പാക്കിസ്ഥാനുമായി വീണ്ടുമൊരു സംഘർഷമുണ്ടായാൽ ഇന്ത്യയെ കിഴക്ക് നിന്ന് ആക്രമിക്കാനാണ് പാകിസ്താൻ സൈനികമേധാവി അസിം മുനീർ ആഗ്രഹിക്കുന്നതെന്ന് സൈനിക വക്താവ് അഹമ്മദ് ഷെരീഫ് ചൗധരിയുടെ വെളിപ്പെടുത്തൽ. ഭാവിയിൽ ഏതെങ്കിലും ഭീകരാക്രമണം ഇന്ത്യയിൽ നിന്ന് ഓപ്പറേഷൻ സിന്ദൂരിന് സമാനമായ സൈനിക നടപടിക്ക് കാരണമാകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ, പാകിസ്താൻ ഇനി ഇന്ത്യയെ ‘കിഴക്ക് നിന്ന്’ ആക്രമിക്കുമെന്ന് ചൗധരി പറഞ്ഞു.
നമ്മൾ കിഴക്കുനിന്ന് തുടങ്ങും. എല്ലായിടത്തും അവരെ ആക്രമിക്കാൻ കഴിയുമെന്ന് അവർ മനസ്സിലാക്കേണ്ടതുണ്ടെന്നാണ് സൈനികവക്താവിന്റെ അവകാശവാദം. ബംഗ്ലാദേശ് കേന്ദ്രമാക്കി ഇന്ത്യക്കെതിരെ ആക്രമണം നടത്തുമെന്നാണ് പാക്കിസ്ഥാൻ പരോക്ഷമായി പറഞ്ഞു വക്കുന്നത്. അസിം മുനീർ ഇന്ത്യയുമായി ചർച്ച നടത്താൻ ആഗ്രഹിക്കുന്നു, എന്നാൽ പാകിസ്താനിൽ നിന്ന് തീവ്രവാദം ഇല്ലാതാക്കുന്നതുവരെ പാകിസ്താനുമായി സംസാരിക്കില്ലെന്ന് പറഞ്ഞ് ഇന്ത്യ ഉഭയകക്ഷി ചർച്ചകൾ നിരസിക്കുകയാണ്.
