ന്യൂഡല്‍ഹി> ഇന്ത്യ-റഷ്യ പ്രതിരോധ സഹകരണത്തിന്റെ ഏറ്റവും വിജയകരമായ മാതൃകയിലൊന്നാണ് ബ്രഹ്മോസ് എയ്‌റോസ്‌പേസ്. ഇരുരാജ്യങ്ങളും സഹകരിച്ച് വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലുകള്‍ ഇന്ന് ഇന്ത്യുടെ ആക്രമണങ്ങളുടെ കുന്തമുനയായി മാറിക്കഴിഞ്ഞു. പാകിസ്താനെ തളര്‍ത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം നിരവധി കിഴക്കനേഷ്യന്‍ രാജ്യങ്ങൾ ബ്രഹ്‌മോസ് വാങ്ങാനായെത്തുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂറിൽ സൂപ്പര്‍സോണിക്ക് ബ്രഹ്മോസിനെ തടയാന്‍ പാകിസ്താന്റെ പക്കലുണ്ടായിരുന്ന ചൈനീസ് നിര്‍മിത വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ പാകിസ്താന്റെയും ചൈനയുടെയും ചങ്കിടിപ്പ് കൂട്ടാന്‍ ഹൈപ്പര്‍സോണിക് വേഗതയിലുള്ള ബ്രഹ്മോസ് മിസൈല്‍ ഉടന്‍ തയ്യാറാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
ഇന്ത്യ- റഷ്യ സംയുക്ത സംരംഭം ആയതിനാല്‍ മിസൈല്‍ വികസനത്തിന് റഷ്യയുടെ അനുമതികൂടി ആവശ്യമാണ്. ഇതിന് റഷ്യ ഉടനെ അനുമതി നല്‍കിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. റഷ്യയുടെ ഹൈപ്പര്‍സോണിക് മിസൈലായ സിര്‍കോണ്‍ 3എം22 വിന്റെ ഇന്ത്യന്‍ വകഭേദമാകും ബ്രഹ്മോസ് 2 എന്നറിയപ്പെടുന്ന പുതിയ ഹൈപ്പര്‍സോണിക് മിസൈല്‍. ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച സീക്കറുകളും ഇലക്ട്രോണിക് സംവിധാനങ്ങളുമാകും ബ്രഹ്മോസ് 2വില്‍ ഉപയോഗിക്കുക. ഈ മിസൈലില്‍ ഡിആര്‍ഡിഒ വികസിപ്പിച്ച നൂതന ഗതിനിര്‍ണയ സംവിധാനങ്ങള്‍, ആര്‍എഫ് സീക്കറുകള്‍, ഇലക്ട്രോണിക് വാര്‍ഫെയറിനെ പ്രതിരോധിക്കുന്ന ഏവിയോണിക്‌സ് എന്നിവ ഉള്‍പ്പെടുത്തും. ശബ്ദത്തിനേക്കാള്‍ ആറുമടങ്ങ് വേഗം ( മാക്-6) അതായത് മണിക്കൂറില്‍ 7,400 കിലോമീറ്ററിലധികം വേഗതയില്‍ കുതിക്കുന്ന മിസൈലിനെ പ്രതിരോധിക്കുക അസാധ്യമാണ്.
റഷ്യയുടെ സിര്‍കോണ്‍ മിസൈലില്‍ ഉപയോഗിക്കുന്ന സ്‌ക്രാംജെറ്റ് എന്‍ജിന്‍ സാങ്കേതികവിദ്യയാണ് ബ്രഹ്മോസ് 2വില്‍ ഉപയോഗിക്കുക. സിര്‍കോണ്‍ മിസൈലിന് 1000 കിലോമീറ്ററോളം പ്രഹരപരിധിയുണ്ട്. ഇതേ എന്‍ജിന്‍ ബ്രഹ്മോസിലും ഉപയോഗിക്കുന്നതിലൂടെ ബ്രഹ്മോസ് 2നും ഇതേ ആക്രമണ പരിധി കൈവരിക്കാനാകുമെന്നാണ് കരുതുന്നത്. നിലവിലുള്ള മിക്ക വ്യോമ പ്രതിരോധ സംവിധാനങ്ങളെയും മറികടക്കാന്‍ ശേഷിയുള്ള മിസൈല്‍ ഒരു സര്‍ഫസ് ടു സര്‍ഫസ് മിസൈലായിട്ടാകും ആദ്യമെത്തുക. തുടര്‍ന്ന് ട്രക്കുകള്‍ അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ ലോഞ്ചറുകള്‍, യുദ്ധക്കപ്പലുകള്‍, അന്തര്‍വാഹിനികള്‍ (പ്രോജക്ട്-18 അല്ലെങ്കില്‍ അരിഹന്ത് ക്ലാസ് അന്തര്‍വാഹിനികളിലെ വെര്‍ട്ടിക്കല്‍ ലോഞ്ച് സംവിധാനങ്ങള്‍ ഉള്‍പ്പെടെ) എന്നിവയില്‍ നിന്ന് വിക്ഷേപിക്കാന്‍ സാധിക്കുന്ന പതിപ്പുകള്‍ പിന്നാലെയെത്തും.
സാങ്കേതിക തടസ്സങ്ങള്‍ കാരണം 2019-ല്‍ മാറ്റിവെച്ച പദ്ധതിയാണ് തന്ത്രപരമായ പങ്കാളിത്തം മുന്‍നിര്‍ത്തി ഇപ്പോള്‍ പുനരുജ്ജീവിപ്പിച്ചത്. ഈ വര്‍ഷം ആദ്യം നടന്ന ഉന്നതതല കൂടിയാലോചനകളില്‍ ബ്രഹ്മോസ് എയ്റോസ്പേസും റഷ്യയുടെ എന്‍പിഒ മാഷിനോസ്ട്രോയേനിയയും (NPO Mashinostroyeniya) പദ്ധതി വീണ്ടും തുടങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമാണ് ഇത്തരമൊരു മിസൈലിന്റെ ആവശ്യകത ബോധ്യമായത്.
ശബ്ദത്തേക്കാള്‍ മൂന്നുമടങ്ങ് വേഗമുള്ള സൂപ്പര്‍സോണിക് ബ്രഹ്മോസ് ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താനെ വിറപ്പിച്ചിരുന്നു. ചിന്തിക്കാന്‍ സമയം കിട്ടുന്നതിന് മുമ്പെ ഇന്ത്യന്‍ ആക്രമണത്തില്‍ പാകിസ്താനിലെ വ്യോമതാവളങ്ങളടക്കം തകര്‍ന്നു. ചൈനീസ് നിര്‍മ്മിത എച്ച്.ക്യു 9 വ്യോമപ്രതിരോധ സംവിധാനത്തിന് ഇവയെ പ്രതിരോധിക്കാനും സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് ചൈനയ്ക്കും പാകിസ്താനും വെല്ലുവിളി ഉയര്‍ത്തുന്ന ബ്രഹ്മോസ് 2 മിസൈല്‍ വികസിപ്പിക്കാനൊരുങ്ങുന്നത്. നാഗ്പൂരിലെയും ഹൈദരാബാദിലെയും ബ്രഹ്മോസ് കേന്ദ്രങ്ങളിലാകും ഇതിന്റെ നിര്‍മാണം നടക്കുക. സിര്‍കോണ്‍ മിസൈലിന്റെ 70 ശതമാനം സാങ്കേതിക കൈമാറ്റം വേണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സാധ്യമായാല്‍ ഏതാണ്ട് പൂര്‍ണമായും ഇന്ത്യന്‍ മിസൈലായി ബ്രഹ്മോസ് 2 മാറും. റഷ്യന്‍ എയറോഡൈനാമിക്‌സും ഇന്ത്യന്‍ പ്രിസിഷന്‍ ടെക്‌നോളജിയും സംയോജിപ്പിക്കപ്പെടുന്നതോടെ അജയ്യമായ ബ്രഹ്മാസ്ത്രമാവും ഈ മിസൈല്‍.
