ഇറാനുമായി വെടിനിർത്തലിന് സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചിപ്പിക്കുമ്പോഴും, സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റും (യുഎഇ) സംഘർഷത്തിന്റെ ഭാഗമാകാൻ ഒരുങ്ങുന്നതായി പുതിയ റിപ്പോർട്ടുകൾ. ഈ രാജ്യങ്ങൾ സ്വീകരിച്ച പുതിയ നടപടികൾ യുദ്ധം കൂടുതൽ വ്യാപിക്കുന്നതിന്റെ സൂചനയാണെന്ന് ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്യുന്നു.
ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കായി കിംഗ് ഫഹദ് എയർ ബേസ് ഉപയോഗിക്കാൻ സൗദി അറേബ്യ അമേരിക്കയ്ക്ക് അനുമതി നൽകിയതായാണ് വിവരം. തങ്ങളുടെ സൈനിക താവളങ്ങൾ ഇറാനെതിരെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന സൗദിയുടെ മുൻനിലപാടിൽ നിന്നുള്ള വലിയൊരു മാറ്റമാണിത്. അതേസമയം, ടെഹ്‌റാനുമായി ബന്ധമുള്ള സാമ്പത്തിക-സഹായ ശൃംഖലകളെ തകർക്കുന്നതിന്റെ ഭാഗമായി യുഎഇ ഒരു ഇറാനിയൻ ഉടമസ്ഥതയിലുള്ള ആശുപത്രിയും ക്ലബ്ബും അടച്ചുപൂട്ടി.
ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾക്കായി ബഹ്‌റൈനിൽ നിന്ന് മിസൈലുകൾ തൊടുത്തുവിടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതായും റിപ്പോർട്ട് പറയുന്നു. എന്നാൽ അയൽരാജ്യങ്ങളിൽ നിന്ന് സൈനിക സഹായം ലഭിക്കുന്നുണ്ടോ എന്ന കാര്യത്തിൽ യുഎസ് സൈന്യം ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ഗൾഫ് രാജ്യങ്ങളിൽ വർധിക്കുന്ന സമ്മർദം
തുടർച്ചയായ ആക്രമണങ്ങൾ ഗൾഫ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതും ഹോർമുസ് കടലിടുക്കിന്മേൽ ഇറാന്റെ നിയന്ത്രണം വർധിക്കുന്നതും ഈ രാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നു. ഈ സാഹചര്യത്തിലാണ് അവർ യുദ്ധത്തിൽഇറാനെതിരെയുള്ള അമേരിക്കയുടെ വ്യോമാക്രമണങ്ങൾക്ക് പിന്തുണ നൽകുന്നതിനൊപ്പം ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ തടയാനുള്ള മറ്റൊരു മുന്നണി തുറക്കാനും ഈ നീക്കങ്ങളിലൂടെ ലക്ഷ്യമിടുന്നു.