വീണ്ടും പിളർപ്പ്? റോഷിയുമായി വഴിപിരിയും - ജോസ്.കെ.മാണിയും മൂന്ന് എം.എല്‍.എമാരും യു.ഡി.എഫിലേക്ക് : അടിയൊഴുക്കുകള്‍ ശക്തം - Kerala Times    

വീണ്ടും പിളർപ്പ്? റോഷിയുമായി വഴിപിരിയും – ജോസ്.കെ.മാണിയും മൂന്ന് എം.എല്‍.എമാരും യു.ഡി.എഫിലേക്ക് : അടിയൊഴുക്കുകള്‍ ശക്തം

January 31, 2026
IMG 20260131 095822

പാലാ > റോഷിയുമായി വഴിപിരിഞ്ഞ് ജോസ്.കെ.മാണിയും മൂന്ന് എം.എല്‍.എമാരും യു.ഡി.എഫിലേക്കെന്നു സൂചന. അതീവ രഹസ്യമായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. സഭാ നേത്രുത്വത്തിലുള്ള ചിലരാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുള്ളത്. അഞ്ച് എം.എല്‍.എമാരില്‍ മൂന്നുപേര്‍ ജോസിനോപ്പം ഉറച്ചുനില്‍ക്കുമെന്നാണ് വിവരം. റോഷി ഉള്‍പ്പെടെ രണ്ടുപേര്‍ എല്‍.ഡി.എഫില്‍ തുടരും. നിലവിലുള്ള സാഹചര്യത്തില്‍ യു.ഡി.എഫിനൊപ്പം നില്‍ക്കുന്നതാണ് നല്ലതെന്ന ഉപദേശം പലകോണുകളില്‍നിന്നും ജോസിന് ലഭിച്ചിട്ടുണ്ട്. വളരെ നാടകീയമായിത്തന്നെയായിരിക്കും മുന്നണിമാറ്റം ഉണ്ടാകുക.

നിലവില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സീറ്റുകള്‍ വെട്ടിച്ചുരുക്കുന്നതിനു പിന്നിലും ജോസ് കെ.മാണിയുടെ യുഡിഎഫ് പ്രവേശനമാണ്. യുഡിഎഫില്‍ ഘടകകക്ഷി എന്ന നിലയിലാകും മാണി കോണ്‍ഗ്രസ്. ചുരുക്കം പറഞ്ഞാല്‍ രണ്ടു കേരളാ കോണ്‍ഗ്രസുകളും മുന്നണിയില്‍ ഉണ്ടാകും. ജോസഫ് ഗ്രൂപ്പിന്റെ 10 സീറ്റുകള്‍ എന്ന ആവശ്യം യു.ഡി.എഫ് പരിഗണിക്കില്ല. പരമാവധി ആറു സീറ്റുകള്‍ മാത്രമേ നല്‍കൂ. ബാക്കിയുള്ള നാല് സീറ്റുകള്‍ ജോസ് കെ.മാണിക്ക് നല്‍കും. ഇതിലൂടെ ജോസ് കെ.മാണിക്കും കൂടെ വരുന്ന മൂന്ന് എം.എല്‍.എമാര്‍ക്കും സീറ്റ് ലഭിക്കും. ജോസഫ് ഗ്രൂപ്പും മാണി ഗ്രൂപ്പും യു.ഡി.എഫില്‍ നിന്നുകൊണ്ട് മത്സരിക്കുമ്പോള്‍  മത്സരിക്കുന്ന പത്തു സീറ്റിലും വിജയിക്കുക എന്നതാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.

ജോസഫ് ഗ്രൂപ്പിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ട എന്നുതന്നെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. ജയസാധ്യത മാത്രം പരിഗണിച്ച് സീറ്റുകള്‍ നല്‍കിയാല്‍ മതിയെന്നും വെറുതെ മത്സരിച്ചു തോല്‍ക്കുവാന്‍ ഒരുസീറ്റുപോലും ആര്‍ക്കും നല്‍കേണ്ടതില്ലെന്നും അഭിപ്രായമുണ്ട്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതും കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും. 10 സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ യു.ഡി.എഫ് വിടുമെന്ന നിലയിലുള്ള ജോസഫ് ഗ്രൂപ്പിന്റെ പ്രതികരണം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇടയില്‍ നീരസമുണ്ടാക്കിയിട്ടുണ്ട്. സീറ്റ് വിഭജനം സംബന്ധിച്ച തീരുമാനങ്ങള്‍ ജോസഫ് ഗ്രൂപ്പ് അംഗീകരിക്കാതെ വന്നാല്‍ ജോസ്.കെ. മാണിക്ക് കൂടുതല്‍ പരിഗണന നല്‍കാനും സാധ്യതയുണ്ട്. കേരള രാഷ്ട്രീയത്തിലെ ഏറ്റവും മികച്ച തന്ത്രശാലികളില്‍ ഒരാളായിരുന്ന കെ.എം.മാണിയുടെ “വളരുന്തോറും പിളരുമെന്നും പിളരുന്തോറും വളരും” മെന്നുമുള്ള ആപ്തവാക്യം ഒരിക്കല്‍ക്കൂടി മാണി കോണ്‍ഗ്രസില്‍ പരീക്ഷിക്കപ്പെടുകയാണ്.

Latest from Blog

error: Content is protected !!