വാഷിങ്ടൺ> തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയായാണ് പാകിസ്താൻ ഇന്ത്യയെ കാണുന്നതെന്ന് യുഎസ് പ്രതിരോധ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. അതുകൊണ്ട് അവർ സൈന്യത്തെ നവീകരിക്കാനുള്ള ശ്രമം തുടരുകയാണെന്നും അതിനായി ചൈനയെ ആശ്രയിക്കുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
സൈനികകാര്യത്തിൽ പരമ്പരാഗതമായി ഇന്ത്യക്കുള്ള മേൽക്കോയ്മ നേരിടാൻ യുദ്ധമുഖത്ത് പ്രയോഗിക്കാവുന്ന ആണവായുധങ്ങൾ വികസിപ്പിക്കാൻ പാകിസ്താൻ ശ്രമിക്കുന്നു. ഒപ്പം ആണവവസ്തുക്കളുടെയും ആണവായുധ ഏകോപന നിയന്ത്രണ കേന്ദ്രങ്ങളുടെയും സുരക്ഷാകാര്യത്തിലും ഊന്നൽനൽകുന്നു.
കൂട്ടനശീകരണത്തിനുസാധിക്കുന്ന ആയുധങ്ങളുണ്ടാക്കാനുള്ള (ഡബ്ല്യുഎംഡി) പദ്ധതിക്കായി വിദേശരാജ്യങ്ങളിൽനിന്നും ഇടനിലക്കാരിൽനിന്നും ചരക്കുകളും സാങ്കേതികവിദ്യയും സംഭരിക്കുന്നു. ചൈനയിൽനിന്നാണ് വലിയതോതിൽ സൈനിക-സാമ്പത്തിക സഹായം പാകിസ്താന് ലഭിക്കുന്നത്. ഹോങ്കോങ്, സിങ്കപ്പൂർ, തുർക്കി, യുഎഇ എന്നീ രാജ്യങ്ങൾ വഴിയും ചൈനീസ് ചരക്കുകൾ പാകിസ്താനിലെത്തുന്നു. വർഷാവർഷം ഇരുരാജ്യങ്ങളും ഒട്ടേറെ സംയുക്തസൈനികാഭ്യാസങ്ങൾ നടത്തിവരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ചൈന-പാക് സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന ചൈനീസ് തൊഴിലാളികൾക്കുനേരെ ഭീകരാക്രമണമുണ്ടാകുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങൾക്കിടയിലും അസ്വാരസ്യങ്ങളുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
