യുഎസ്-ഇറാൻ യുദ്ധം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്ഫോടനം നടന്നതായി ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസി (UKMTO) റിപ്പോർട്ട് ചെയ്തു. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് വിവരം. ബ്രിട്ടീഷ് ഓയിൽ ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
ടാങ്കറിലെ മാസ്റ്റർ നൽകിയ വിവരമനുസരിച്ച്, കപ്പലിന്റെ ഇടത് ഭാഗത്ത് വലിയൊരു സ്ഫോടന ശബ്ദം കേൾക്കുകയും തുടർന്ന് ഒരു ചെറിയ ബോട്ട് ആ പ്രദേശത്ത് നിന്ന് വേഗത്തിൽ പോകുന്നത് കാണുകയും ചെയ്തു. കുവൈത്തിലെ മുബാറക് അൽ കബീർ പ്രദേശത്തിന് സമീപമാണ് സംഭവം നടന്നത്. ഈ സംഭവം നടന്നത് കുവൈത്തിന്റെ ഔദ്യോഗിക സമുദ്രപരിധിക്ക് പുറത്താണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുബാറക് അൽ കബീർ തുറമുഖത്ത് നിന്ന് ഏകദേശം 60 കിലോമീറ്റർ (37 മൈൽ) അകലെയാണ് സ്ഫോടനം നടന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. സ്ഫോടനത്തെത്തുടർന്ന് ഒരു കാർഗോ ടാങ്കിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇത് കടലിലെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.
