കോതമംഗലത്ത് വൈദികൻ്റെ വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയില്‍ സ്ത്രീയുടെ മൃതദേഹം; വര്‍ക്ക് ഏരിയയുടെ മാന്‍ഹോള്‍ വഴി തിരികെ കയറ്റി: ആള്‍ താമസമില്ലാത്ത വീട്ടില്‍ നടന്ന കൊലപാതകത്തിന് ദിവസങ്ങളുടെ പഴക്കം - Kerala Times    

കോതമംഗലത്ത് വൈദികൻ്റെ വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയില്‍ സ്ത്രീയുടെ മൃതദേഹം; വര്‍ക്ക് ഏരിയയുടെ മാന്‍ഹോള്‍ വഴി തിരികെ കയറ്റി: ആള്‍ താമസമില്ലാത്ത വീട്ടില്‍ നടന്ന കൊലപാതകത്തിന് ദിവസങ്ങളുടെ പഴക്കം

August 23, 2025
Oonnukal Murder Case

കൊച്ചി> കോതമംഗലം ഊന്നുകല്ലില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയില്‍ സ്ത്രീയുടെ മൃതദേഹം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ വര്‍ക്ക് ഏരിയയോടു ചേര്‍ന്നുള്ള ഓടയുടെ മാന്‍ഹോള്‍ വഴി മൃതദേഹം തിരുകിക്കയറ്റി ഒളിപ്പിച്ച നിലയിലാണ്. ആള്‍താമസമില്ലാത്ത വീടിന്റെ ഉടമസ്ഥനായ വൈദികന്‍ വെള്ളിയാഴ്ച വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ദേശീയപാതയുടെ അരികില്‍ മൃഗാശുപത്രിക്കു സമീപമുള്ള വീട്ടിലാണ് കൊലപാതകം നടന്നത്. കുറുപ്പംപടി സ്വദേശി വൈദികന്റെ ഉടമസ്ഥതയിലുള്ളതാണ് ഇരുനില വീടും മുന്‍പിലുള്ള ഹോട്ടലും. ഹോട്ടല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.

വീട്ടിലെത്തി വൈദികന്‍ പരിസരത്ത് നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുക ആയിരുന്നു. തുടര്‍ന്നു പോലിസെത്തി നടത്തിയ പരിശോധനയിലാണു ഓടയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈദികന്‍ എത്തിയപ്പോള്‍ വര്‍ക്ക് ഏരിയയുടെ ഗ്രില്ല് തകര്‍ന്നതും തറയില്‍ രക്തക്കറയും കണ്ട് മോഷണശ്രമമെന്നു കരുതി പൊലീസില്‍ അറിയിച്ചിരുന്നു. അന്നു പൊലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തിയെങ്കിലും കൊലപാതകത്തെ കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല.

വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയില്‍ ഉച്ചയോടെ കണ്ടെത്തിയ മൃതദേഹം നടപടികള്‍ക്കു ശേഷം വൈകിട്ട് ആറോടെയാണ് ഓടയുടെ സ്ലാബ് നീക്കി പുറത്തെടുത്തത്. 60 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ അഴുകിയ നിലയിലുള്ള മൃതദേഹമാണ് കണ്ടെത്തിയത്. ശരീരത്തില്‍ വസ്ത്രവും ആഭരണങ്ങളും ഉണ്ടായിരുന്നില്ല. ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി രാത്രി മൃതദേഹം എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. റൂറല്‍ ജില്ലാ പൊലീസ് മേധാവി എം. ഹേമലത സ്ഥലത്തെത്തി പരിശോധന നടത്തി. തെളിവു ശേഖരണത്തിനു വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തിയിരുന്നു.

സംഭവം കൊലപാതകമാണെന്നു പൊലീസ് സ്ഥിരീകരിച്ചു. വേങ്ങൂര്‍ സ്വദേശിനിയെ (61) കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായതായി കുറുപ്പംപടി പൊലീസ് സ്റ്റേഷനില്‍ പരാതിയുണ്ട്. ഇവരുടെ ബന്ധുക്കളെ എത്തിച്ചെങ്കിലും മൃതദേഹം അഴുകിയ നിലയിലായതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഈ സ്ത്രീയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണു പൊലീസ് അന്വേഷണം. പെരുമ്പാവൂര്‍ എഎസ്പിയും മൂവാറ്റുപുഴ ഡിവൈഎസ്പിയും ഉള്‍പ്പെട്ട പ്രത്യേക സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചു.

Latest from Blog

error: Content is protected !!