സ്വര്‍ണം വാങ്ങുന്നവര്‍ പെട്ടുപോകുമോ? വാരന്‍ ബഫറ്റ് സ്വര്‍ണത്തെ എതിര്‍ക്കാന്‍ കാരണമുണ്ട്, മറുവാദവും - Kerala Times    

സ്വര്‍ണം വാങ്ങുന്നവര്‍ പെട്ടുപോകുമോ? വാരന്‍ ബഫറ്റ് സ്വര്‍ണത്തെ എതിര്‍ക്കാന്‍ കാരണമുണ്ട്, മറുവാദവും

February 8, 2026
file 0000000000107209a6ee1b9dbc6bcc32

ലോക വിപണിയിലെ പ്രധാന ചര്‍ച്ചകളില്‍ ഒന്ന് സ്വര്‍ണവിലയിലെ ചാഞ്ചാട്ടമാണ്. പവന്‍ വില കുതിച്ച് 1.31 ലക്ഷം വരെ ഉയര്‍ന്ന സ്വര്‍ണം പിന്നീട് തിരിച്ചിറങ്ങി എങ്കിലും ഏത് സമയം വേണമെങ്കിലും കുതിച്ചുയരാം എന്ന സാധ്യതയുണ്ട്. ഒരു വര്‍ഷം മുമ്പ് ഒരു പവന്‍ വാങ്ങിയ വ്യക്തി ഇപ്പോള്‍ വില്‍ക്കുകയാണെങ്കില്‍ ഇരട്ടിയോളം പണം കൈയ്യിലെത്തും. മിക്ക നിക്ഷേകരകും ആസ്തിയുടെ ഒരു ഭാഗം സ്വര്‍ണത്തിലേക്ക് മാറ്റുകയാണ്. എന്നാല്‍ പൂര്‍ണമായും സ്വര്‍ണത്തിലേക്ക് മാറ്റുന്നുമില്ല. ഒരിടത്ത് മാത്രം നിക്ഷേപിക്കുന്നത് നല്ല ബിസിനസ് ആശയം അല്ല എന്നാണ് വിലയിരുത്തല്‍. ഏതെങ്കിലും ഒരു ഭാഗത്ത് ഇടിവ് വന്നാലും മറ്റൊരു നിക്ഷേപം വഴി ലാഭം കൊയ്യാമെന്ന് നിക്ഷേപത്തിലെ വൈവിധ്യത്തെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നു.

സ്വര്‍ണത്തിന് ഇനിയും വില കൂടുമെന്നാണ് പല പ്രമുഖരുടെയും പ്രവചനം. എന്നാല്‍ വില ഇടിയാന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ലോകത്തെ പ്രധാന വ്യവസായിയും ബെര്‍ക്ക്‌ഷെയര്‍ ഹാത്ത് വേയുടെ സിഇഒയുമായിരുന്നു വാരന്‍ ബഫറ്റിന്റെ സ്വര്‍ണത്തോടുള്ള നിലപാട് ചര്‍ച്ചയാകുന്നത്. സ്വര്‍ണം വാങ്ങുന്നതിനെ അദ്ദേഹം പ്രോല്‍സാഹിപ്പിക്കുന്നില്ല. സ്വര്‍ണം ഉല്‍പ്പാദനക്ഷമതയില്ലാത്ത വസ്തുവാണ് എന്നാണ് വാരന്‍ ബഫറ്റിന്റെ വാദം. ഒരു ഔണ്‍സ് സ്വര്‍ണം എത്രകാലം കഴിഞ്ഞാലും ഒരു ഔണ്‍സ് തന്നെയാണെന്നും അതിന്റെ അളവ് കൂടുന്നില്ല എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അതേസമയം, കാര്‍ഷിക രംഗം, റിയല്‍ എസ്റ്റേറ്റ് മേഖല ഉള്‍പ്പെടെയുള്ള ഓഹരി ഇടപാടുകളിലാണ് അദ്ദേഹത്തിന് താല്‍പ്പര്യം.

സ്വര്‍ണത്തില്‍ നിന്ന് പണം കിട്ടുന്നത് വില്‍ക്കുമ്പോള്‍ മാത്രം

സ്വര്‍ണത്തില്‍ നിന്ന് വരുമാനം ലഭിക്കുന്നില്ല. എന്നാല്‍ ബിസിനസില്‍ നിന്ന് വരുമാനം ലഭിക്കുന്നു. സ്വര്‍ണത്തില്‍ നിന്ന് ലാഭം കിട്ടുന്നത് വില്‍ക്കുമ്പോള്‍ മാത്രമാണ്. ഉല്‍പ്പാദന ക്ഷമത സ്വര്‍ണത്തിന് ഇല്ല എന്ന വാദമാണ് ചില വ്യവസായികള്‍ ഉന്നയിക്കുന്നത്. വാരന്‍ ബഫറ്റും അതേ നിലപാടുകരനാണ്. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിനെ മുകേഷ് അംബാനിയും പ്രോല്‍സാഹിപ്പിക്കുന്നില്ല. ബിസിനസ് സംരംഭങ്ങള്‍ക്ക് സംഭവിക്കുന്ന അതിവേഗ വളര്‍ച്ച സ്വര്‍ണത്തില്‍ ഉണ്ടാകുന്നില്ല എന്ന വാദവും ബഫറ്റിനുണ്ട്. കമ്പനികളുടെ മൂല്യം അതിവേഗം വളരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ 2024ന് ശേഷം സ്വര്‍ണത്തിന്റെ വിലയിലുണ്ടായ കുതിച്ചു ചാട്ടം മറുവാദം ഉന്നയിക്കുന്നവര്‍ എടുത്തു പറയുന്നു. സ്വര്‍ണത്തിന് കാലങ്ങള്‍ കഴിയുമ്പോഴുള്ള സ്വാഭാവികമായ മൂല്യ വ്യത്യാസം മാത്രമാണ് ഈ വിലക്കയറ്റം എന്ന വാദവമുണ്ട്.

അതേസമയം, സ്വര്‍ണത്തിന്റെ ഔണ്‍സ് വില 5000 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. ഡോളര്‍ വിട്ട് സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി ഓരോ രാജ്യങ്ങളും കാണാന്‍ തുടങ്ങിയതോടെയാണ് സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയതും വില കുതിക്കാന്‍ തുടങ്ങിയതും. എങ്കിലും സ്വര്‍ണത്തിലുള്ള നിക്ഷേപത്തെ വാരന്‍ ബഫറ്റ് പ്രോല്‍സാഹിപ്പിക്കുന്നില്ല.

Latest from Blog

error: Content is protected !!