തിരുവനന്തപുരം> താമസിക്കാൻ മറ്റുസ്ഥലങ്ങളില്ലാത്തവരുടെ ഏക കിടപ്പാടം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ജപ്തി ചെയ്യുന്നതൊഴിവാക്കാൻ നിയമം വരുന്നു. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലി’ന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു.
തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താൽ (മനഃപൂർവമായി വീഴ്ച വരുത്താത്ത) തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് പാർപ്പിടം ജപ്തിചെയ്യപ്പെടുമെന്ന ഭീഷണി നേരിടുന്നവർക്കാവും നിയമം സംരക്ഷണം നൽകുക. ഇക്കാര്യം കണ്ടെത്താൻ ജില്ലാ, സംസ്ഥാന തലങ്ങളിൽ സമിതികളുണ്ടാകും. മൂന്നുലക്ഷം രൂപയിൽ താഴെയാകണം വാർഷികവരുമാനം. ആകെ വായ്പാതുക അഞ്ചുലക്ഷവും പിഴയും പിഴപ്പലിശയും അടക്കം 10 ലക്ഷവും കവിയരുത്.
ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യത വ്യവസ്ഥകളോടെ ഒഴിവാക്കുന്നതിനായി സർക്കാർ പ്രത്യേക നിധിക്കും രൂപം നൽകും. പൊതുമേഖലാ ബാങ്കുകൾ, ദേശസാൽകൃത ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ, കെഎസ്എഫ്ഇ, കെഎഫ്സി പോലുള്ള സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽനിന്നു വായ്പ എടുത്തവർക്കാണ് സംരക്ഷണം ലഭിക്കുക. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ തുടങ്ങിയയിടങ്ങളിൽ നിന്നുള്ള വായ്പയെടുത്തവർക്ക് സംരക്ഷണമുണ്ടാകില്ല.
