ഇസ്രായേലുമായുള്ള സമീപകാല യുദ്ധത്തിൽ ഗണ്യമായി ദുർബലപ്പെട്ടിട്ടും , ഇറാൻ യെമനിലെ ഹൂത്തി വിമതരെയും ഹിസ്ബുള്ളയെയും വീണ്ടും ആയുധമാക്കുന്നതായി റിപ്പോർട്ട്.
ഹൂത്തികൾക്കായി ഇറാനിയൻ നിർമ്മിത മിസൈലുകൾ , ഡ്രോൺ ഘടകങ്ങൾ, മറ്റ് സൈനിക ഉപകരണങ്ങൾ എന്നിവയുടെ കയറ്റുമതി ഈ ആഴ്ച യെമന്റെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ തടഞ്ഞിരുന്നു. നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു.
ഇതുവരെയുണ്ടായതിൽ വച്ച് ഏറ്റവും വലിയ ആയുധവേട്ടയിൽ ഒന്നായി യുഎസ് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ച ഈ സംഭവം, ടെഹ്‌റാൻ തങ്ങളുടെ തീവ്രവാദ സഖ്യകക്ഷികളെ ശക്തിപ്പെടുത്താനും മേഖലയെ അസ്ഥിരപ്പെടുത്താനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന പുതിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
ഹൂത്തികൾക്കു വേണ്ടി എത്തിച്ച കപ്പലിൽ ക്രൂയിസ് മിസൈലുകൾ, കപ്പൽവേധ, വിമാനവേധ മിസൈലുകൾ, വാർഹെഡുകൾ, ഡ്രോൺ എഞ്ചിനുകൾ എന്നിവയുൾപ്പെടെ 750 ടൺ ആയുധങ്ങൾ ഉണ്ടായിരുന്നതായി യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. പരമ്പരാഗത കപ്പലിൽ, ചരക്കിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങൾ.
ഈ കയറ്റുമതിയുടെ സമയവും വ്യാപ്തിയും സൂചിപ്പിക്കുന്നത് യുഎസ് വ്യോമാക്രമണത്തിൽ തകർന്ന ഹൂത്തികളുടെ കരുതൽ ശേഖരം വീണ്ടും നിറയ്ക്കാൻ ഇറാൻ വേഗത്തിൽ നീങ്ങുന്നു എന്നാണ് . അമേരിക്കയുമായി നേരത്തെ സമ്മതിച്ച വെടിനിർത്തൽ ഉണ്ടായിരുന്നിട്ടും, കഴിഞ്ഞ മാസം ഇസ്രായേലും ഇറാനും തമ്മിലുള്ള ഹ്രസ്വകാല യുദ്ധം അവസാനിച്ചതിനുശേഷം, ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂത്തികൾ വീണ്ടും ആക്രമണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ഡ്രോൺ ബോട്ടുകളും, ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ആക്രമിച്ച് എറ്റേണിറ്റി സി എന്ന വാണിജ്യ കപ്പലിനെ മുക്കിയതിന്റെ ഉത്തരവാദിത്തം സംഘം ഏറ്റെടുത്തു. ആക്രമണത്തിൽ നാല് ക്രൂ അംഗങ്ങൾ മരിച്ചു, ഒരു ഡസനോളം പേരെ ബന്ദികളാക്കി. ചെങ്കടലിലെ യൂറോപ്യൻ യൂണിയന്റെ നാവിക സേനയുടെ റിപ്പോർട്ട് പ്രകാരം ഒരു നാവികന് ഒരു കാൽ നഷ്ടപ്പെട്ടു. വെടിനിർത്തലിന് മുമ്പ്, ഹൂത്തി കേന്ദ്രങ്ങൾക്കെതിരെ അമേരിക്ക നിരവധി വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു, ഇത് അവരുടെ ശേഷിയെ ഗണ്യമായി കുറച്ചിരുന്നു.
ഇറാന്റെ പുതിയ ആയുധ കയറ്റുമതി ഹൂത്തികളുടെ ശേഖരം വീണ്ടും നിറയ്ക്കാനും ചെങ്കടലിലെ സംഘർഷം സജീവമായി നിലനിർത്താനുമുള്ള ശ്രമമാണെന്ന് വിശകലന വിദഗ്ധർ പറയുന്നു. അതേസമയം, സിറിയയിൽ നിന്ന് കടക്കുന്ന ആയുധങ്ങളുടെ ഒരു പരമ്പര ലെബനൻ സൈന്യം തടഞ്ഞു. അതിൽ റഷ്യൻ നിർമ്മിത കോർനെറ്റ് ആന്റി ടാങ്ക് മിസൈലുകളും ഉൾപ്പെടുന്നുണ്ട്. വളരെക്കാലമായി ഹിസ്ബുള്ള ഉപയോഗിച്ചുവരുന്നു. വെള്ളരി കൊണ്ടുപോകുന്ന ട്രക്കുകളിൽ ഒളിപ്പിച്ച നിലയിൽ ചില ആയുധങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
കഴിഞ്ഞ വർഷം ഹൂത്തികളെപ്പോലെ ഹിസ്ബുള്ളയും കാര്യമായ തിരിച്ചടികൾ നേരിട്ടിട്ടുണ്ട് . ഇസ്രായേലുമായുള്ള അതിർത്തി കടന്നുള്ള സംഘർഷം കഴിഞ്ഞ ശരത്കാലത്ത് ഒരു വെടിനിർത്തലിൽ അവസാനിച്ചിരുന്നു. ഡിസംബറിൽ സിറിയയിലെ ബഷാർ അൽ-അസദിന്റെ പതനത്തോടെ ഇറാനിൽ നിന്നുള്ള ആയുധ വിതരണ ലൈനുകൾ തടസ്സപ്പെട്ടു. ഒരുകാലത്ത് ഇറാന്റെ പ്രധാന സഖ്യകക്ഷിയായിരുന്ന അസദിനെ ജിഹാദികൾ അട്ടിമറിച്ചതോടെ, ആയുധ കൈമാറ്റത്തിന്റെ അളവും വ്യാപ്തിയും കുറയ്ക്കാൻ ഹിസ്ബുള്ള നിർബന്ധിതരായി. നേരത്തെ ലെബനനിലേക്ക് ട്രക്കുകൾ നിറയെ ആയുധങ്ങൾ എത്തിച്ചിരുന്ന കള്ളക്കടത്തുകാർ ഇപ്പോൾ ഭക്ഷ്യവസ്തുക്കളുടെ ഇടയിൽ ഒളിപ്പിച്ച ചെറിയ ശേഖരങ്ങളായാണ് കടത്തുന്നത്.
സിറിയയിലെ പുതിയ ഭരണകൂടം ഇറാനിയൻ ആയുധക്കടത്തിനെതിരെ കർശന നടപടി സ്വീകരിച്ചു. ഇറാഖ്, ലെബനൻ എന്നിവയുമായുള്ള സിറിയയുടെ കിഴക്കൻ അതിർത്തികളിൽ ഗ്രാഡ് റോക്കറ്റുകൾ ഉൾപ്പെടെ നിരവധി ഡെലിവറികൾ സുരക്ഷാ സേന പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. മെയ് മാസത്തിൽ ലെബനൻ അതിർത്തിക്ക് സമീപം ഇറാനിയൻ നിർമ്മിത വ്യോമ പ്രതിരോധ മിസൈലുകൾ പിടിച്ചെടുത്തതായി സിറിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തിരുന്നു.
സമ്മർദ്ദങ്ങൾക്കിടയിലും, ഹിസ്ബുള്ള ആയുധശേഖരം വർന്ധിപ്പിക്കുകയാണ്. ഈ ഗ്രൂപ്പ് സ്വന്തമായി ഡ്രോണുകളും മിസൈലുകളും നിർമ്മിക്കുന്നതായും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ മാസം 12 ദിവസത്തെ വ്യോമാക്രമണത്തിനിടെ ഇറാൻ ഇസ്രായേലിന് നേരെ നൂറുകണക്കിന് റോക്കറ്റുകൾ വിക്ഷേപിച്ച് നാശനഷ്ടങ്ങൾ സൃഷ്ടിച്ചിരുന്നു. ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നശിപ്പിക്കപ്പെടുകയും ഉന്നത സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും ചെയ്തു.
സംഘർഷത്തിൽ ഇറാൻ്റെ മിസൈൽ ശേഖരത്തിന്റെ പകുതിയോളം കുറഞ്ഞുവെന്നാണ് കരുതപ്പെടുന്നത്. ഇസ്രായേലി ആക്രമണങ്ങളിൽ അവരുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പലതും നശിപ്പിക്കപ്പെട്ടു. ഇറാനിലെ നിരവധി ഉന്നത കമാൻഡർമാരെയും അവർക്ക് പകരക്കാരായ നിരവധി പേരെയും ഇസ്രായേൽ വധിച്ചു. അതേസമയം മിഡിൽ ഈസ്റ്റിലുടനീളമുള്ള പ്രോക്സികൾക്ക് ആയുധങ്ങൾ നൽകിയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
