വിദേശനയവുമായി ബന്ധപ്പെട്ട് ഇന്ത്യയോട് കൂടുതൽ മാന്യമായ സമീപനം വേണമെന്ന് ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റൂബ്. വിദേശനയം കൂടുതൽ സഹകരണപരമായില്ലെങ്കിൽ ഈ കളിയിൽ തോൽക്കുമെന്ന് യുഎസിന് നൽകിയ സന്ദേശത്തിൽ സ്റ്റൂബ് പറഞ്ഞു. ‘എന്റെ യൂറോപ്യൻ സഹപ്രവർത്തകരോട് മാത്രമല്ല, പ്രത്യേകിച്ച് യുഎസിനോടുള്ള എന്റെ സന്ദേശം ഇതാണ്, ഇന്ത്യയെപ്പോലുള്ള ഗ്ലോബൽ സൗത്ത് രാജ്യങ്ങളോട് കൂടുതൽ സഹകരണപരവും മാന്യവുമായ ഒരു വിദേശനയം നമ്മൾ രൂപപ്പെടുത്തിയില്ലെങ്കിൽ, നമ്മൾ ഈ കളിയിൽ തോൽക്കും,’ സ്റ്റൂബ് പറഞ്ഞു. ചൈനയിലെ ടിയാൻജിനിൽ അടുത്തിടെ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. നേരിടാൻ പോകുന്ന അപായത്തെ കുറിച്ച് ഗ്ലോബൽ വെസ്റ്റിലുള്ള രാജ്യങ്ങൾക്ക് ഒരു ഓർമ്മപ്പെടുത്തലാണ് ചൈനയിൽ നടന്ന ഉച്ചകോടിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഇറക്കുമതിക്കുമേൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ 50% തീരുവയെച്ചൊല്ലി ഇന്ത്യയും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന വ്യാപാര സംഘർഷങ്ങൾക്കിടയിലാണ് സ്റ്റൂബിന്റെ പരാമർശം. ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ഫിന്നിഷ് പ്രസിഡന്റ്. മാർച്ചിൽ ട്രംപിന്റെ ഫ്ളോറിഡയിലുള്ള റിസോർട്ടിൽ ഏഴ് മണിക്കൂർ നീണ്ട ഗോൾഫ് കളിക്കിടെയാണ് ഇരുവരും തമ്മിൽ സൗഹൃദം സ്ഥാപിച്ചത്. ഡൊണാൾഡ് ട്രംപിനെ സ്വാധീനിക്കാൻ കഴിയുന്ന ചുരുക്കം ചില യൂറോപ്യൻ നേതാക്കളിൽ ഒരാളാണ് സ്റ്റൂബ് എന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
റഷ്യയുമായുള്ള സാഹചര്യം ചർച്ചചെയ്യുന്നതിനായി ഓഗസ്റ്റ് ആദ്യം യുക്രേനിയൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിക്കൊപ്പം വൈറ്റ് ഹൗസിലും സ്റ്റൂബ് എത്തിയിരുന്നു. ട്രംപ് സ്റ്റൂബിനെ ചെറുപ്പക്കാരനും കരുത്തനുമായ മനുഷ്യനെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. റഷ്യയിൽനിന്ന് എണ്ണ വാങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്ക്കുമേൽ 25 ശതമാനം പിഴത്തീരുവകൂടി ട്രംപ് ചുമത്തിയത്. യുഎസിന് മേൽ ഇന്ത്യ ചുമത്തുന്ന തീരുവകൾ ലോകത്തിലെ ഏറ്റവും ഉയർന്നവയാണെന്നും ട്രംപ് ആവർത്തിച്ചു. ഹാർലി ഡേവിഡ്സൺ ബൈക്കുകളുടെ ഉദാഹരണം ആവർത്തിച്ചുകൊണ്ടായിരുന്നു ഇത്. ‘ഞങ്ങൾ ഇന്ത്യയുമായി വളരെ നല്ല ബന്ധത്തിലാണ്, പക്ഷേ വർഷങ്ങളായി ഇത് ഒരു ഏകപക്ഷീയമായ ബന്ധമായിരുന്നു… ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവകളാണ് ഇന്ത്യ ഞങ്ങളിൽനിന്ന് ഈടാക്കിയിരുന്നത്,’ ട്രംപ് പറഞ്ഞു.
