വാഷിംടൺ> യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ. ഡോണൾഡ് ട്രംപിന്റെ തീരുവ പ്രതികാരം യുഎസിന്റെ നയത്തിനെതിരാണെന്നും ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ വർഷങ്ങളായി നടത്തിയ പ്രയത്നത്തെ പിറകോട്ടടിപ്പിക്കുന്നതാണെന്നും സുള്ളിവൻ കുറ്റപ്പെടുത്തി.ഇന്ത്യയെ ചൈനയുമായി അടുപ്പിക്കുകയാണ് ട്രംപ് ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു.
ചൈനയുടെ വളർന്നുവരുന്ന സ്വാധീനത്തെ നേരിടാനായി ഇന്ത്യയുമായി നിർണായക പങ്കാളിത്തമാണ് യുഎസ് വളർത്തിവന്നത്. എന്നാൽ, ട്രംപിന്റെ നികുതി നയം കാരണം ഇന്ത്യ ചൈനയോടൊപ്പം ചേർന്നു യുഎസിനെതിരെ തിരിയുന്ന സാഹചര്യമാണ്. യുഎസിനെ ലോകരാജ്യങ്ങൾ വിശ്വസ്തതയോടെ കണ്ട കാലമുണ്ടായിരുന്നു. ഇന്ന് ചൈന പോലും വിശ്വാസ്യത നേടുമ്പോൾ യുഎസിനെ വിശ്വസിക്കാൻ കൊള്ളാത്ത രാജ്യമായും തടസ്സക്കാരനുമായാണ് മറ്റുള്ളവർ കാണുന്നത്. മറ്റു രാജ്യങ്ങളിലെ നേതാക്കൾ യുഎസിനെ കുറിച്ച് പരിഹാസത്തോടെയാണ് സംസാരിക്കുന്നത്. ആഗോളതലത്തിൽ അമേരിക്ക എന്ന ബ്രാൻഡിന് പുല്ലുവിലയാണെന്നും സുള്ളിവൻ വിമർശിച്ചു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മേൽ പിഴച്ചുങ്കമടക്കം വൻ തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻറെ നീക്കങ്ങൾക്ക് ഫെഡറൽ കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീൽ കോടതി വിധിച്ചു.
