കൊച്ചി> Ireland Migration Scam- അയര്‍ലന്റ്, യു.കെ എന്നീ രാജ്യങ്ങളിലേക്ക് കുടിയേറാമെന്നും അവിടെ പബ്ബ് തുടങ്ങാന്‍ സഹായവും ബിസിനസ്സ് വിസയും വാഗ്ദാനം ചെയ്ത് തട്ടിപ്പിന്റെ പുതിയ വേര്‍ഷനുമായി മലയാളി സംഘം. ഇരകളെ കണ്ടെത്തുന്നതിനുവേണ്ടി അടുത്ത നാളിലാണ് കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് ഇവര്‍ ബിസിനസ്സ് കോൺക്ലേവ് നടത്തിയത്. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വിശ്വാസ്യത നേടുന്നതിനായി സിനിമ താരങ്ങളെയും ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയുമൊക്കെ കോൺക്ലേവില്‍ പങ്കെടുപ്പിച്ചു. മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയായെ പങ്കെടുപ്പിക്കുവാന്‍ സംഘാടകര്‍ തന്ത്രപൂര്‍വ്വം ശ്രമിച്ചിരുന്നുവെങ്കിലും അപകടം തിരിച്ചറിഞ്ഞ ഷാജന്‍ സ്കറിയാ ബുദ്ധിപൂര്‍വ്വം ഒഴിഞ്ഞുമാറി. ആദരവ് നല്‍കുവാന്‍ ക്ഷണിച്ചുവരുത്തുകയായിരുന്നു ലക്‌ഷ്യം.
അയര്‍ലാന്റ്, യു.കെ എന്നിവിടങ്ങളിലേക്ക് കുടിയേറാന്‍ അവിടെ ബിസിനസ് തുടങ്ങുകയാണ് നല്ലതെന്നും അതിന് തങ്ങള്‍ സഹായിക്കാമെന്നുമായിരുന്നു വാഗ്ദാനം. അയര്‍ലാന്റ്, യു.കെ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ മുഖേന നാട്ടിലുള്ള അവരുടെ അടുത്ത ബന്ധുക്കളെ കോൺക്ലേവില്‍ എത്തിക്കുകയായിരുന്നു ഈ വിദേശ മലയാളികള്‍ ചെയ്തത്. വടക്കന്‍ ജില്ലകളില്‍ നിന്നുള്ള ഇവരോടൊപ്പം ഒരു പത്തനംതിട്ട സ്വദേശിയും ഉണ്ടായിരുന്നു. തങ്ങള്‍ അയര്‍ലാന്റ്, യു.കെ എന്നീ രാജ്യങ്ങളില്‍ എത്തിയിട്ട് 20 വര്‍ഷത്തിലധികം ആയെന്നും തങ്ങള്‍ക്കവിടെ വലിയ ബന്ധങ്ങളും പിടിപാടുകളും ഉണ്ടെന്ന് ഇവര്‍ അവകാശപ്പെട്ടെങ്കിലും ഇവരുടെ നാടോ വീടോ എവിടെയാണെന്ന് പറയുവാന്‍ ഇവര്‍ തയ്യാറായില്ല.
തങ്ങള്‍ പബ് ചെയിന്‍ ആരംഭിക്കുകയാണെന്നും ആദ്യപടിയായി അയര്‍ലന്റില്‍ 30 പബ് കളുടെ നിര്‍മ്മാണം പൂര്‍ത്തിയാകാറായെന്നും യു.കെയില്‍ പബ് ചെയിന്‍ ഉടന്‍ ആരംഭിക്കുമെന്നും ഈ വിദേശമലയാളികള്‍ പറയുന്നത്. ഒരുകോടിയോളം രൂപ നല്‍കിയാല്‍ പബ് ചെയിനില്‍ പങ്കാളികളാകാം. ഒരു പബിന് നാല് ഷെയര്‍ ഉണ്ടാകും. 10 വര്‍ഷത്തെ എഗ്രിമെന്റ് ഉണ്ടാകുമെന്നുമാണ് ഇവര്‍ അവകാശപ്പെടുന്നത്. അയര്‍ലന്റിലേക്ക് കുടിയേറി പബ് ബിസിനസ്സില്‍ പങ്കാളികളാകുകയും കുടുംബത്തോടൊപ്പം അവിടെ താമസിക്കുകയും ചെയ്യാമെന്നായിരുന്നു മോഹനവാഗ്ദാനം. നൂറോളം പേര്‍ ഈ ബിസിനസ്സ് കോൺക്ലേവില്‍ പങ്കെടുത്തു. പരിപാടികള്‍ക്ക് ശേഷം ഓരോരുത്തരുമായും പ്രത്യേകം ചര്‍ച്ചകള്‍ നടത്തി ഓഫറുകള്‍ നല്‍കിയിരുന്നു.
അന്നുതന്നെ ബുക്ക് ചെയ്യുന്നവര്‍ക്ക് 7500 യൂറോയുടെ (ഏകദേശം75 ലക്ഷം രൂപ) ഇളവും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു. പലരും ഇവരുടെ വാഗ്ദാനങ്ങളില്‍ കുടുങ്ങി പണം നല്‍കിക്കഴിഞ്ഞു എന്നാണ് വിവരം. നാട്ടിലുള്ള വീടും വസ്തുവും വിറ്റുപെറുക്കിയാണ് പലരും ഇത്രവലിയ തുക കണ്ടെത്തിയത്. വിദേശത്തെ നിയമങ്ങളും അവിടെ തയ്യാറാക്കുന്ന എഗ്രിമെന്റുകളും എന്തെന്ന് അറിയാതെയാണ് പലരും ചതിക്കുഴിയില്‍ വീഴുന്നത്. ബിസിനസ്സ് കോൺക്ലേവിനുവേണ്ടി മാത്രം നാട്ടില്‍ എത്തിയ ഇവര്‍ പരിപാടി കഴിഞ്ഞതോടെ തിരികെ വിദേശത്തേക്ക് പോയി. വിദേശ പൌരത്വം ലഭിച്ചിട്ടുള്ള ഇവര്‍ അവിടെ ഇരുന്നുകൊണ്ട് തുടര്‍ച്ചയായി ഗൂഗിള്‍ മീറ്റ് നടത്തിക്കൊണ്ടാണ് പുതിയ ഇടപാടുകാരെ കണ്ടെത്തുന്നത്. >>> തുടരും…
