പാശ്ചാത്യ ലോകം ഉക്രെയ്നിനൊപ്പവും കാലങ്ങളായി റഷ്യക്കെതിരെയും നിൽക്കുമ്പോൾത്തന്നെ ഉക്രെയിനിൽ വിനാശകരമായ ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്ന നൂതന റഷ്യൻ യുദ്ധവിമാനങ്ങൾ പാശ്ചാത്യ നിർമ്മിത ഘടകങ്ങൾ ഉപയോഗിച്ചാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്ന റിപ്പോർട്ട് കൗതുകമുണർത്തുകയാണ്. ഇന്റർനാഷണൽ പാർട്ണർഷിപ്പ് ഫോർ ഹ്യൂമൻ റൈറ്റ്സും (ഐപിഎച്ച്ആർ) ഇൻഡിപെൻഡന്റ് ആന്റി കറപ്ഷൻ കമ്മീഷനും (എൻഎകെഒ) പ്രസിദ്ധീകരിച്ച 84 പേജുള്ള പഠനം, ഇറക്കുമതി ചെയ്ത മൈക്രോ ഇലക്ട്രോണിക്സിനെ ആശ്രയിക്കുന്ന വിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളുടെ തെളിവുകൾ നൽകുന്നുണ്ട്.
2022 ഫെബ്രുവരിയിൽ ഉക്രെയ്നിലെ പൂർണ്ണ തോതിലുള്ള അധിനിവേശത്തിനുശേഷം റഷ്യൻ സേന വ്യാപകമായി ഉപയോഗിച്ചിരുന്ന Su-34, Su-35 യുദ്ധവിമാനങ്ങളിലാണ് റിപ്പോർട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. UMPB D30-SN ഗ്ലൈഡ് ബോംബ്, ഗ്രോം-1 മിസൈലുകൾ പോലുള്ള ഉയർന്ന കൃത്യതയുള്ള ആയുധങ്ങൾ വിന്യസിക്കാൻ കഴിവുള്ളവയാണ് ഈ ജെറ്റുകൾ.
അന്വേഷകർ 60-ലധികം കേസുകൾ വിശകലനം ചെയ്തു, ആഘാത സ്ഥലങ്ങൾ ജിയോലൊക്കേറ്റ് ചെയ്തു, ഉപയോഗിച്ച ആയുധങ്ങൾ തിരിച്ചറിഞ്ഞെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഉക്രെയിനിൽ 26 സിവിലിയൻ മരണങ്ങൾക്കും 109 പേർക്ക് പരിക്കേൽക്കുന്നതിനും കാരണമായ ഏറ്റവും ഭീകരമായ പത്ത് ആക്രമണങ്ങൾ റിപ്പോർട്ടിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ആക്രമണങ്ങളിൽ കുറഞ്ഞത് 71 വീടുകൾ, അഞ്ച് സ്കൂളുകൾ, അഞ്ച് മെഡിക്കൽ സൗകര്യങ്ങൾ, നിരവധി ഊർജ്ജ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾ എന്നിവ നശിച്ചു. 2024 മെയ് 25 ന്, ഖാർകിവിലെ തിരക്കേറിയ എപ്പിസെൻറ്റർ ഹൈപ്പർമാർക്കറ്റിൽ ഒരു റഷ്യൻ Su-34 യുദ്ധവിമാനം രണ്ട് UMPB D30-SN ബോംബുകൾ വർഷിച്ചു, 19 സാധാരണക്കാർ കൊല്ലപ്പെടുകയും 54 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
റഷ്യയിലേക്ക് കർശനമായ കയറ്റുമതി നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും, ഉപരോധം ഏർപ്പെടുത്തിയ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും ജർമ്മനി, ജപ്പാൻ, തായ്വാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ ഉൽപാദിപ്പിക്കുന്ന ഘടകങ്ങൾ ഈ റഷ്യൻ ജെറ്റുകളിലേക്ക് എങ്ങനെ കടന്നുകയറിയെന്നും റിപ്പോർട്ട് എടുത്തുകാണിക്കുന്നുണ്ട്. തകർന്ന Su-34, Su-35 വിമാനങ്ങളിലെ 1,115 മൈക്രോ ഇലക്ട്രോണിക് ഘടകങ്ങൾ NAKO തിരിച്ചറിഞ്ഞു. അനലോഗ് ഡിവൈസസ്, ടെക്സസ് ഇൻസ്ട്രുമെന്റ്സ്, മുറാറ്റ, മാക്സിം, ഓൺസെമി, ഇന്റൽ, വികോർ എന്നിവയുൾപ്പെടെ 141 ആഗോള നിർമ്മാതാക്കളുമായി ബന്ധിപ്പിപ്പിക്കുന്ന ഉപകരണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
“വൈദ്യുതി നിയന്ത്രണം, ആശയവിനിമയം, നാവിഗേഷൻ, ടാർഗെറ്റിംഗ് സിസ്റ്റങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന സെമികണ്ടക്ടറുകളും കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് പറഞ്ഞു. റഷ്യക്ക് ഈ ഘടകങ്ങൾ ലഭ്യമാക്കുന്നത് അതിസങ്കീർണ്ണമായ വിതരണ ശൃംഖലകൾ വഴിയാണെന്ന് അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ചൈന, ഹോങ്കോംഗ്, തുർക്കി, യുഎഇ, നിരവധി യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ ഇടനില രാജ്യങ്ങൾ വഴി റഷ്യൻ ഇറക്കുമതിക്കാർ നിർണായക ഭാഗങ്ങൾ സ്വന്തമാക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. 2023 ൽ മാത്രം, മൈക്രോഇലക്ട്രോണിക്സിന്റെ 180,000-ത്തിലധികം കയറ്റുമതികൾ റഷ്യയിലേക്ക് റഷ്യയിലേക്കുണ്ടായി, ഏകദേശം $805.6 മില്യണിൻ്റെ ഇറക്കുമതിയാണ് റഷ്യ നടത്തിയത്.
ചില റഷ്യൻ സ്ഥാപനങ്ങൾ ഉപരോധങ്ങളെ മറികടക്കാനുള്ള തങ്ങളുടെ തന്ത്രം പരസ്യമാക്കിയിരുന്നു. വിദേശത്തുള്ള ഷെൽ കമ്പനികൾ ഈ ഇടപാടുകൾക്ക് സൗകര്യമൊരുക്കുന്നുണ്ടെന്നും, ഇത് പാശ്ചാത്യ അധികാരികൾക്ക് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഉപരോധം നിലനിൽക്കുമ്പോൾത്തന്നെ റഷ്യയുടെ യുദ്ധ യന്ത്രത്തെ നിലനിർത്തുന്നതിൽ നിന്ന് അവരുടെ സാങ്കേതികവിദ്യ തടയുന്നതിന് നാറ്റോ രാജ്യങ്ങൾക്ക് പോലും സാധിച്ചിട്ടില്ല. ഉപരോധ വ്യവസ്ഥകളിലെ പഴുതുകൾ അടയ്ക്കാനും റഷ്യയുടെ സംഭരണ ശ്രമങ്ങളെ സഹായിക്കുന്ന ഇടനിലക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും പാശ്ചാത്യ രാജ്യങ്ങൾ നടപടികൾ സ്വീകരിക്കുന്നതായാണ് റിപ്പോർട്ട്. റഷ്യയുടെ സൈനിക ഉൽപ്പാദന ശേഷി തകർക്കാൻ ലക്ഷ്യമിടുന്ന പാശ്ചാത്യ നയരൂപീകരണക്കാർക്കും പ്രധാന എതിരാളി അമേരിക്കക്കും ഈ കണ്ടെത്തലുകൾ മുഖത്തേറ്റ അടിയാണ്.
