ദില്ലി> നെറ്റ്വർക്ക്, സൈബർ ഓഡിറ്റുകളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കാത്തതിന് മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) ചൊവ്വാഴ്ച ഇന്ത്യൻ ക്ലിയറിങ് കോർപ്പറേഷനു (ICCL) 5 കോടി രൂപ പിഴ ചുമത്തി. സെബി ചട്ടങ്ങളുടെയും സർക്കുലറുകളുടെയും വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കാൻ, ഇന്ത്യൻ ക്ലിയറിങ് കോർപ്പറേഷന്റെ അക്കൗണ്ട് ബുക്കുകളും മറ്റ് രേഖകളും സെബി പരിശോധിച്ചിരുന്നു.
ബിസിനസ്, സേവനങ്ങൾ, ഡാറ്റ മാനേജ്മെന്റ് എന്നിവയ്ക്കുള്ള സെൻസിറ്റിവും നിർണായകവുമായ ആസ്തികളെ തിരിച്ചറിയാനും ഹാർഡ്വെയർ, സിസ്റ്റങ്ങൾ, സോഫ്റ്റ്വെയർ എന്നിവയിൽ കാലികമായ ഇൻവെന്ററി നിലനിർത്താനും മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപനങ്ങൾക്കുള്ള (MII) മാനദണ്ഡങ്ങൾ കമ്പനി പാലിച്ചില്ല. എംഐഐകൾക്കായുള്ള സൈബർ സുരക്ഷ സംബന്ധിച്ച് 2015 ൽ സെബി പുറപ്പെടുവിച്ച സർക്കുലറിൽ ഈ മാനദണ്ഡങ്ങൾ വ്യക്തമായി നിർദ്ദേശിച്ചിട്ടുണ്ട്. ദ്വിവത്സര സൈബർ ഓഡിറ്റിലെ വീഴ്ചകൾ സംബന്ധിച്ച നിരീക്ഷണങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിൽ ഐസിസിഎൽ പരാജയപ്പെട്ടുവെന്നും സെബി കണ്ടെത്തി.
“പരിശോധനയ്ക്കിടെ സമർപ്പിച്ച സൈബർ ഓഡിറ്റ് റിപ്പോർട്ടിൽ, സെബി സർക്കുലർ അനുസരിച്ച് സൈബർ ഓഡിറ്റ് രണ്ടു വർഷത്തിലൊരിക്കൽ നടത്തുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും, പ്രസ്തുത ഓഡിറ്റ് റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ സമയബന്ധിതമായി പരിഹരിച്ചിട്ടില്ലെന്ന് പിഴ വിധിച്ചു കൊണ്ട് പുറപ്പെടുവിച്ച 37 പേജുള്ള ഉത്തരവിൽ പറയുന്നുണ്ട്.