത്യ സ്വീകരിച്ച നിലപാട് പ്രശംസനീയമാണ്. അവര്‍ നാടകീയമായി ഒന്നും ചെയ്തില്ല. വിമര്‍ശിക്കാനും നിന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ കാണാന്‍ പോകുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുതിനുമായി കൂടിക്കാഴ്ച നടത്തുന്നു. അവരാണ് ഇന്ത്യയുടെ യഥാര്‍ത്ഥ പങ്കാളികള്‍- സാക്‌സ് പറഞ്ഞു.
