തിരുവനന്തപുരം> സിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് പിന്നാലെ ഇഡിയും. മുഖ്യമന്ത്രിയുടെ മകൾക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് കള്ളപ്പണം വെളുപ്പിക്കലിന് കേസ് രജിസ്റ്റർ ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് ഇഡി വൃത്തങ്ങൾ സൂചന നൽകി. സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ വീണ ഉൾപ്പെടെയുള്ളവർക്കെതിരേ എസ്എഫ്ഐഒ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇഡിയും കേസ് രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുന്നതെന്നാണ് സൂചന.
കേസിലെ രേഖകൾ തേടി എസ്എഫ്ഐഒയ്ക്ക് കത്തയച്ചതായി മുതിർന്ന ഇഡി ഉദ്യോഗസ്ഥൻ കേരള ടൈംസിനോട് വെളിപ്പെടുത്തി. എസ്എഫ്ഐഒ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നതാണ്. അതിനാൽ രേഖകൾ പരിശോധിച്ചശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്നും ഇഡി ഉദ്യോഗസ്ഥൻ കേരള ടൈംസിനോട് പറഞ്ഞു. സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ വീണയുൾപ്പെടെയുള്ളവരെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്എഫ്ഐഒ) നേരത്തേ കുറ്റപത്രം നൽകിയിരുന്നു. കേസിൽ വീണയെ വിചാരണചെയ്യാൻ കേന്ദ്ര കമ്പനികാര്യമന്ത്രാലയവും അനുമതി നൽകി.
ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയിലും ഇതിനുശേഷംനടന്ന ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ തീർപ്പിലും 1.72 കോടിരൂപ വീണയും കമ്പനിയും സേവനം നൽകാതെ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തൽ. വീണയ്ക്കും കമ്പനിക്കും രാഷ്ട്രീയനേതാക്കൾക്കുമെല്ലാം ഇത്തരത്തിൽ പണം നൽകിയതടക്കം, സ്വകാര്യ കരിമണൽക്കമ്പനിയായ സിഎംആർഎൽ 197.7 കോടിയുടെ വെട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. തട്ടിപ്പുനടത്തിയെന്ന് എസ്എഫ്ഐഒ കണ്ടെത്തിയ നിപുണ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെയും ഡയറക്ടർമാർ ശശിധരൻ കർത്തയുടെ കുടുംബാംഗങ്ങളാണ്.
2024 ജനുവരിയിലാണ് കമ്പനികാര്യം അന്വേഷിക്കുന്ന ഏറ്റവും വലിയ ഏജൻസിയായ എസ്എഫ്ഐഒ ഇതിന്റെ അന്വേഷണം ഏറ്റെടുത്തത്. സിഎംആർഎൽ സിജിഎം പി. സുരേഷ് കുമാർ, ചീഫ് ഫിനാൻസ് മാനേജർ കെ. സുരേഷ് കുമാർ, ഓഡിറ്റർമാരായ കെ.എ. സഗേഷ് കുമാർ, എ.കെ. മുരളീകൃഷ്ണൻ എന്നിവരാണ് കുറ്റാരോപിതരായ മറ്റുള്ളവർ. എംപവർ ഇന്ത്യ കാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരും കുറ്റപത്രത്തിലുണ്ട്.
കമ്പനികാര്യനിയമത്തിലെ 447-ാം വകുപ്പനുസരിച്ചുള്ള കുറ്റമാണ് വീണയുടെപേരിൽ ചുമത്തിയിട്ടുള്ളത്. സിഎംആർഎൽ എംഡി ശശിധരൻ കർത്ത, ജോയിന്റ് മാനേജിങ് ഡയറക്ടർ സരൻ എസ്. കർത്ത എന്നിവരുടെപേരിലും വീണയുടെയും കർത്തയുടെയും കമ്പനികൾക്കെതിരേയും ഇതേകുറ്റം ചുമത്തിയിട്ടുണ്ട്. പത്തുവർഷംവരെ തടവും തട്ടിപ്പിലൂടെ നേടിയ പണത്തിന് തുല്യമോ അതിന്റെ മൂന്നിരട്ടിവരെയോ പിഴയും ചുമത്താവുന്ന കുറ്റമാണ് വീണയുടെയും കർത്തയുടെയും പേരിലുള്ളത്. കൊച്ചിയിലെ സാമ്പത്തികകാര്യം കൈകാര്യംചെയ്യുന്ന കോടതിയിലായിരിക്കും വിചാരണ.