ടെഹ്റാൻ> വിലക്കയറ്റത്തിനെതിരേ പ്രക്ഷോഭത്തിനിറങ്ങിയവരെ ഇറാൻ ഭരണകൂടം ആക്രമിക്കുകയാണെങ്കിൽ തങ്ങൾ ഇടപെടുമെന്ന അമേരിക്കയുടെ ഭീഷണിക്കു മറുപടിയുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നും കലാപകാരികളെ ഒതുക്കിനിർത്താൻ അറിയാമെന്നും ഖമീനി പറഞ്ഞു.
വിലക്കയറ്റവും കറൻസിയുടെ മൂല്യത്തകർച്ചയും തിരികൊളുത്തിയ പ്രക്ഷോഭം ഇറാനിൽ ആളിപ്പടർന്ന് ഒരാഴ്ചയ്ക്കുശേഷമാണ് പ്രതികരണവുമായി ഖമീനി രംഗത്തെത്തിയത്. ഇറാനിലെ പ്രതിഷേധങ്ങൾക്കുപിന്നിൽ യുഎസും ഇസ്രയേലുമാണെന്നും കലാപകാരികളെ അടക്കിനിർത്തേണ്ടത് അത്യാവശ്യമാണെന്നും ഖമീനി പറഞ്ഞു. അതിനിടെ, ശനിയാഴ്ചയോടെ പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മരിച്ചവരുടെ എണ്ണം 10 ആയി ഉയർന്നു.
‘‘ഞങ്ങൾ പ്രതിഷേധിക്കുന്നവരോട് സംസാരിക്കാൻ തയ്യാറാണ്. ഉദ്യോഗസ്ഥർ അവരോട് സംസാരിക്കുകയും ചെയ്യും. എന്നാൽ, കലാപകാരികളോടു സംസാരിച്ചിട്ട് കാര്യമില്ല. അവരെ അടക്കിനിർത്തുകയാണ് വേണ്ടത്’’ -ദേശീയ ടെലിവിഷൻ ചാനലിൽ പ്രക്ഷേപണംചെയ്ത പ്രസ്താവനയിൽ ഖമീനി പറഞ്ഞു. ശത്രുക്കൾ വാടകയ്ക്കെടുത്ത കുറെപ്പേർ വ്യാപാരികളുടെയും കടയുടമകളുടെയും പുറകിൽനിന്ന് ഭരണകൂടത്തിനും ഇസ്‌ലാമിനും ഇറാനുമെതിരേ മുദ്രാവാക്യം വിളിക്കുകയാണെന്നും ഇത് സമ്മതിച്ചുകൊടുക്കാൻ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശനിയാഴ്ചയോടെ പ്രക്ഷോഭം ഇറാനിലെ 31 പ്രവിശ്യകളിൽ 22-ലേക്കും വ്യാപിച്ചതായി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജൻസി റിപ്പോർട്ടുചെയ്തു. ശനിയാഴ്ച ഇറാനിലെ ഒമിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് ഒരാൾ മരിച്ചത്.
