'ഇറാനോട് അടുക്കരുത്, പരമാവധി ദൂരേക്ക് മാറുക'; കപ്പലുകള്‍ക്ക് നിര്‍ണായക നിര്‍ദേശവുമായി അമേരിക്ക - Kerala Times    

‘ഇറാനോട് അടുക്കരുത്, പരമാവധി ദൂരേക്ക് മാറുക’; കപ്പലുകള്‍ക്ക് നിര്‍ണായക നിര്‍ദേശവുമായി അമേരിക്ക

February 10, 2026
IMG 20260210 110805

യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നും അക്കാര്യത്തില്‍ ചര്‍ച്ചയ്ക്കുമില്ലെന്നും എന്തിനും സജ്ജമാണെന്നുമുള്ള ഇറാന്‍റെ ഉറച്ച നിലപാടിന് പിന്നാലെ അമേരിക്കന്‍ കപ്പലുകള്‍ക്ക് സുരക്ഷാമുന്നറിയിപ്പ് പുറപ്പെടുവിച്ച് യുഎസ്. ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന യുഎസ് പതാക വച്ച കപ്പലുകള്‍ക്കാണ് ഇന്നലെ വൈകുന്നേരത്തോടെ യുഎസ് മാരിടൈം അഡ്മിനിസ്ട്രേഷന്‍ മുന്നറിയിപ്പ് നല്‍കിയത്. ഇറാന്‍റെ സമുദ്രാതിര്‍ത്തിയില്‍ നിന്ന് എത്രമാത്രം അകന്ന് സഞ്ചരിക്കാമോ അത്രയും മാറി മാത്രമേ കടന്നുപോകാവൂവെന്നാണ് നിര്‍ദേശം. 

‘ഇറാന്‍ സൈന്യം യുഎസ് കൊടിയുള്ള വ്യാപാരക്കപ്പലില്‍ കടന്നാല്‍ ബലംപ്രയോഗിച്ച് തടുക്കരുത്. ഇറാന്‍റെ അതിര്‍ത്തിയില്‍ നിന്ന് പരമാവധി മാറി വേണം സഞ്ചരിക്കാന്‍ ഹോര്‍മുസ് കടലിടുക്കെത്തുമ്പോള്‍ പരമാവധി ഒമാന്‍ തീരം ചേര്‍ന്ന് സഞ്ചരിക്കണം’- എന്നാണ് മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നത്. ‘ഇറാന്‍ സൈന്യം യുഎസ് കൊടിയുള്ള വ്യാപാരക്കപ്പലില്‍ കടന്നാല്‍ ബലംപ്രയോഗിച്ച് തടുക്കരുത്. ഇറാന്‍റെ അതിര്‍ത്തിയില്‍ നിന്ന് പരമാവധി മാറി വേണം സഞ്ചരിക്കാന്‍ ഹോര്‍മുസ് കടലിടുക്കെത്തുമ്പോള്‍ പരമാവധി ഒമാന്‍ തീരം ചേര്‍ന്ന് സഞ്ചരിക്കണം’- എന്നാണ് മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നത്. 

ഇറാനെതിരെ സൈനിക നടപടിക്ക് അമേരിക്ക ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ കഴിഞ്ഞ ദിവസമാണ് ഒമാനില്‍ വച്ച് ഇരുരാജ്യങ്ങളും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നത്. അമേരിക്കന്‍ ഉപരോധം പിന്‍വലിക്കണമെന്ന ആവശ്യം ഇറാനും ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്ന ആവശ്യം അമേരിക്കയും ഉന്നയിച്ചു. എന്നാല്‍ ഇറാന്‍ ഇതിന് തയാറല്ലെന്ന് അറിയിച്ചതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു. 

1980കളിലെ ഇറാന്‍–ഇറാഖ് സംഘര്‍ഷകാലത്താണ് വ്യാപാരക്കപ്പലുകളെ മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ സൈന്യം ലക്ഷ്യമിടാന്‍ തുടങ്ങിയത്. ടാങ്കര്‍ വാര്‍ എന്നാണ് ഈ പിടിച്ചെടുക്കലുകള്‍ അറിയപ്പെട്ടത്. യെമനിലെ ഹൂതി വിമതരുടെ ഗറില്ലസംഘമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചെങ്കടലില്‍ യുഎസിന്‍റെയും സഖ്യകക്ഷികളുടെയും വ്യാപാരക്കപ്പലുകള്‍ക്കെതിരെ കനത്ത ആക്രമണം നടത്തി വരുന്നത്. ഇറാനാണ് ഇവര്‍ക്ക് വേണ്ട സാമ്പത്തിക–സൈനിക–ആയുധ സഹായം നല്‍കുന്നതെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെയാണ് തങ്ങള്‍ പോരാടുന്നതെന്ന വാദമാണ് ഹൂതികള്‍ മുന്നോട്ട് വയ്ക്കുന്നത്. ഗാസയില്‍ സമാധാനം പുലര്‍ന്നാല്‍ ചെങ്കടലില്‍ കൂടി സമാധാനമായി യുഎസ്–ഇസ്രയേല്‍ കപ്പലുകള്‍ക്ക് സഞ്ചരിക്കാമെന്നും അല്ലെങ്കില്‍ മുക്കിക്കളയുമെന്നുമാണ് ഹൂതികളുടെ നിലപാട്. കഴിഞ്ഞ ജൂണില്‍ ഇസ്രയേല്‍ ഇറാനെതിരെ യുദ്ധമാരംഭിച്ചപ്പോള്‍ ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്ന തുറുപ്പ് ചീട്ടാണ് ഇറാനെടുത്തതും. 

അടുത്തയിടെ തങ്ങളുടെ സമുദ്രാതിര്‍ത്തിയിലൂടെ പോയ യുഎസ് പതാക വച്ച കപ്പലുകളില്‍ ഇറാന്‍ സൈന്യം ഇരച്ചുകയറിയതിനെതിരെ അമേരിക്ക രംഗത്തെത്തുകയും ചെയ്തു. സമുദ്രാതിര്‍ത്തിയില്‍ അതിക്രമിച്ച് കയറിയതിനാലാണ് സൈന്യമെത്തിയതെന്നായിരുന്നു ഇറാന്‍റെ വിശദീകരണം. ഇതിന് പിന്നാലെയാണ് കപ്പലുകള്‍ സുരക്ഷിതമായി സഞ്ചരിക്കണമെന്ന് അമേരിക്ക മുന്നറിയിപ്പ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

Latest from Blog

error: Content is protected !!