ചൈനയിൽ വീണ്ടും പുതിയ കൊറോണ വൈറസിനെ കണ്ടെത്തിയതായി റിപ്പോർട്ട്. കൊവിഡ് 19ന് കാരണമായ SARS CoV 2വിന്റെ അത്രയും ശേഷിയുള്ള HKU5 CoV 2 വൈറസിനെയാണ് കണ്ടെത്തിയത്. ബാറ്റ് വുമൺ എന്നറിയപ്പെടുന്ന ചൈനീസ് വൈറോളജിസ്റ്റ് ഷി സെൻഗ്ലിയാണ് പുതിയ വൈറസിനെ കണ്ടെത്തിയത്. സെൽ സയന്റിഫിക് ജേർണൽ എന്ന ജേർണലിലാണ് ഇതിനെ സംബന്ധിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചത്. വവ്വാലുകളിലാണ് ആദ്യമായി വൈറസ് കണ്ടെത്തിയത്. ഈ വൈറസ് മനുഷ്യരെ എങ്ങനെ ബാധിക്കുമെന്നത് അറിയാനായി കൂടുതൽ പഠനം ആവശ്യമാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പറയുന്നു.
കോറോണവൈറസ് ശ്രേണിയിൽ എല്ലാ വൈറസുകൾക്കും മനുഷ്യരിൽ രോഗമുണ്ടാക്കാൻ സാധിക്കില്ല. ഷി സെൻഗ്ലിയുടെ നേതൃത്വത്തിൽ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെയും വുഹാൻ യുണിവേഴ്സിറ്റിയിലെയും, ഗ്വാങ്ഷോ യൂണിവേഴ്സിറ്റിയിലെയും ശാസ്ത്രജ്ഞരാണ് ഈ പഠനം നടത്തിയത്. വുഹാൻ സർവകലാശാലയ്ക്ക് വേണ്ടി നിരവധി പഠനങ്ങൾ ഷി നടത്തിയിട്ടുണ്ട്. അതേസമയം, പുതിയ വൈറസ് സാർസ് വൈറസിനെപ്പോലെ അപകടകാരിയല്ലെന്നാണ് പ്രാഥമിക നിഗമനം.
മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നതിലെ സാധ്യതയേക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടക്കേണ്ടതുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം. HKU5-CoV-2 വൈറസ് എളുപ്പത്തിൽ മനുഷ്യകോശങ്ങളിൽ പ്രവേശിക്കില്ലെന്നതും ആശ്വാസകരമായ കാര്യമാണ്. അതേസമയം പുതിയ വൈറസ് മറ്റൊരു മഹാമാരിക്ക് കാരണമായേക്കുമോ എന്ന് ആശങ്കപ്പെടേണ്ടതില്ലെന്ന് മിനെസോട്ട സർവകലാശാലയിലെ സാംക്രമികരോഗ വിദഗ്ധനായ ഡോ. മിഷേൽ ഒസ്റ്റെർഹോം പറഞ്ഞു. കൊവിഡ് 19ന്റെ സാഹചര്യമല്ല ഇപ്പോഴെന്നും 2019-നെ അപേക്ഷിച്ച് ജനങ്ങൾ ഇത്തരം വൈറസുകളിൽ നിന്ന് പ്രതിരോധശേഷിയാർജിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ മഹാമാരി സാധ്യത കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.