കൊച്ചി > വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോതമംഗലം സീറ്റിനെ ചുറ്റിപ്പറ്റി യുഡിഎഫിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന ഇവിടെ യു ഡി എഫ് സ്ഥാനാർത്ഥികളുടെ തുടർച്ചയായ പരാജയം യുഡിഎഫ് നേതാക്കളിലും പ്രവർത്തകരിലും കടുത്ത നിരാശയാണ് ഉണ്ടാക്കിയിട്ടുള്ളത്. യു ഡി എഫിൻ്റെ കോട്ട എന്നറിയപ്പെട്ടിരുന്ന കോതമംഗലത്ത് തുടർച്ചയായി രണ്ട് തവണയും വിജയിച്ചത് സിപിഎമ്മിൻ്റെ ആൻറണി ജോൺ ആണ്. 2016ൽ ടി യു കുരുവിളയെയും 2021ൽ ഷിബു തെക്കുംപുറത്തിനെയുമാണ് ആൻ്റണി ജോൺ പരാജയപ്പെടുത്തിയത്.
ഇത്തവണയും ആൻ്റണി ജോൺ തന്നെയാകും എൽ ഡി എഫ് സ്ഥാനാർത്ഥി എന്നാണ് പുറത്ത് വരുന്ന വിവരം. അതേ സമയം യുഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് നേതാവ് ഷിബു തെക്കുംപുറം തന്നെയെത്താനാണ് സാധ്യത. ഇതോടെ കോതമംഗലം സീറ്റ് യുഡിഎഫിന് ബാലികേറാമലയാകും എന്ന ഭീതിയിലാണ് നേതാക്കളും പ്രവർത്തകരും. ഇതോടെ സീറ്റ് ഏറ്റെടുക്കണമെന്ന വികാരം കോൺഗ്രസിൽ ശക്തമാണ്. ഷിബു തെക്കും പുറത്തിനെതിരെ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ശക്തമായ വികാരം നിലനിൽക്കുന്നുണ്ട്. 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പലയിടത്തും കോൺഗ്രസ് സ്ഥാനാർത്ഥികളെ ഷിബു നേതൃത്വം നൽകുന്ന ‘എൻ്റെ നാട്’ തോൽപ്പിക്കാൻ സൊസൈറ്റിയുടെ പ്രവർത്തകരെ ഉപയോഗിച്ച് തോൽപിക്കാൻ ശ്രമിച്ചെന്ന ആരോപണമുണ്ട്. കോതമംഗലത്ത് കോൺഗ്രസിനെ ഹൈജാക്ക് ചെയ്യാൻ ഷിബു ശ്രമിക്കുന്നതായി വ്യാപക ആക്ഷേപമുണ്ട്.
2021 ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഉയർത്തിക്കൊണ്ടു വന്ന കൊള്ളപ്പലിശക്കാരൻ എന്ന ലേബൽ മാറ്റിയെടുക്കാൻ സാധിക്കാത്തതും ഷിബുവിന് വലിയ തിരിച്ചടിയാകും. ഷിബു തെക്കുംപുറം നേതൃത്വം നൽകുന്ന കെഎൽഎം എന്ന സ്വകാര്യ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ടാണ് ഇടതുപക്ഷം ആരോപണങ്ങൾ ഉയർത്തിക്കൊണ്ടുവന്നത്. ഒരു വശത്ത് തല്ലലും മറുവശത്ത് തലോടലും അതാണ് കെഎൽഎമ്മും എൻ്റെ നാട് എന്ന പ്രസ്ഥാനവുമെന്ന് ഇടതുപക്ഷം ആരോപിച്ചിരുന്നു.
