കൊച്ചി> ശബരിമല ശ്രീകോവിലിന്റെ വാതിൽ, ദ്വാരപാലക ശിൽപം തുടങ്ങിയവയുടെ അറ്റകുറ്റപ്പണിയുടെ പേരിൽ നടന്ന സ്വർണക്കൊള്ളയ്ക്ക് പിന്നിൽ അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന കലാരൂപ കള്ളക്കടത്തുകാർക്ക് പങ്കുണ്ടോ എന്ന് സംശയിച്ച് ഹൈക്കോടതി. വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് (മോഡസ് ഓപ്പറാൻഡി) സമാനമായ നടപടികളാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ ശബരിമലയിലും നടന്നതെന്ന് വിലയിരുത്തിയാണ് അന്താരാഷ്ട്ര ബന്ധം ഉണ്ടോ എന്ന് കോടതി സംശയിക്കുന്നത്. മതപരമായ സംരക്ഷണത്തിന്റെ മറവിൽ വിലമതിക്കാനാകാത്ത ക്ഷേത്ര വസ്തുക്കൾ കൊള്ളയടിക്കുന്നതിൽ കുപ്രസിദ്ധനാണ് സുഭാഷ് കപൂർ.
ശബരിമല ശ്രീകോവിലിന്റെ വാതിലിൽ 24 കാരറ്റുള്ള 2519.70 ഗ്രാം സ്വർണം 1999-ൽ പൊതിഞ്ഞിട്ടുണ്ട്. ഈ വാതിൽ മാറ്റിയാണ് 2018-19 ൽ 324.40 ഗ്രാം സ്വർണം പൂശിയ പുതിയ വാതിൽ സ്ഥാപിച്ചത്. ശ്രീകോവിലിന്റെ വാതിൽ, ദ്വാരപാലകർ, പീഠം, ശ്രീകോവിലിലെ മറ്റ് വസ്തുക്കൾ തുടങ്ങിയവയുടെ അളവെടുത്ത് ശരിപ്പകർപ്പുകൾ ഉണ്ടാക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് യഥേഷ്ടം അവസരം ലഭിച്ചു. അന്താരാഷ്ട്ര മാര്ക്കറ്റില് വമ്പന് വിലയ്ക്ക് ഇവ വിൽക്കാനാകും.
സ്ട്രോങ് റൂമിലുള്ള ദ്വാരപാലക ശില്പങ്ങൾ കൈമാറണമെന്നും പോറ്റി ആവശ്യപ്പെടുന്നുണ്ട്. പോറ്റിയുടെ സഹോദരിയുടെ വീട്ടിൽനിന്നാണ് രണ്ട് പീഠങ്ങൾ വിജിലൻസ് കണ്ടെടുത്തത്. ഒന്നിനും യാതൊരു നിയന്ത്രണമില്ലായിരുന്നു എന്നതിന് തെളിവാണിത്. വിജിലന്സന് അന്വേഷണം തുടങ്ങിയതിന് ശേഷമാണ് അഷ്ടാഭിഷേക കൗണ്ടറിന് സമീപം കിടന്നിരുന്ന ശ്രീകോവിലിന്റെ പഴയ വാതിൽ സ്ട്രോങ് റൂമിലേയ്ക്ക് മാറ്റിയത്. 1999-ൽ സ്വാർണാവരണം നൽകിയത് ശ്രീകോവിലിന്റെ ഈ വാതിലിന് തന്നെയാണോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. യഥാർഥ വാതിൽ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കും സംഘത്തിനും കൈമാറിയിട്ടുണ്ടോ എന്നതും ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യം പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണം.
ബോർഡിന്റെ അറിവില്ലാതെ ഒന്നും നടക്കില്ല
ദേവസ്വം മാനുവലും ഹൈക്കോടതിയുടെ ഉത്തരവും കണക്കിലെടുക്കാതെയാണ് 2025 സെപ്റ്റംബറിൽ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ചെന്നൈയ്ക്ക് കൊണ്ടുപോയത്. വിലപിടിപ്പുള്ള വസ്തുക്കളുടെ അറ്റകുറ്റപ്പണി ക്ഷേത്രാങ്കണത്തിലാണ് നടത്തേണ്ടതെന്ന് ദേവസ്വം നിയമത്തിലും കോടതി ഉത്തരവിലും വ്യക്തമാണ്. ഇക്കാര്യം അറിയില്ലെന്ന് ബോർഡിന് പറയാനാകില്ല.
ശബരിമല കമ്മിഷണറെ വിവരം അറിയിച്ചാൽ 2019-ലെ ക്രമക്കേടുകൾ പിടിക്കപ്പെടുമെന്ന് കരുതിയിരിക്കാം. 2019-ൽ അറ്റകുറ്റപ്പണയ്ക്ക് ശേഷം ദ്വാരപാലക ശിൽപത്തിന്റെ തൂക്കത്തിൽ നാലു കിലോയോളമാണ് കുറവുണ്ടായത്. പവിത്രമായ ക്ഷേത്ര സ്വത്തുക്കളുടെ അപഹരണമാണ് ഇതിലൂടെ നടന്നത്. ബോർഡിന്റെ അറിവില്ലാതെ ഇത്തരമൊരു നടപടി നടക്കില്ല. ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ അടക്കം നേരിട്ടോ അല്ലാതെയോ ഉത്തരവാദികളാകും. ഇക്കാര്യവും എസ്ഐടി അന്വേഷിക്കണം.
മറ്റ് നിർദ്ദേശങ്ങൾ
- വിഷയത്തിൽ അഴിമതി നിരോധന നിയമം ബാധകമാകുമോ എന്നതും പരിശോധിക്കണം
- 2019-ലെ അറ്റകുറ്റപ്പണിയിലൂടെ എത്ര സ്വർണമാണ് നഷ്ടപ്പെട്ടതെന്ന് തിട്ടപ്പെടുത്താനായി ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശിയ പാളികളടക്കം തൂക്കിനോക്കണം
- 1999-ൽ എത്ര സ്വർണമായിരിക്കും ദ്വാരപാലക ശിൽപങ്ങൾക്ക് സ്വർണാവരണം നൽകാനായി ഉപയോഗിച്ചതെന്ന് തിട്ടപ്പെടുത്താൻ മറ്റ് സ്വാർണവരണങ്ങളിൽനിന്ന് സാമ്പിൾ എടുക്കണം
- നവംബർ 15-നകം ഇതിനായുള്ള പരിശോധനകൾ പൂർത്തിയാക്കണം.
പ്രത്യേക അന്വേഷണം സംഘത്തോട് അടച്ചിട്ട കോടതി മുറിയിൽ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണ സംഘം റിപ്പോർട്ടും കൈമാറി. വിഷയം ഡിസംബർ മൂന്നിന് വീണ്ടും പരിഗണിക്കും.
