തൃശ്ശൂർ> ഭക്ഷണമാണെന്ന് കരുതി വീട്ടിൽ നിന്നും തെരുവുനായ കടിച്ചുകൊണ്ടുവന്നത് കഞ്ചാവടങ്ങിയ കവർ. ഷൊർണൂർ മമ്മിളിക്കുന്നത്ത് മുകേഷിന്റെ വീട്ടിൽ നിന്നാണ് തെരുവുനായ കഞ്ചാവടങ്ങിയ കവർ കടിച്ചെടുത്തുകൊണ്ട് വന്നത്. കഞ്ചാവടങ്ങിയ പാക്കറ്റ് തെരുവുനായ വീടിന്റെ പുറത്തേക്കിട്ടതോടെയാണ് പരിസരവാസികൾക്ക് സംശയം തോന്നിയത്. തുടർന്ന് പൊലീസ് എത്തി മുകേഷിന്റെ ഭാര്യ പ്രവീണയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ പ്രവീണയുടെ ഭർത്താവ് മുകേഷാണ് രണ്ടാം പ്രതി. ഇയാൾ ഒളിവിലാണ്.
കയിലിയാട് റോഡിൽ കിണറ്റിൻകരയ്ക്ക് സമീപത്തെ വീട്ടിലാണ് സംഭവം. ഇതിന് മുൻപും മുകേഷിന് കഞ്ചാവ് ഇടപാടുള്ളതായി നാട്ടുകാർക്ക് അറിയാമായിരുന്നു. നായ കവർ റോഡിൽ ഇട്ടത് കണ്ട് സംശയം തോന്നിയ നാട്ടുകാർ കവർ പരിശോധിക്കുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതിനെ തുടർന്ന് അധിക കഞ്ചാവ് ശേഖരം പിടിച്ചെടുത്തു. മുകേഷിന്റെ വീടിന് മുന്നില്‍ മൂന്ന് കാറുകളുണ്ടായിരുന്നു. ഇതിലൊരു കാറിൽനിന്നാണ് 50.43 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. പൊലീസ് പരിശോധന നടത്തുന്നത് ശ്രദ്ധയിൽപെട്ട ഉടൻ തന്നെ ഭാര്യ പ്രവീണ വീടിനകത്ത് സൂക്ഷിച്ചിരുന്ന കഞ്ചാവ് ടോയിലറ്റിൽ വെള്ളമൊഴിച്ച് കളഞ്ഞതായും കണ്ടെത്തി.
പൊലീസിന്റെ ശാസ്ത്രീയ പരിശോധനാ വിഭാഗമെത്തി ക്ലോസറ്റിൽനിന്നും സമീപത്തുനിന്നുമായി കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവുണ്ടായിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുകേഷിനെതിരേ മുൻപും കഞ്ചാവുകടത്തിനും വിൽപനയ്ക്കും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ വി രവികുമാർ, എസ്ഐ എം മഹേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.