തിരുവനന്തപുരം > മറുനാടന്‍ മലയാളി ചീഫ് എഡിറ്റർ ഷാജന് സ്കറിയയെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന്‍ നടന്ന ശ്രമത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ്. ഈ സംഭവം അത്യന്തം ഞെട്ടല്‍ ഉളവാക്കുന്നതാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ശാരീരിക ആക്രമണം ജനാധിപത്യ ഇന്ത്യയിൽ വച്ചുപൊറുപ്പിക്കാനാകില്ലെന്നും സംഘടന വ്യക്തമാക്കി.
ഷാജന് സ്കറിയക്ക് നേരെ നടന്ന അക്രമത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയോട് ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനവും ജനല്‍ സെക്രട്ടറി ജോസ് എം ജോർജും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്രത്തെ ഇല്ലാതാക്കാനുള്ള നീക്കമായെ സംഭവത്തെ കാണാന്‍ കഴിയുകയുള്ളൂവെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ഉത്തരവിട്ടിട്ടും 2020ൽ മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിനെ കൊന്നവര്‍ക്ക് ഇപ്പോഴും സുഖവാസമാണ്. 2020ലെ ആ കറുത്ത ഡിസംബര്‍ ഇനിയുണ്ടാകില്ലെന്ന് കരുതിയവരെ ഞെട്ടിച്ചാണ് ഇപ്പോൾ മങ്ങാട്ടു കവലയില്‍ രാഷ്ട്രീയ-മുതലാളി മാഫിയയുടെ ക്വട്ടേഷന്‍ സംഘം വീണ്ടുമെത്തിയതെന്നും അവർ പറഞ്ഞു.
മറുനാടന്‍ മലയാളി ഉടമ ഷാജന് സ്കറിയയ്ക്ക് തൊടുപുഴ മങ്ങാട്ടു കവലയിൽ വെച്ചാണ് ക്രിമിനൽ സംഘത്തിന്റെ മര്‍ദനമേറ്റത്. വാഹനത്തില്‍ പിന്തുടര്ന്നെത്തിയ സംഘം ആസൂത്രിതമായി മര്‍ദിക്കുകയായിരുന്നു. മുതലക്കോടത്ത് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങും വഴി ഷാജൻ്റെ വാഹനത്തിൽ ഥാർജീപ്പ് ഇടിപ്പിച്ച ശേഷം അപായപ്പെടുത്താനായിരുന്നു ശ്രമം. പരിക്കേറ്റ ഷാജന് സ്കറിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടെയാണ് സംഭവമുണ്ടായത്
