വിചിത്രം FIR; ഗർഭശ്രീമാൻ രാഹുൽ; ഇരകളായത് 18 മുതല്‍ 60 വയസുവരെ പ്രായമുള്ളവര്‍; രാഹുല്‍ പുറകേ നടന്ന് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബ്ബന്ധിച്ചു; ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തി; സാമൂഹിക മാധ്യമങ്ങളില്‍ ശല്യം ചെയ്തു; നേരിട്ടുളള പരാതിയില്ലാത്ത എഫ്‌ഐആറിന്റെ വിശദാംശങ്ങള്‍ - Kerala Times    

വിചിത്രം FIR; ഗർഭശ്രീമാൻ രാഹുൽ; ഇരകളായത് 18 മുതല്‍ 60 വയസുവരെ പ്രായമുള്ളവര്‍; രാഹുല്‍ പുറകേ നടന്ന് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബ്ബന്ധിച്ചു; ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തി; സാമൂഹിക മാധ്യമങ്ങളില്‍ ശല്യം ചെയ്തു; നേരിട്ടുളള പരാതിയില്ലാത്ത എഫ്‌ഐആറിന്റെ വിശദാംശങ്ങള്‍

September 4, 2025
images 2025 09 04T135548.853

തിരുവനന്തപുരം> ലൈംഗികാപവാദ കേസില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരായ എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്തുവന്നു. രാഹുല്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നും, 18 മുതല്‍ 60 വയസുവരെ പ്രായമുള്ളവരാണ് ഇരകളായതെന്നും എഫ്‌ഐആറില്‍ പറയുന്നു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആര്‍ സമര്‍പ്പിച്ചത്.

ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു, സ്ത്രീകളെ ഭീഷണിപ്പെടുത്തി, മാനസികമായി പീഡിപ്പിച്ചു, സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ബിഎന്‍എസിലെ 78(2), 351, പൊലീസ് ആക്ടിലെ 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അഞ്ച് പേരുടെ പരാതികളാണ് രാഹുലിനെതിരെ ലഭിച്ചിട്ടുള്ളത്. അഞ്ച് പേരും കേസുമായി നേരിട്ടു ബന്ധമുള്ളവരല്ല. സംസ്ഥാന പൊലീസ് മേധാവിക്ക് മൂന്നാം കക്ഷികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

രണ്ട് യുവതികള്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയരായെന്നാണ് അന്വേഷക സംഘത്തിന് ലഭിച്ച വിവരം. ഇതിലൊരാളെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയത് ബംഗളൂരുവില്‍വെച്ചാണ്. ഇത് സ്ഥിരീകരിക്കാന്‍ അന്വേഷക സംഘം ബംഗളൂരുവിലേക്ക് പോകും. അന്വേഷണസംഘം ഇതിനോടകം തന്നെ ഗര്‍ഭച്ഛിദ്രം നടന്ന ആശുപത്രിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ആദ്യ ഗര്‍ഭച്ഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ ബന്ധപ്പെട്ടിരുന്നതായും വിവരമുണ്ട്. നേരിട്ടുള്ള പരാതിയില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേകം കേസെടുക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിയില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പുറത്തുവന്ന ശബ്ദസന്ദേശം അദ്ദേഹത്തിന്റേതാണെന്ന് കണ്ടെത്താന്‍ ശാസ്ത്രീയപരിശോധനയും നടത്തും.

ഇതുവരെ ആരോപണം ഉന്നയിച്ച സ്ത്രീകളാരും നേരിട്ട് പരാതിയുമായി മുന്നോട്ട് വന്നിട്ടില്ല. പരാതിക്കാര്‍ ഇരയെ കുറിച്ച് തെളിവുകളോ കൈമാറിയാല്‍ അവരുടെ മൊഴിയെടുക്കും. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഫേയ്സ്ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകരുടെയും മൊഴി രേഖപ്പെടുത്തുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.

Latest from Blog

error: Content is protected !!