കൊച്ചി> കോതമംഗലത്ത് ഷിബു തെക്കുംപുറം സ്ഥാനാര്‍ഥിയാകുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. കൊള്ളപ്പലിശക്കാരനെന്ന ആരോപണം തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍തന്നെ പറയുന്നു. കോതമംഗലം സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനുള്ളതാണ്. ഈ സീറ്റ് ഷിബു ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് മണ്ഡലത്തിന്റെ പലകോണുകളില്‍ നിന്നും ഷിബുവിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന ആവശ്യം ഉയരുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധത്തിലാണ്. പലയിടത്തും ഷിബുവിനെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഷിബു തെക്കുംപുറം നേത്രുത്വം കൊടുക്കുന്ന കെ.എല്‍.എം ആക്സിവ എന്ന സ്വകാര്യ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ ആരോപണങ്ങള്‍. സ്ഥാപനം നല്‍കിയ മൈക്രോ ഫിനാന്‍സ് ലോണുകള്‍ തിരികെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് പലയിടത്തും തര്‍ക്കങ്ങളും ഭീഷണികളും ഉണ്ടായതായി പറയുന്നു. ഇതൊക്കെ തെരഞ്ഞെടുപ്പില്‍ ശക്തമായി പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. കൂടാതെ മൈക്രോ ഫിനാന്‍സ് ലോണ്‍ എടുക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും നല്‍കാറില്ല. പാത്രങ്ങളും മെഡിക്കല്‍ ഇന്‍ഷുറന്‍സുമൊക്കെയായി പകുതിയില്‍ അധികം രൂപ സ്ഥാപനം വാങ്ങും. ബാക്കിയുള്ള നാമമാത്രമായ തുകയാണ് അമിതപലിശക്ക് ലോണ്‍ എടുത്തയാളിന് കയ്യില്‍ കിട്ടുക. പാത്രങ്ങള്‍, മിക്സി ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങള്‍ക്ക് ഉയര്‍ന്ന വിലയാണ് ഈടാക്കുന്നതെന്നും ആരോപണമുണ്ട്. ഷിബുവിന്റെ ഭാര്യയായിരുന്നു ഇന്‍ഷുറന്‍സിന്റെ നടത്തിപ്പ്.
പണയസ്വര്‍ണ്ണം ഉടമ അറിയാതെ വില്‍ക്കുന്നുവെന്ന പരാതികളും ഷിബുവിന്റെ സ്ഥാപനത്തെക്കുറിച്ചുയർന്നിരുന്നു. പത്തനംതിട്ട – ഓമല്ലൂര്‍ ബ്രാഞ്ചില്‍ സ്വര്‍ണ്ണം പണയം വെച്ച യുവതിക്കാണ് മറ്റു സ്വര്‍ണ്ണ ഉരുപ്പടികളോടൊപ്പം തന്റെ കെട്ടുതാലിയും(മിന്ന്) നഷ്ടമായതെന്നായിരുന്നു പരാതി. പണയം എടുക്കാന്‍ ചെന്നപ്പോള്‍ പണയ സ്വര്‍ണ്ണം ലേലം ചെയ്ത് വിറ്റെന്നും അതൊക്കെ ഉരുക്കി മാറ്റിയെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. 2024 ജനുവരി 4 നാണ് വളകളും കമ്മലും മിന്നും ഉള്‍പ്പെടെ 16.18 ഗ്രാം സ്വര്‍ണ്ണം ഇവര്‍ KLM Axiva യുടെ ഓമല്ലൂര്‍ ബ്രാഞ്ചില്‍ പണയം വെച്ച് 69000/ രൂപ വായ്പ എടുത്തതെന്നും പരാതിക്കാരി പറഞ്ഞിരുന്നു. പൊതുജനങ്ങളുടെ ഇടയില്‍ പ്രത്യേകിച്ച് സാധാരണക്കാരുടെ ഇടയില്‍ ഷിബു തെക്കുംപുറത്തിന് മോശം പ്രതിച്ഛായ ഉണ്ടാകുവാന്‍ കാരണം അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ ഇത്തരം നടപടികളാണ്.
വ്യക്തിപരമായും ബിസിനസ്പരമായും സ്ഥാപനത്തിന്റെ ഉടമ എന്ന നിലയില്‍ ഷിബുവിനെ ഇതൊന്നും ബാധിക്കില്ല. എന്നാല്‍ ഷിബു തെക്കുംപുറം ഒരു സ്ഥാനാര്‍ഥിയായി പൊതുതെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഇതൊക്കെ കോതമംഗലം മണ്ഡലത്തിലും പുറത്തും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടും. ഇത് യു.ഡി.എഫിന് വലിയ തിരിച്ചടി നല്‍കുകയും ചെയ്യും. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കൊള്ളപ്പലിശക്കാരന്‍, ബ്ലെയിഡ് മുതലാളി എന്നിങ്ങനെയുള്ള ആരോപണം ഉയര്‍ന്നിരുന്നു. എതിരാളികള്‍ ഇത് പ്രചാരണായുധം ആക്കുകയും ചെയ്തിരുന്നു. താഴേത്തട്ടിലുള്ള ജനങ്ങളെ ഈ വിഷയം ഏറെ സ്വാധീനിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുവാനുള്ള കാരണവും ഇതൊക്കെയാണ്.
ഒരു കാലത്ത് യു.ഡി.എഫിന്റെ കുത്തക സീറ്റായിരുന്ന കോതമംഗലം കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനെ കൈവിട്ടു. 2016ലെ തെരഞ്ഞെടുപ്പിൽ ടി യു കുരുവിളയും 2021 ൽ ഷിബു തെക്കുംപുറവും എൽഡിഎഫിലെ ആന്റണി ജോണിനോട് പരാജയപ്പെട്ടു. ഇത്തവണ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. സ്വന്തം പാർട്ടിയിലെ തന്നെ നല്ലൊരു വിഭാഗം ഷിബുവിനെതിരാണ്. അതുകൊണ്ടുതന്നെ യു.ഡി.എഫിന് സീറ്റ് നഷ്ടപ്പെടുവാന്‍ സാധ്യതയേറെയാണ്. മൂന്നാമൂഴത്തിന് ആൻ്റണി ജോൺ തന്നെയാണ് എൽഡിഎഫിൽ ഇറങ്ങുകയെന്നാണ് സൂചന.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷിബുവിനെതിരെ ഉയർന്ന കൊള്ളപ്പലിശക്കാരൻ എന്ന ആക്ഷേപത്തിൽ നിന്ന് പുറത്ത് കടക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല എന്നാണ് യുഡിഎഫിനുള്ളിലെ വിലയിരുത്തൽ. എന്റെ നാട് എന്ന ജനകീയ കൂട്ടായ്മ വഴി ഇതിനെ മറികടക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും എത്രത്തോളം സാധ്യമാകുമെന്ന കാര്യത്തിൽ സംശയമുണ്ട്. 5 വർഷം മണ്ഡലത്തിൽ പ്രവർത്തിച്ചെങ്കിലും ഒരു ജനകീയ മുഖമാകാൻ ഷിബുവിന് സാധിച്ചിട്ടുണ്ടോ എന്നതിൽ വലിയ ആശങ്ക നിലനിൽക്കുകയാണ്. തുടർച്ചയായി മൂന്നാമതും ജനവിധി തേടാൻ നിലവിലെ എംഎൽഎ ആന്റണി ജോൺ ഒരുങ്ങുമ്പോൾ മണ്ഡലത്തിലെ യുഡിഎഫിലെ തന്നെ എതിർപ്പുകളെ മറികടക്കാൻ ഷിബുവിന് കഴിയുമോ എന്ന ചോദ്യം ബാക്കിയാവുകയാണ്.
