ഇസ്രായേല്‍ ഈജിപ്ത് വഴി നേടുന്നത് കോടികള്‍; 610 മില്യണിന്റെ പുതിയ കരാര്‍, പട്ടാള നീക്കം എന്തിന് - Kerala Times    

ഇസ്രായേല്‍ ഈജിപ്ത് വഴി നേടുന്നത് കോടികള്‍; 610 മില്യണിന്റെ പുതിയ കരാര്‍, പട്ടാള നീക്കം എന്തിന്

September 22, 2025
israelegyptgasdeal 1758446873

ഇസ്രായേല്‍ പശ്ചിമേഷ്യയില്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാനും സമാധാനം പുനസ്ഥാപിക്കാനും ശ്രമിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഈജിപ്ത്. ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ആദ്യ മുസ്ലിം രാജ്യങ്ങളില്‍ ഒന്നും ഈജിപ്ത് ആണ്. ഈ സൗഹൃദം തുടരുന്നതിനിടെയാണ് ഈജിപ്ത് അതിര്‍ത്തിയില്‍ വലിയ സൈനിക വ്യൂഹത്തെ വിന്യസിക്കുന്നു എന്ന വിവരം വന്നിരിക്കുന്നത്. ഈജിപ്തിന്റെ സൈനിക നീക്കത്തില്‍ ആശങ്കയുണ്ട് എന്ന് ഇസ്രായേല്‍ പറയുന്നു. സൈനികര്‍ അതിര്‍ത്തിയില്‍ ഭൂഗര്‍ഭ അറകള്‍ നിര്‍മിക്കുന്നത് മിസൈലുകള്‍ സൂക്ഷിക്കാനാണ് എന്നാണ് ഇസ്രായേലിന്റെ ആരോപണം. 1979 ലെ കരാറിന്റെ ലംഘനമാണ് ഈജിപ്ത് ചെയ്യുന്നത് എന്നും ഇസ്രായേല്‍ ആരോപിക്കുന്നു. മറുഭാഗത്ത് ഇരുരാജ്യങ്ങളും കോടികളുടെ വാതക കരാര്‍ നടപ്പാക്കുകയാണ്.

ഈജിപ്തിലേക്ക് വാതകം എത്തുന്നത് പ്രധാനമായും ഇസ്രായേലില്‍ നിന്നാണ്. ലോകത്തെ ഏറ്റവും വലിയ ആഴക്കടല്‍ വാതക മേഖലയില്‍ ഒന്നാണ് ലെവിയാത്തന്‍ റിസര്‍വോയര്‍. ഇവിടെ 600 ബില്യണ്‍ ക്യൂബിക് മീറ്റര്‍ വാതകം ഉണ്ട് എന്നാണ് കണക്കാക്കുന്നത്. ഹൈഫ തുറമുഖത്ത് നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് ഈ വാതക റിസര്‍വോയര്‍. ഇസ്രായേല്‍ കമ്പനികളായ ന്യൂ മെഡ് എനര്‍ജി, റേഷ്യോ ഓയില്‍ കോര്‍പറേഷന്‍ എന്നിവര്‍ക്ക് യഥാക്രമം 45.3 ശതമാനവും 15 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ബാക്കി ഓഹരി അമേരിക്കന്‍ ഊര്‍ജ കമ്പനിയായ ഷെവ്‌റോണിന്റേതാണ്. കഴിഞ്ഞ മാസം 3500 കോടി ഡോളറിന്റെ വാതക കരാര്‍ ഇസ്രായേലും ഈജിപ്തും ഒപ്പുവച്ചിട്ടുണ്ട്. ഇസ്രായേലിന്റെ ചരിത്രത്തില്‍ ഇത്രയും വലിയ തുകയുടെ വാതക കരാര്‍ ആദ്യമാണ്.

60 കിലോമീറ്റര്‍ പൈപ്പ് ലൈന്‍
ഈജിപ്തിലേക്ക് വാതക കയറ്റുമതി വര്‍ധിപ്പിക്കണമെങ്കില്‍ പൈപ് ലൈന്‍ സ്ഥാപിക്കണം. വാതകത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി എല്‍എന്‍ജിയാക്കിയാണ് പൈപ്പ് ലൈന്‍വഴി ഈജിപ്തിലേക്ക് എത്തിക്കുക. ഇവിടെയുള്ള സംഭരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന എല്‍എന്‍ജി യൂറോപ്പിലേക്കും കയറ്റുമതി ചെയ്യും. ഇസ്രായേലും ഈജിപ്തും യൂറോപ്യന്‍ യൂണിയനും ഇക്കാര്യത്തില്‍ നേരത്തെ ധാരണയായിരുന്നു. ലെവിയാത്തന്‍ റിസര്‍വോയറിന്റെ ഉടമസ്ഥതയുള്ള മൂന്ന് കമ്പനികളും ഇസ്രായേല്‍ നാച്വറല്‍ ഗ്യാസ് ലൈന്‍സ് എന്ന സര്‍ക്കാര്‍ കമ്പനിയുമായി 610 ദശലക്ഷം ഡോളറിന്റെ പുതിയ കരാര്‍ കഴിഞ്ഞ ദിവസം ഒപ്പുവച്ചു. ഈജിപ്തിലേക്കുള്ള വാതക കയറ്റുമതി എളുപ്പത്തിലാക്കാന്‍ 60 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനാണ് ഈ കരാര്‍. തെക്കന്‍ ഇസ്രായേലിലെ റാമത്ത് ഹോവാവില്‍ നിന്ന് ഈജിപ്ത് അതിര്‍ത്തിയിലെ നിറ്റ്‌സാനയിലേക്കാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുക.

ഈജിപ്തിന്റെ സൈനിക നീക്കം എന്തിന്
അതിനിടെയാണ് ഈജിപ്ത് അതിര്‍ത്തിയില്‍ സൈനികരെ വര്‍ധിപ്പിക്കുന്നു എന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇസ്രായേല്‍ സൈനികരെ ഉദ്ധരിച്ചാണ് വാര്‍ത്ത. സൈനിക-നയതന്ത്ര തലങ്ങളില്‍ ഇരുരാജ്യങ്ങളും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടുവെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് വിഷയത്തില്‍ ഇടെപടാന്‍ ആവശ്യപ്പെട്ടുവെന്നും ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രകോപനമുണ്ടായാല്‍ ഈജിപ്ത് ഇസ്രായേലിനെ ആക്രമിക്കുമെന്നാണ് ഒരു വിവരം. അതേസമയം, ഗാസയിലെ പലസ്തീന്‍കാരെ ഇസ്രായേല്‍ സൈന്യം ഈജിപ്തിലെ സിനായ് മേഖലയിലേക്ക് നീക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത് തടയാനാണ് ഈജിപ്ത് അതിര്‍ത്തിയില്‍ തമ്പടിക്കുന്നത് എന്നും വാര്‍ത്തകളുണ്ട്. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

Latest from Blog

error: Content is protected !!