ദുബായില്‍ ഇറാന്‍റെ ആക്രമണം; ഹോര്‍മുസിനടുത്ത് 2200 കിലോയുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ട് അമേരിക്ക; യുദ്ധം രൂക്ഷം - Kerala Times    

ദുബായില്‍ ഇറാന്‍റെ ആക്രമണം; ഹോര്‍മുസിനടുത്ത് 2200 കിലോയുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ട് അമേരിക്ക; യുദ്ധം രൂക്ഷം

March 18, 2026
iran attacked dubai us bunker buster bomb near hormuz

സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലും ഇസ്രയേലിലും ആക്രമണം ശക്തമാക്കി ഇറാന്‍. ദുബായില്‍ പുലര്‍ച്ചെ ഉഗ്ര സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍റെ മിസൈല്‍–ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കുകായണെന്ന് യുഎഇ അറിയിച്ചു. യുദ്ധം തുടങ്ങി ഇതുവരെ രണ്ടായിരത്തിലേറെ ഇറാന്‍ ഡ്രോണുകളും മിസൈലുകളും ഫലപ്രദമായി പ്രതിരോധിച്ചുവെന്നാണ് ദുബായ് അധികൃതര്‍ പറയുന്നത്. സുരക്ഷയെ കരുതി വ്യോമപാത യുഎഇ അടച്ചിരിക്കുയാണ്.

ഫുജൈറ ഓയില്‍ ഇന്‍ഡസ്ട്രി സോണില്‍ ഇന്നലെ ഡ്രോണ്‍ ആക്രമണത്തില്‍ അഗ്നിബാധയുണ്ടായിരുന്നു. ആര്‍ക്കും പരുക്കേറ്റതായി സ്ഥിരീകരിച്ചിട്ടില്ല. ക്രൂഡ് ഓയിലിനും റിഫൈന്‍ഡ് ഓയിലും ഒരുപോലെ കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാന സ്ഥലമാണ് ഫുജൈറയെന്നതിനാല്‍ തന്നെ ഇറാന്‍ ഇവിടേക്ക് ആക്രമണം കടുപ്പിച്ചിട്ടുണ്ട്. അബുദാബിയില്‍ മിസൈല്‍ അവശിഷ്ടം വീണ് ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ഹോര്‍മുസിനടുത്ത് അമേരിക്ക വന്‍ വ്യോമാക്രമണം നടത്തിയതായി സൈന്യത്തിന്‍റെ കുറിപ്പ്. ഒന്നിലേറെ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഹോര്‍മുസ് കടലിടുക്കിനടുത്തുള്ള ഇറാന്‍റെ മിസൈല്‍ താവളങ്ങള്‍ ലക്ഷ്യമിട്ട് ഇട്ടെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറയുന്നതത്. ‘മണിക്കൂറുകള്‍ക്ക് മുന്‍പ് ഹോര്‍മുസിനടുത്തുള്ള ഇറാന്‍റെ മിസൈല്‍ കേന്ദ്രങ്ങളില്‍ 5000 പൗണ്ട് (2,200 കിലോ) വീതം വരുന്ന ബോംബുകള്‍ അമേരിക്കന്‍ സൈന്യം വര്‍ഷിച്ചു’ എന്നാണ് എക്സ് പോസ്റ്റില്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കുറിച്ചത്.

ഇറാന്‍റെ ആന്‍റ് ഷിപ്പ് ക്രൂസ് മിസൈലുകളായിരുന്നു ലക്ഷ്യമെന്നും അവ രാജ്യാന്തര വ്യാപാരത്തിന് ഭീഷണി ഉയര്‍ത്തതിനാലാണ് തകര്‍ത്തതെന്നും യുഎസ് സൈന്യം വിശദീകരിക്കുന്നു. ഇറാനില്‍ അമേരിക്ക നടത്തുന്ന സൈനിക നടപടിയില്‍ പങ്കുചേരാന്‍ ഇല്ലെന്ന് നാറ്റോയിലെ ഭൂരിഭാഗം രാജ്യങ്ങളും വ്യക്തമാക്കിയതിന് പിന്നാലെയാണ് അമേരിക്കയുടെ ആക്രമണം. സഖ്യകക്ഷികളുടേത് മണ്ടന്‍ തീരുമാനമാണെന്നും ആര്‍ക്കും ഞങ്ങളെ സഹായിക്കാന്‍ താല്‍പര്യമില്ലെന്നും ഇത് ഞെട്ടിക്കുന്നുവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

Latest from Blog

error: Content is protected !!