ശശിക്കും പോലീസിനുമെതിരെ പരസ്യമായി പ്രതികരിച്ചത് സി പി എമ്മിൻ്റെ ഉന്നതനേതാക്കൾ പറഞ്ഞിട്ട്; അവർ പിന്നെ ഫോണെടുത്തില്ലെന്ന് അൻവർ - Kerala Times    

ശശിക്കും പോലീസിനുമെതിരെ പരസ്യമായി പ്രതികരിച്ചത് സി പി എമ്മിൻ്റെ ഉന്നതനേതാക്കൾ പറഞ്ഞിട്ട്; അവർ പിന്നെ ഫോണെടുത്തില്ലെന്ന് അൻവർ

January 13, 2025
pv anvar press meet.jpg
pv anvar press meet.jpg

തിരുവനന്തപുരം> സിപിഎമ്മിലെ ഉന്നതരായ നേതാക്കൾ പറഞ്ഞിട്ടാണ് പൊലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ പരസ്യമായി പ്രതികരിച്ചതെന്ന് രാജിവെച്ച നിലമ്പൂർ എംഎൽഎ പി വി അൻവർ. പിന്നീട് ആ നേതാക്കൾ ഫോൺ എടുത്തില്ല. അവർ ആരാണെന്ന് പറയുന്നില്ലെന്നും അൻവർ വിശദീകരിച്ചു.

സുജിത് ദാസ് എസ്പിയായിരുന്ന കാലത്ത് മലപ്പുറം ജില്ലയിൽ ഏകപക്ഷീയമായി ഒരു സമുദായത്തെ ക്രിമിനലുകളായി ചിത്രീകരിക്കുന്ന നിലപാട് സ്വീകരിച്ചെന്ന് അൻവർ ആരോപിക്കുന്നു. ബൈക്കിൽ മൂന്ന് പേർ സഞ്ചരിച്ചാൽ മൂന്ന് പേരുടെയും പേരിൽ കേസെടുക്കുന്നത് പോലുള്ള നടപടികൾ സ്വീകരിച്ചു. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അടക്കമുള്ളവരെ അറിയിച്ചതാണ്. ഈ വിഷയങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടും ഒരു നടപടിയുമുണ്ടാവാത്ത സാഹചര്യത്തിലാണ്, ഉത്തരവാദപ്പെട്ട സിപിഎം നേതാക്കളുടെ നിർദേശ പ്രകാരം പരസ്യമായി പ്രതികരിച്ചത്. പി ശശിയെയും അജിത് കുമാറിനെയും നിർത്തി മുന്നോട്ടുപോയാൽ പാർട്ടിയുണ്ടാവില്ലെന്ന് അവർ പറഞ്ഞു. ‘നിങ്ങൾ തുറന്നു പറയണം ഞങ്ങളെല്ലാവരും കൂടെയുണ്ടാകു’  മെന്ന് ഉന്നത നേതാക്കൾ പറഞ്ഞു. പിന്നീട് ഒരു ഘട്ടത്തിൽ ഇതേ നേതാക്കൾ പിന്മാറിയെന്നും താൻ വിളിച്ചാൽ ഫോണെടുക്കാതെ ആയെന്നും അൻവർ പറയുന്നു.

യുഡിഎഫിന് നിരപാധിക പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് പി വി അൻവർ. ഇനി വരുന്ന തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ സ്ഥാനാർത്ഥിയാകാനില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ നൽകുമെന്നും അൻവർ വാർത്താ സമ്മേളത്തിൽ പ്രഖ്യാപിച്ചു. ഉപ തെരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ അവസാനത്തെ ആണി ആകണം. മലയോര മേഖലയായ നിലമ്പൂരിനെ അറിയുന്ന ആളെ യുഡിഎഫ് സ്ഥാനാർത്ഥി ആക്കണം. പ്രദേശത്ത് ഏറ്റവും പ്രശ്‌നം നേരിടുന്നത് ക്രൈസ്തവ വിഭാഗമാണെന്നും വി എസ് ജോയിയെ സ്ഥാനാർഥി ആക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.  

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ അഴിമതി ആരോപണത്തിൽ അൻവർ മാപ്പ് പറഞ്ഞു. നിയമസഭയിൽ വി ഡി സതീശനെതിരായ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നിൽ പി ശശിയാണെന്ന് അൻവർ പറയുന്നു. സഭയിൽ താൻ തന്നെ അഴിമതിയാരോപണം ഉന്നയിക്കണമെന്ന് ശശി ആവശ്യപ്പെട്ടു. വിഷയം ശരിയല്ലേ എന്ന് ചോദിച്ചപ്പോൾ പൂർണ്ണമായും ശരിയെന്നായിരുന്നു മറുപടി ലഭിച്ചത്. പ്രതിപക്ഷ നേതാവ് മാപ്പ് സീകരിക്കണം. തന്നെ കോൺഗ്രസിന്റ ശത്രു ആക്കാൻ ഗൂഢാലോചന ഉണ്ടായെന്നും അൻവർ ആരോപിച്ചു.

Latest from Blog

error: Content is protected !!