തിരുവനന്തപുരം> തന്റെ യൂസർനെയിമും പാസ്വേഡും ഡ്രൈവിങ്‌സ്‌കൂളുകാർക്ക് കൈമാറി കൊല്ലം ആർ.ടി.ഓഫീസിലെ ഒരു വെഹിക്കിൾ ഇൻസ്‌പെക്ടർ. അതോടെ ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നത് ഡ്രൈവിങ്‌സ്‌കൂൾ ഉടമകളായി. ലൈസൻസ് പുതുക്കുന്നത് അടക്കം ഉദ്യോഗസ്ഥനുവേണ്ടി ‘വാഹൻ’ സോഫ്റ്റ്വേറിലെ ഔദ്യോഗിക കടമകളെല്ലാം നിർവഹിച്ചിരുന്നത് ഡ്രൈവിങ്‌സ്‌കൂളുകാരായിരുന്നു. ഇടനിലക്കാരുമായി ബന്ധമുണ്ടെന്ന് സംശയിച്ച ഉദ്യോഗസ്ഥൻ ‘വാഹൻ’ സോഫ്റ്റ്വേറിൽ പ്രവേശിക്കുന്ന കംപ്യൂട്ടറിന്റെ ഐ.പി. അഡ്രസ് കേന്ദ്രീകരിച്ച് വിജിലൻസ് നടത്തിയ അന്വേഷണമാണ് ഡ്രൈവിങ് സ്‌കൂളിലേക്ക് എത്തിച്ചത്.
സോഫ്റ്റ്വേറിൽ പ്രവേശിക്കുന്നതിനുള്ള ഒറ്റത്തവണ പാസ്വേഡ് വെഹിക്കിൾ ഇൻസ്‌പെക്ടർ ഡ്രൈവിങ് സ്‌കൂളുകാർക്ക് കൈമാറി. ഇതോടെ പല ഓഫീസ് നടപടികളും ഡ്രൈവിങ് സ്‌കൂളുകാരുടെ കൈകളിലായി. ടെസ്റ്റിന് ഹാജരാകാത്തവർക്കും തോറ്റവർക്കും ലൈസൻസ് നൽകിയിട്ടുണ്ട്. ഓഫീസ് ചുമതലയുള്ള ഉദ്യോഗസ്ഥൻ തന്റെ കീഴ് ജീവനക്കാർക്ക് യൂസർനെയിമും പാസ്വേഡും നൽകിയശേഷം ഉച്ചയോടെ ഓഫീസ് വിട്ടുപോയതായും കണ്ടെത്തിയിട്ടുണ്ട്. പ്രവർത്തനക്ഷമമാണെന്ന് രേഖപ്പെടുത്തി രജിസ്ട്രേഷൻ പുതുക്കിനൽകിയ പല വാഹനങ്ങളും നാശോന്മുഖമാണെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. രജിസ്‌ട്രേഷൻ നേടിയതിൽ ചിലത് വർക്ക്ഷോപ്പുകളിൽ പൊളിച്ചിട്ടിരിക്കുകയാണ്.