ഗ്രേറ്റർ മാഞ്ചെസ്റ്റർ> ശസ്ത്രക്രിയക്കെത്തിയ രോഗിയെ ഓപ്പറേഷൻ ടേബിളിൽ അനസ്തേഷ്യ നൽകി മയക്കി കിടത്തിയ ശേഷം നേഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സംഭവത്തിൽ ഡോക്ടറുടെ കുറ്റസമ്മതം. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ടെയിംസൈഡ് ജനറൽ ആശുപത്രിയിലെ കൺസൾട്ടന്റ് അനസ്തെറ്റിസ്റ്റായിരുന്ന പാകിസ്‌താൻ വംശജനായ ഡോ. സുഹൈൽ അൻജുമാണ് (44) മെഡിക്കൽ ട്രൈബ്യൂണൽ നടത്തിയ തെളിവെടുപ്പിനിടെ ഇക്കാര്യം സമ്മതിച്ചത്.
ടെയിംസൈഡ് ജനറൽ ആശുപത്രിയിൽ 2023 സെപ്റ്റംബർ 16-ന് ഡോ. സുഹൈൽ മേൽനോട്ടം വഹിച്ചിരുന്ന ഒരു പിത്താശയ ശസ്ത്രക്രിയക്കിടെയായിരുന്നു സംഭവം. അന്നേ ദിവസം രാവിലെ ഡോ. സുഹൈലിന് ഓപ്പറേഷൻ തിയേറ്ററിൽ അഞ്ചു ശസ്ത്രക്രിയകൾക്ക് അനസ്തേഷ്യ നൽകുന്നതിന്റെ്റെ ചുമതലയുണ്ടായിരുന്നു. ഇതിൽ മൂന്നാമത്തെ ശസ്ത്രക്രിയക്കിടെയാണ് ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് മുങ്ങുന്നത്.
തുടർച്ചയായ ശസ്ത്രക്രിയകൾക്കിടെ അദ്ദേഹം ഒരു ചെറിയ ഇടവേള എടുത്തതാണെന്നാണ് സഹപ്രവർത്തകർ കരുതിയത്. ഒരു അനസ്തെറ്റിസ്റ്റ് നേഴ്സിനെ രോഗിയെ നോക്കാൽ ഏൽപ്പിച്ചാണ് അദ്ദേഹം ഓപ്പറേഷൻ തിയേറ്റർ വിട്ടത്. കുറച്ചുകഴിഞ്ഞ് ശസ്ത്രക്രിയ ഉപകരണങ്ങളെടുക്കാൻ മറ്റൊരു ഓപ്പറേഷൻ തിയേറ്ററിലെത്തിയ ഒരു നേഴ്സാണ് ഡോ. സുഹൈലും ആശുപത്രിയിലെ തന്നെ മറ്റൊരു നേഴ്സും തിയേറ്ററിൽവെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി കണ്ടത്. നേഴ്സ് ഉടൻ തന്നെ സംഭവം റിപ്പോർട്ട് ചെയ്. ഇതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. മെഡിക്കൽ ട്രൈബ്യൂണൽ നടത്തിയ ചോദ്യം ചെയ്യലിൽ, ഒരു രോഗി അനസ്തേഷ്യയിൽ കഴിയുമ്പോൾ താൻ നേഴ്‌സുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതായി ഡോ. സുഹൈൽ സമ്മതിച്ചു. തൻ്റെ പെരുമാറ്റം അങ്ങേയറ്റം ലജ്ജാകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ ഈ സംഭവത്തിൽ തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെ 2024 ഫെബ്രുവരിയിൽ ഇദ്ദേഹം പാകിസ്താനിലേക്ക് തിരികെ പോയിരുന്നു. തിരിച്ച് യുകെയിലേക്ക് വരാനും ഡോക്ടറായി തുടരാനുമുള്ള ആഗ്രഹം അദ്ദേഹം മെഡിക്കൽ ട്രൈബ്യൂണൽ മുമ്പാകെ പങ്കുവെച്ചിട്ടുണ്ട്. യുകെയിൽ വീണ്ടും ജോലിക്ക് അപേക്ഷിച്ചതിനെത്തുടർന്നാണ് അദ്ദേഹം ഇപ്പോൾ മെഡിക്കൽ ട്രൈബ്യൂണൽ മുമ്പാകെ തെളിവെടുപ്പിനെത്തിയത്.
