ഇറാൻ യുദ്ധം - കുതിച്ചുയര്‍ന്ന് എണ്ണവില ബാരലിന് 110 ഡോളർ കടന്നു; 150 കടക്കുമെന്ന് വിലയിരുത്തല്‍; ഇറാന്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങളെ ഇറാന്‍ ആക്രമിച്ച് തുടങ്ങിയാല്‍ സ്ഥിതി രൂക്ഷമാകും - Kerala Times    

ഇറാൻ യുദ്ധം – കുതിച്ചുയര്‍ന്ന് എണ്ണവില ബാരലിന് 110 ഡോളർ കടന്നു; 150 കടക്കുമെന്ന് വിലയിരുത്തല്‍; ഇറാന്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങളെ ഇറാന്‍ ആക്രമിച്ച് തുടങ്ങിയാല്‍ സ്ഥിതി രൂക്ഷമാകും

March 9, 2026
file 00000000a86c72088adb5da8011ed6a8

ന്യൂഡല്‍ഹി> ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ ആഗോള വിപണിയില്‍ എണ്ണവില റോക്കറ്റ് കണക്കെ കുതിച്ചുയരുന്നു. ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളര്‍ കടന്നു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കം തടസ്സപ്പെടുമെന്ന ആശങ്കയെത്തുടര്‍ന്ന് ഏഷ്യന്‍ വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില 24 ശതമാനം വര്‍ധിച്ച് 114.74 ഡോളറിലെത്തി.

ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഇറാന്റെ തീരത്തുള്ള ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. യുദ്ധം ആരംഭിച്ചതോടെ ഈ പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചു. ഇറാന്റെ എണ്ണ സംഭരണശാലകള്‍ക്ക് നേരെ യുഎസും ഇസ്രായേലും ശക്തമായ വ്യോമാക്രമണം തുടരുന്നതും പ്രതിസന്ധി രൂക്ഷമാക്കി. ഹോര്‍മുസ് കടലിടുക്കു വഴിയുള്ള ഇന്ധന നീക്കം നിലച്ച അവസ്ഥയിലാണ് ഇപ്പോഴത്തെ കാര്യങ്ങള്‍.

എണ്ണവിലയിലെ വര്‍ധനവ് ആഗോള ഓഹരി വിപണികളെയും തളര്‍ത്തി. ഏഷ്യ-പസഫിക് മേഖലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ജപ്പാന്റെ നിക്കി ഏഴ് ശതമാനത്തിലധികം ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് മൂന്ന് ശതമാനത്തിലധികമാണ് നഷ്ടം. ദക്ഷിണ കൊറിയയുടെ കോസ്പി എട്ട് ശതമാനത്തിലധികം ഇടിഞ്ഞതിനെത്തുടര്‍ന്ന് വ്യാപാരം 20 മിനിറ്റോളം നിര്‍ത്തിവെച്ചു.

യുദ്ധം നീണ്ടുനില്‍ക്കുകയാണെങ്കില്‍ മാര്‍ച്ച് അവസാനത്തോടെ എണ്ണവില ബാരലിന് 150 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് വിമാന ഇന്ധനം, വളം തുടങ്ങിയവയുടെ വില വര്‍ധിക്കുന്നതിനും ആഗോളതലത്തില്‍ വലിയ വിലക്കയറ്റത്തിനും കാരണമാകും. ഗള്‍ഫ് രാഷ്ട്രങ്ങളിലെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങളെ ഇറാന്‍ ആക്രമിച്ച് തുടങ്ങിയാല്‍ സ്ഥിതി രൂക്ഷമാകും. പ്രകൃതിവാതകത്തിന്റെ വിലയും ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. പ്രകൃതിവാതകത്തിന്റെ ലഭ്യതക്കുറവ് മുന്നില്‍കണ്ട് ഇന്ത്യയടക്കം വിവിധ രാജ്യങ്ങള്‍ ഉപഭോഗം നിയന്ത്രിച്ച് തുടങ്ങിയിട്ടുണ്ട്.

പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ ഒന്നാംഘട്ടത്തില്‍ സൈനിക കേന്ദ്രങ്ങളെയാണ് പ്രധാനമായി ലക്ഷ്യം വെച്ചതെങ്കില്‍ രണ്ടാം ഘട്ടത്തില്‍ എണ്ണ ശുദ്ധീകരണശാല ലക്ഷ്യകേന്ദ്രങ്ങളാകുന്നു. ടെഹ്‌റാനിലെ എണ്ണ സംഭരണകേന്ദ്രത്തിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇസ്രായേലിലെ ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയെ ഇറാനും ആക്രമിച്ചു. ഇറാനിലെ ടെഹ്‌റാനിലെയും അല്‍ബോര്‍സിലെയും നാല് എണ്ണ സംഭരണ കേന്ദ്രങ്ങളാണ് ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് ആക്രമിച്ചത്.

നാല് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഇറാന്‍ ഹൈഫയിലെ ബസാന്‍ എണ്ണശുദ്ധീകരണശാലക്ക് നേരെ ഖൈബര്‍ ഷെകാന്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇസ്രായേലിന് കഴിഞ്ഞില്ല. അടുത്ത ദിവസങ്ങളില്‍ വൈദ്യുതി ഉല്‍പാദന കേന്ദ്രങ്ങളെ ആക്രമിച്ചേക്കുമെന്ന സൂചന സൈനിക വൃത്തങ്ങള്‍ നല്‍കുന്നുണ്ട്. തങ്ങള്‍ക്ക് നേരെ അന്യായമായി നടത്തിയ ആക്രമണത്തെ പ്രതിരോധിക്കാന്‍ എണ്ണയെ ആയുധമാക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതാണ്.

ഹുര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തുന്നത് ഇതിന്റെ ഭാഗമാണ്. ഇത് ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഉയരാന്‍ കാരണമാകുമെന്ന് വിലയിരുത്തലുണ്ട്. ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കാന്‍ നമ്മള്‍ നല്‍കേണ്ട ചെറിയൊരു വിലയാണിത് എന്നായിരുന്നു എണ്ണ വില വര്‍ധനയില്‍ ട്രംപിന്റെ പ്രതികരണം. എന്നാല്‍ തങ്ങളല്ല, ഇസ്രായേലാണ് ഇറാന്റെ എണ്ണ നിലയങ്ങളെ ലക്ഷ്യംവെക്കുന്നതെന്ന് യുഎസ് ഊര്‍ജ സെക്രട്ടറി പ്രതികരിച്ചു.

Latest from Blog

error: Content is protected !!