രണ്ടിരട്ടി പിഴ കിട്ടും; വേണ്ടിവന്നാൽ പൊളിക്കും; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പുലിവാല് പിടിക്കും; വീടും കെട്ടിടവും ഉള്ളവരും പണിയുന്നവരും സൂക്ഷിച്ചോ!! - Kerala Times    

രണ്ടിരട്ടി പിഴ കിട്ടും; വേണ്ടിവന്നാൽ പൊളിക്കും; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പുലിവാല് പിടിക്കും; വീടും കെട്ടിടവും ഉള്ളവരും പണിയുന്നവരും സൂക്ഷിച്ചോ!!

March 8, 2025
Building Rules

കൊച്ചി> പെർമിറ്റെടുത്താൽ എങ്ങനെയും കെട്ടിടം പണിയാം എന്നത് നടക്കില്ല. എന്നാൽ ആരെങ്കിലും കാര്യമില്ലാതെ വിരട്ടിയാൽ പേടിക്കുകയും വേണ്ട. കെട്ടിടം നിർമിക്കാൻ ബിൽഡിങ് പെർമിറ്റ് ആവശ്യമാണ് എന്ന് എല്ലാവർക്കും അറിയാം, പക്ഷേ പലരും ഇതിൽ ബോധപൂർവ്വമോ അല്ലാതെയോ വരുത്തുന്ന വീഴ്ചകൾ പിന്നീട് വലിയ പ്രഹേളികയായി മാറാനിടയുണ്ട്.  കെട്ടിട നിർമാണ ചട്ടപ്രകാരം ഉടമ സ്വീകരിക്കേണ്ട കൃത്യമായ നടപടികൾ സ്വീകരിച്ചാൽ ഒരു പരിധി വരെ ഇത്തരം ആളുകളെ അകറ്റി നിർത്താം. ഏതൊരു നിർമാണ സ്ഥലത്തും തദ്ദേശ സ്ഥാപനത്തിൽ / എം പാനൽഡ് എൻജിനീയറിൽ നിന്നും ലഭിച്ച ബിൽഡിങ് പെർമിറ്റിൻ്റെ നമ്പർ വ്യക്തമായും ആർക്കും കാണാവുന്ന വിധത്തിലും പ്രദർശിപ്പിക്കേണ്ടതാണ്.

നിർമാണ സ്ഥലത്തിന്റെ പരിസരത്തുള്ള മറ്റ് വസ്തുവകകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള സംഗതികൾ ഏർപ്പെടുത്തേണ്ടതാണ്. പ്രത്യേകിച്ച് പൈലിങ്  പോലെ കൂടുതൽ കമ്പനം ഉണ്ടാകുന്ന നിർമാണ പ്രവർത്തനങ്ങളിൽ സമീപത്തുള്ള പഴയ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കുക. കെട്ടിട നിർമാണം കരാർ അടിസ്ഥാനത്തിലാണെങ്കിൽ അത്തരത്തിൽ ഒരു ഡവലപ്പറുമായി ഉണ്ടാക്കിയ കരാർ ഒരാഴ്ചക്കുള്ളിൽ സെക്രട്ടറിയെ അറിയിക്കേണ്ടതാണ് ( കരാറിലെ സാമ്പത്തിക വിവരങ്ങൾ അറിയിക്കണമെന്നില്ല ). കെട്ടിട നിർമാണ സ്ഥലത്ത് എന്തെങ്കിലും അപകടമോ ആൾനാശമോ ഉണ്ടാകുമ്പോഴാണ് ഉടമ  ഈ കാര്യത്തിൻ്റെ  ഗൗരവം മനസിലാക്കുക. ഇനി നിർമാണം വാണിജ്യാടിസ്ഥാനത്തിലാവുകയും ഉപഭോക്താക്കളെ ആകർഷിക്കാൻ പരസ്യം നൽകുകയും ചെയ്യുന്ന പക്ഷം പരസ്യത്തിൽ ഉടമയുടെയും ഡവലപ്പറുടെയും പേരുണ്ടാകണം.

അംഗീകരിച്ച പ്ലാനുകൾ , പെർമിറ്റ് നമ്പർ , തീയതി, തദ്ദേശ സ്ഥാപനം ഏത്, പെർമിറ്റിൻ്റെ കാലാവധി, അനുവദിച്ച നിലകളുടെ എണ്ണം, പെർമിറ്റിൽ പ്രത്യേകമായി നിബന്ധനകൾ ഉണ്ടെങ്കിൽ അത്, നിർമാണത്തിൻ്റെ കവറേജും തറ വിസ്തീർണ അനുപാതവും, ഫ്ലാറ്റുകളാണെങ്കിൽ അവയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിനോദ സ്ഥലത്തിൻ്റെ വിസ്തീർണം, പാർക്കിങ്ങിനും കയറ്റിയിറക്ക് സ്ഥലം പ്രത്യേകമായി ഉണ്ടെങ്കിൽ അതിന്റെയും വിസ്തീർണം , സ്ഥാനം എന്നിവ സൈറ്റിലേക്കുള്ള വഴി. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA ) ഇക്കാര്യത്തിൽ വളരെ കർശനമായി ഇടപെടുന്നുണ്ട്.

സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ചയോ അഭാവമോ മൂലം സൈറ്റിലുണ്ടാകുന്ന അപകടങ്ങൾക്ക് സൈറ്റിന് വെളിയിലായാൽ പോലും ഉടമയോ ഡെവലപ്പറോ ഉത്തരവാദിയായിരിക്കും. ഊർജ സംരക്ഷണ ബാധ്യതയുള്ള കെട്ടിടങ്ങളിൽ പ്രസ്തുത സംഗതി മേൽനോട്ടം വഹിക്കുന്നതിനായി എനർജി ഓഡിറ്ററെ നിയമിക്കേണ്ടതാണ്. അത്തരം കെട്ടിടങ്ങളുടെ നിർമാണവും പൂർത്തീകരണവും 2017 ലെ ഊർജസംരക്ഷണ ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ചാകണം. മേൽപറഞ്ഞ കാര്യങ്ങൾ പരിശോധിക്കുന്നതിനോ നിർമാണ പ്രവൃത്തികൾ പരിശോധിക്കുന്നതിനോ സെക്രട്ടറിക്ക് അല്ലെങ്കിൽ അദ്ദേഹം ചുമതലപെടുത്തുന്ന ഉദ്യോഗസ്ഥന് സാധാരണ നിലയിൽ രാവിലെ 7 മണിക്കും വൈകിട്ട് 6 മണിക്കും ഇടയിൽ നിർമാണ സ്ഥലത്ത് പ്രവേശിക്കുന്നതിന് അധികാരമുണ്ടായിരിക്കും ( അടിയന്തിര ഘട്ടങ്ങളിൽ സമയ നിബന്ധനയ്ക്ക് പ്രസക്തിയില്ലാത്തതുമാണ് )

നിർമാണം നിർത്തിവയ്ക്കേണ്ടതുണ്ടെങ്കിൽ ആയതിന് താൽക്കാലിക നോട്ടീസ് ലഭിക്കും.ഉടമയ്ക്ക് പറയാനുള്ളത് അറിയിക്കാൻ അവസരം നൽകും, അങ്ങനെയുള്ള  ഹിയറിംഗിൽ തൻ്റെ ഭാഗം ന്യായീകരിക്കുന്നതിൽ ഉടമ പരാജയപ്പെട്ടാൽ മാത്രമേ അന്തിമ ഉത്തരവ് നൽകൂ. ചട്ടം പാലിക്കാതിരുന്നാൽ അഥവാ വ്യതിചലിച്ചാൽ അനധികൃത നിർമാണമെങ്കിൽ പൊളിച്ചു നീക്കേണ്ടി വരാം. ഒരു പക്ഷേ സൺഷേഡിൻ്റെ അരയടി അധികമായി കണ്ടെത്തിയാലും പൊളിക്കേണ്ടിവരും. ജനലോ വാതിലോ സ്ഥാപിക്കാൻ അനുമതിയില്ലാത്തിടത്ത് അവ സ്ഥാപിച്ചാൽ അവ മാറ്റി അടച്ചു കെട്ടേണ്ടി വരും. ഇനി നിർമാണം പൂർത്തീകരിച്ച നിലയിലാണെങ്കിൽ അനധികൃത നിർമാണമായി കണക്കാക്കി നികുതിയും രണ്ടിരട്ടി പിഴയും ചുമത്തും , കെട്ടിടം ക്രമവൽക്കരിച്ച് അംഗീകൃതമാക്കുന്നത് വരെയോ അഥവാ പൊളിച്ച് നീക്കുന്നത് വരെയോ പ്രസ്തുത നികുതി ഉടമ അടയ്ക്കേണ്ടി വരും.

Latest from Blog

error: Content is protected !!