തിരുവനന്തപുരം > സഹകരണ വായ്പരംഗത്ത് അടിമുടിമാറ്റം നിർദേശിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പിന്റെ റിപ്പോർട്ട്. കുടിശ്ശിക കുമിഞ്ഞുകൂടുന്നതാണ് സഹകരണ ബാങ്കുകളെയും സംഘങ്ങളെയും പ്രതിസന്ധിയിലാക്കുന്ന പ്രധാന ഘടകം. അതിനാൽ, സിബിൽ മാതൃകയിൽ പ്രത്യേക ക്രെഡിറ്റ് സ്കോർ രീതി കൊണ്ടുവരണമെന്നാണ് പ്രധാന ശുപാർശ.
കുടിശ്ശിക വരുത്തിയവർക്ക് വീണ്ടും വായ്പ നൽകുന്നതും തിരിച്ചടവ് പരിഗണിക്കാതെ ഉയർന്ന വായ്പ അനുവദിക്കുന്നതും തടയാനാണ് പുതിയ നിർദേശം. വാണിജ്യ ബാങ്കുകളിൽ വായ്പ നൽകുമ്പോൾ തിരിച്ചടവുശേഷി വിലയിരുത്താനുള്ള സൂചികയാണ് സിബിൽ സ്കോർ. വായ്പ കൃത്യസമയത്ത് തിരിച്ചടയ്ക്കാറുണ്ടോ, തുടർച്ചയായി മുടക്കം വരുത്തിയിട്ടുണ്ടോ തുടങ്ങിയവ വിലയിരുത്തി നൽകുന്ന സ്കോർ കുറവാണെങ്കിൽ വായ്പ കിട്ടുന്നത് എളുപ്പമാകില്ല.
എന്നാൽ, സഹകരണ ബാങ്കുകളിൽ രാഷ്ട്രീയ താത്‌പര്യം നോക്കി ഉയർന്ന തുക വായ്പ അനുവദിക്കുകയും അത് കുടിശ്ശികയാകുകയും ചെയ്യുന്ന രീതി നിലവിലുണ്ട്. ജപ്തി നടപടി സ്വീകരിക്കേണ്ടത് സർക്കാർ ഉദ്യോഗസ്ഥരായതിനാൽ അതിലും രാഷ്ട്രീയ ഇടപെടലുണ്ടാകും. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ച് അതിലൂടെ ഇത്തരക്കാർക്ക് പരമാവധി ഇളവുനൽകും.
വായ്പ തീർപ്പാക്കുമ്പോൾ വീണ്ടും വായ്പ നൽകും. ഈ രീതി അവസാനിപ്പിക്കാനാണ് ക്രഡിറ്റ് സ്കോർ നടപ്പാക്കണമെന്ന് നിർദേശിക്കുന്നത്. ഇത് ബാധകമാക്കുമ്പോൾ ഒന്നിലേറെ ബാങ്കുകളിൽനിന്ന് വായ്പ എടുക്കുന്നതും കുടിശ്ശികയാക്കുന്നതും ഒഴിവാക്കാനാകുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഈടിന്റെ മൂല്യനിർണയം കുറ്റമറ്റതാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
മറ്റുശുപാർശകൾ
- സംഘങ്ങളെ തകർച്ചയിൽനിന്ന് രക്ഷിക്കാനും പുതിയ സംരംഭങ്ങൾ തുടങ്ങാനും സഹകരണവകുപ്പിൽ ക്രൈസിസ് മാനേജ്മെന്റ് ടീം ആവശ്യമാണ്
- അഞ്ചുവർഷത്തിലൊരിക്കലെങ്കിലും സംഘങ്ങളുടെ ക്ലാസിഫിക്കേഷൻ നടത്തണം
- തിരിച്ചടവ് ശേഷിയുള്ളവരിൽനിന്ന് കർശനനടപടികളിലൂടെ കുടിശ്ശിക തിരിച്ചുപിടിക്കണം
- ജെഡിസി, എച്ച്ഡിസി കോഴ്സുകൾ രാജ്യത്തെ സർവകലാശാലകളുമായി അഫിലിയേറ്റുചെയ്യണം
- സഹകരണ വിജിലൻസ് ഓഫീസറായി പോലീസ് വകുപ്പിൽനിന്ന് എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കാൻ സഹകരണനിയമം ഭേദഗതി ചെയ്യണം
- പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്‌വേർ വേണം
