പാലക്കാട് വിവാദ ബ്രൂവറിക്കായി മലമ്പുഴ ഡാമിൽ നിന്ന് വെള്ളം; ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സർക്കാർ നീക്കം, പ്രതിഷേധവുമായി ക‍‍ർഷകരും - Kerala Times    

പാലക്കാട് വിവാദ ബ്രൂവറിക്കായി മലമ്പുഴ ഡാമിൽ നിന്ന് വെള്ളം; ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സർക്കാർ നീക്കം, പ്രതിഷേധവുമായി ക‍‍ർഷകരും

January 20, 2025
malampuzha dam high court of kerala.jpg
malampuzha dam high court of kerala.jpg

പാലക്കാട്> പാലക്കാട് എലപ്പുള്ളിയിലെ വിവാദ ബ്രൂവറിയ്ക്കായി മലമ്പുഴ ഡാമിൽ നിന്ന് വെള്ളമെത്തിക്കാനുള്ള സർക്കാരിൻ്റെ നീക്കം ഹൈക്കോടതി ഉത്തരവ് ലംഘിച്ച്. മലമ്പുഴയിലെ വെള്ളം കൃഷിയാവശ്യങ്ങൾ കഴിഞ്ഞ് മാത്രമേ വ്യവസായങ്ങൾക്ക് ഉപയോഗിക്കാവൂവെന്നാണ് 2018 ലെ ഹൈക്കോടതി ഉത്തരവ്. തീരുമാനത്തില്‍ കടുത്ത പ്രതിഷേധത്തിലാണ് ക‍‍ർഷകരും.

2018 ൽ മലമ്പുഴയിൽ നിന്ന് പ്രതിദിനം പത്ത് ദശലക്ഷം ലിറ്റർ വെള്ളം കിൻഫ്രയിലെ വ്യാവസായികാവശ്യങ്ങൾക്ക് നൽകാൻ സ‍ർക്കാർ ധാരണയായിരുന്നു.13 കിലോമീറ്റ‍ർ ദൂരത്തിൽ പൈപ്പ് സ്ഥാപിച്ച് വെള്ളമെത്തിക്കാനുളള പ്രാരംഭ പ്രവർത്തനവും തുടങ്ങിയിരുന്നു. ഇതിനെതിരെ ക‍ർഷകനായ ശിവരാജൻ നൽകിയ ഹ‍ർജിയിലായിരുന്നു ഹൈക്കോടതിയുടെ നി‍ർണായക ഉത്തരവ്.

മലമ്പുഴ ഡാം കമ്മീഷൻ ചെയ്തത് കാർഷികാവശ്യങ്ങൾക്കായാണ്. മലമ്പുഴയിലെ വെള്ളം ഉപയോഗിച്ച് 22000 ഹെക്ടർ സ്ഥലത്ത് ആയിരക്കണക്കിന് കർഷകരാണ് നെൽകൃഷി ചെയ്യുന്നത്. കാർഷികാവശ്യങ്ങൾക്ക് പോലും വെള്ളം തികയാതെയിരിക്കുന്ന സാഹചര്യത്തിൽ വ്യാവസായികാവശ്യങ്ങൾക്ക് വെള്ളം നൽകരുതെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ ഉത്തരവ് നിലനിൽക്കെയാണ് എലപ്പുള്ളിയിലെ ബ്രൂവറിയ്ക്ക് മലമ്പുഴയിൽ നിന്ന് വെള്ളം നൽകാനുളള സ‍ർക്കാരിൻറ നീക്കം.

ജില്ലയിലെ രണ്ടാം വിള നെൽകൃഷി ഭൂരിഭാഗവും മലമ്പുഴ ഡാമിലെ ജലത്തെ ആശ്ര‍യിച്ചാണ്.120 ദിവസെങ്കിലും വെള്ളം കിട്ടിയാലേ നല്ല വിളവ് ലഭിക്കൂ. ഇത്തവണ കിട്ടിയത് ആകെ 100 ദിവസമാണ്. ഇതുകൂടാതെ പാലക്കാട് നഗരസഭയ്ക്ക് ചുറ്റുമുളള 7 പഞ്ചായത്തുകളിലേക്കും കുടിവെള്ളമെത്തുന്നതും മലമ്പുഴയിൽ നിന്നാണ്. ചുരുങ്ങിയത് ദിനംപ്രതി 60 ദശലക്ഷം വെള്ളമെങ്കിലും ഇതിന് വേണം. ജലസേചന വകുപ്പ് കുടിവെള്ള വിതരണത്തിനായി വാട്ട‍‍ർ അതോറിറ്റിക്ക് നല്‍കുന്നത് 96 ദശലക്ഷം ലിറ്റര്‍ വെള്ളമാണ്. ഇതിൽ ബാക്കി വരുന്ന വെള്ളം വ്യാവസായികവാശ്യങ്ങൾക്കാണ് വാട്ടർ അതോറിറ്റി നൽകുന്നതെന്നാണ് ക‍ർഷകരുടെ പരാതി. ഇനി ബ്രൂവറിയിലേക്ക് കൂടി വെള്ളം നൽകിയാൽ കേരളത്തിൻ്റെ നെല്ലറയിൽ പാലക്കാട്ടുകാർക്ക് ചോറുണ്ണാൻ പുറമെ നിന്ന് നെല്ല് കൊണ്ടു വരേണ്ടി വരുമെന്ന ആശങ്കയിലാണ് കർഷകർ.

Latest from Blog

error: Content is protected !!