പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ചൈനീസ് ബന്ധം? ഭീകരർ ഉപയോഗിച്ച ഗോപ്രോ  ക്യാമറ ചൈനയിൽ നിന്ന്; എൻഐഎ അന്വേഷണത്തിൽ വെളിപ്പെടുത്തൽ - Kerala Times    

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ചൈനീസ് ബന്ധം? ഭീകരർ ഉപയോഗിച്ച ഗോപ്രോ  ക്യാമറ ചൈനയിൽ നിന്ന്; എൻഐഎ അന്വേഷണത്തിൽ വെളിപ്പെടുത്തൽ

March 4, 2026
FB IMG 1772617560705

ഇന്ത്യൻ മണ്ണിൽ ചോരപ്പുഴയൊഴുക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ചൈനീസ് ബന്ധമെന്ന് സൂചന. ആക്രമണം നടത്തിയ ലഷ്കർ ഇ ത്വയ്ബ ഭീകരർ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഗോപ്രോ ക്യാമറ ചൈനയിൽ നിന്നാണ് വാങ്ങിയതെന്ന് ദേശീയ അന്വേഷണ ഏജൻസി (NIA) കണ്ടെത്തി. ഇതോടെ ഭീകരവാദികളെ സഹായിക്കുന്നതിൽ പാകിസ്താനൊപ്പം ചൈനയുടെ പങ്ക് കൂടി പുറത്തുകൊണ്ടുവരാനുള്ള നീക്കത്തിലാണ് എൻഐഎ. സംഭവത്തിൽ ചൈനീസ് അധികൃതരിൽ നിന്ന് നേരിട്ട് വിവരങ്ങൾ തേടാൻ ജമ്മുവിലെ എൻഐഎ കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകി. ഡിഐജി സന്ദീപ് ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 112-ാം വകുപ്പ് പ്രകാരം ചൈനീസ് ഏജൻസികളെ ബന്ധപ്പെടാനുള്ള ഔദ്യോഗിക കത്ത് കോടതി തന്നെ തയ്യാറാക്കി നൽകും.

ഭീകരരിൽ നിന്ന് പിടിച്ചെടുത്ത ‘ഗോപ്രോ ഹീറോ 12 ബ്ലാക്ക് സീരീസ്’ ക്യാമറ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് ചൈനയിലേക്ക് എത്തിയത്. നെതർലാൻഡ്‌സിലെ ഗോപ്രോ ആസ്ഥാനവുമായി എൻഐഎ ബന്ധപ്പെട്ടപ്പോഴാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. 2020 ജനുവരി 30-ന് ആക്ടിവേറ്റ് ചെയ്യപ്പെട്ട ഈ ക്യാമറ ചൈനയിലെ ദോങ്ഗ്വാനിലുള്ള ‘എഇ ഗ്രൂപ്പ് ഇന്റർനാഷണൽ ലിമിറ്റഡ്’ എന്ന കമ്പനിയാണ് വിതരണം ചെയ്തതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് ആർക്കാണ് വിറ്റതെന്ന വിവരം കമ്പനിയുടെ പക്കലില്ല. ക്യാമറ വാങ്ങിയ ഇടനിലക്കാരെയും ഇത് ഭീകരർക്ക് എത്തിച്ചുനൽകിയ കണ്ണിെയയും കണ്ടെത്തുക വഴി ഭീകരവാദത്തിന്റെ അന്താരാഷ്ട്ര ശൃംഖല തകർക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യയും ചൈനയും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിനോ വിവരങ്ങൾ പങ്കുവെക്കുന്നതിനോ നിലവിൽ കരാറുകൾ ഇല്ലെങ്കിലും അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ തടയാനുള്ള യുഎൻ ചട്ടം (UN Convention) ഉപയോഗിച്ച് ചൈനയെ സമ്മർദ്ദത്തിലാക്കാനാണ് എൻഐഎ നീക്കം.

രാജ്യത്തിൻ്റെ അഖണ്ഡതയെയും വിനോദസഞ്ചാര മേഖലയെയും തകർക്കാൻ ലക്ഷ്യമിട്ട് 2025 ഏപ്രിൽ 22-നാണ് പഹൽഗാമിലെ ബൈസരൻ വാലിയിൽ ഭീകരർ അഴിഞ്ഞാടിയത്. ലഷ്കർ ഇ ത്വയ്ബയുടെ ചാവേറുകൾ നടത്തിയ വെടിവെപ്പിൽ 25 വിനോദസഞ്ചാരികളും ആക്രമണം തടയാൻ ശ്രമിച്ച ഒരു  നാട്ടുകാരനും വീരമൃത്യു വരിച്ചിരുന്നു. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് ചൈനീസ് ആയുധങ്ങളും സാങ്കേതിക വിദ്യയും ലഭിക്കുന്നത് ഗൗരവകരമായ വെല്ലുവിളിയായാണ് സുരക്ഷാ ഏജൻസികൾ കാണുന്നത്.ഭാരത വിരുദ്ധ ശക്തികൾക്ക് എവിടെ നിന്ന് സഹായം ലഭിച്ചാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന ഉറച്ച നിലപാടിലാണ് കേന്ദ്ര സർക്കാർ.

Latest from Blog

error: Content is protected !!