കൊച്ചി > മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് കേരള ടൈംസ് പ്രസിദ്ധീകരിച്ച വാർത്തകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ടർ ടിവിയുടെ പേരിൽ വക്കീൽ നോട്ടീസ്. മരംമുറി കേസിൽ അഗസ്റ്റിൻ ബ്രദേഴ്സ് എന്നറിയപ്പെട്ടിരുന്ന ആൻ്റോ അഗസ്റ്റിനും സഹോദരങ്ങളും പ്രതിചേർക്കപ്പെട്ടിരുന്നു. ഈ കേസിൻ്റെ കുറ്റപത്രത്തിൻ്റെയടക്കം രണ്ട് വർഷം മുമ്പ് കേരള ടൈംസ് പ്രസിദ്ധീകരിച്ച വാർത്തകൾ റിമൂവ് ചെയ്യണമെന്നാണ് നോട്ടീസിൽ പറയുന്നത്. റിപ്പോർട്ടർ ടിവിയുമായി ബന്ധപ്പെട്ട ബംഗളുരുവിലെ കോടതിയുടെ വിധി ദുർവ്യാഖ്യാനം ചെയ്താണ് നോട്ടീസ് നൽകിയിരിക്കുന്നത്. ബംഗളുരുവിൽ നിന്ന് അഡ്വ. ഭരത് ഗൗഡ മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
റിപ്പോർട്ടർ ടിവിയും മാനേജ്മെൻ്റും വാർത്തകളെ ഭയക്കുകയാണെന്ന് കേരള ടൈംസ് ചീഫ് എഡിറ്റർ സജിത്ത് ഹിലാരി പറഞ്ഞു. മാധ്യമ സംസ്കാരത്തിന് തന്നെ അപമാനമാകുന്ന രീതിയിലാണ് റിപ്പോർട്ടറിൻ്റെ ഈ പ്രവർത്തികൾ. കോടതി വിധികളെ ദുർവ്യാഖ്യാനം ചെയ്താണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഉത്തമ ബോധ്യത്തോടെ പ്രസിദ്ധീകരിച്ച വാർത്തകൾ ഒരു തരത്തിലുമുള്ള ഭീഷണിക്കും വഴങ്ങി പിൻവലിക്കില്ലെന്നും, ഇതിനെ നിയമത്തിൻ്റെ വഴിയിൽ നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
