'മനസ്സർപ്പിച്ചാണോ കേസെടുത്തത്?' കോടതിയുടെ വിശ്വാസ്യതയെ ബാധിക്കും; ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർക്കെതിരെ കേസെടുത്തതിനെ വിമർശിച്ച് ഹൈക്കോടതി - Kerala Times    

‘മനസ്സർപ്പിച്ചാണോ കേസെടുത്തത്?’ കോടതിയുടെ വിശ്വാസ്യതയെ ബാധിക്കും; ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർക്കെതിരെ കേസെടുത്തതിനെ വിമർശിച്ച് ഹൈക്കോടതി

February 18, 2025
Justice CN Ramachandran Nair

കൊച്ചി> പാതിവില തട്ടിപ്പ് കേസിൽ റിട്ടയേഡ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർക്കെതിരെ കേസെടുത്ത സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. മനസ്സർപ്പിച്ചാണോ കേസെടുക്കാൻ പൊലീസ് തീരുമാനമെടുത്തതെന്ന് കോടതി ചോദിച്ചു. ഭരണഘടനാ പദവി വഹിച്ച ആൾക്കെതിരെയാണ് കേസെടുത്തത്. ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസ്യതയെ ബാധിക്കും. തെളിവുകളുണ്ടെങ്കിൽ അറിയിക്കൂവെന്നും  കോടതി നിർദേശിച്ചു. പൊലീസ് പ്രാഥമിക പരിശോധന പോലും നടത്താതെയാണ് തനിക്കെതിരെ കേസെടുത്തതെന്ന് നേരത്തെ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ പ്രതികരിച്ചിരുന്നു. കള്ളപ്പരാതിയിലാണ് പൊലീസ് നടപടിയെന്ന് സി എൻ രാമചന്ദ്രൻ നായർ ആരോപിച്ചു.

‘എൻജിഒ കോൺഫെഡറേഷന്റെ ഉപദേഷ്ടാവ് ആയിരുന്നു ഞാൻ. ഫെഡറേഷന്റെ രക്ഷാധികാരിയല്ല. തെറ്റിദ്ധാരണയാണോ മറ്റെന്തെങ്കിലും ആണോ കേസെടുക്കാൻ കാരണമെന്ന് അറിയില്ല. മുനമ്പം കമ്മിഷന്റെ പ്രവർത്തനം മുടക്കാൻ ഒരുപാട് പേർ ഉണ്ടായിരുന്നു. മുനമ്പം കമ്മീഷൻ ആയതുകൊണ്ടാണോ കേസ് വന്നതെന്ന് സംശയിക്കുകയാണ്. പൊലീസിന്റെ നടപടി തിടുക്കത്തിലുള്ളതായിരുന്നു’-  ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു.

തട്ടിപ്പ് കേസിലെ പ്രതി അനന്ദു കൃഷ്ണൻ പങ്കെടുത്ത യോഗങ്ങളിൽ സ്വാഗതം പറഞ്ഞുവെന്ന് മാത്രമേയുള്ളൂവെന്ന്  ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ വിശദീകരിച്ചു. അനന്തു കൃഷ്ണനുമായി ഒരു ബന്ധവുമില്ല. സായിഗ്രാം ഡയറക്ടർ ആനന്ദകുമാറുമായി പരിചയമുണ്ട്. നാഷണൽ എൻജിഒ കോൺഫെഡറേഷനുമായുള്ള ബന്ധം 2024 ൽ അവസാനിപ്പിച്ചിരുന്നു. ഉപദേഷ്ടാവ് ആയിരുന്നു. പണം പിരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് ബന്ധം ഉപേക്ഷിച്ചത്. പൊലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പ്രതികരിച്ചു. 

പാതിവില തട്ടിപ്പിന്‍റെ ഭാഗമായി കെഎസ്എസ് അങ്ങാടിപ്പുറം എന്ന ഏജൻസിയിലൂടെ 34 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ അനന്തകുമാര്‍ ഒന്നാം പ്രതിയും അനന്തു കൃഷ്ണൻ രണ്ടാം പ്രതിയുമാണ്. നാഷണൽ എൻജിഒ കോൺഫഡറേഷൻ മലപ്പുറം രക്ഷാധികാരിയെന്ന പേരിലാണ് സി എൻ രാമചന്ദ്രൻ നായരെ കേസില്‍ മൂന്നാം പ്രതിയാക്കിയത്. പെരിന്തൽമണ്ണ പൊലീസാണ് കേസെടുത്തത്.

Latest from Blog

error: Content is protected !!