ഇന്ത്യക്ക് വിടാതെ പണി തന്ന് അമേരിക്ക; ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ ഇറക്കുമതിക്ക് 123.04% ആനികുതിന്റി ഡംപിങ് ചുമത്തും, സോളാര്‍ ഓഹരികളില്‍ ഇടിവ് - Kerala Times    

ഇന്ത്യക്ക് വിടാതെ പണി തന്ന് അമേരിക്ക; ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ ഇറക്കുമതിക്ക് 123.04% ആനികുതിന്റി ഡംപിങ് ചുമത്തും, സോളാര്‍ ഓഹരികളില്‍ ഇടിവ്

April 24, 2026
file 000000004ec871fab2d1244d73148708

ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും അമേരിക്കന്‍ വാണിജ്യ മന്ത്രാലയം ആന്റി ഡംപിങ് നികുതി ഏര്‍പ്പെടുത്തും. അമേരിക്കന്‍ സോളാര്‍ കമ്പനികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് തടയിടുന്നത് എന്നാണ് യുഎസ് നിലപാട്. ഇന്ത്യ, ഇന്തോനേഷ്യ, ലാവോസ് എന്നീ രാജ്യങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ വളരെ കുറഞ്ഞ വിലയ്ക്ക് സോളാര്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നു എന്നാണ് യുഎസ് വാണിജ്യ മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ ഇറക്കുമതിക്ക് 123.04 ശതമാനം പ്രാഥമിക ആന്റി ഡംപിങ് നികുതി ചുമത്താനാണ് മന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുന്നത്. മറ്റ് രാജ്യങ്ങളായ ഇന്തോനേഷ്യയ്ക്ക് 35.17 ശതമാനവും ലാവോസിന് 22.46 ശതമാനവുമാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്.

വാര്‍ത്ത പുറത്തുവന്നതോടെ സോളാര്‍ വിപണിയിലെ പ്രമുഖരായ വാരീ എനര്‍ജീസിന്റെ ഓഹരികള്‍ക്ക് വിപണിയില്‍ കനത്ത തിരിച്ചടിയുണ്ടായി. വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ വാരീ എനര്‍ജിയുടെ ഓഹരികള്‍ അഞ്ച് ശതമാനത്തിലധികം ഇടിഞ്ഞു. നിലവില്‍ 4.26 ശതമാനം ഇടിവോടെ 3,267 രൂപ എന്ന നിരക്കിലാണ് ഓഹരികള്‍ വ്യാപാരം നടത്തുന്നത്.

എന്താണ് ആന്റി ഡംപിങ് നികുതി?

ഒരു രാജ്യം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മറ്റൊരു രാജ്യത്ത് അവിടത്തെ ഉല്‍പ്പാദന ചിലവിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റ് പ്രാദേശിക വിപണിയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ്, അത് തടയാന്‍ ഇറക്കുമതി ചെയ്യപ്പെടുന്ന രാജ്യം ആന്റി ഡംപിങ് നികുതി ചുമത്തുന്നത്.

അമേരിക്കന്‍ വിപണിയിലെ ആധിപത്യം

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ മൊത്തം സോളാര്‍ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇന്ത്യയുള്‍പ്പെടെയുള്ള ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നായിരുന്നു. ഏകദേശം 450 കോടി ഡോളറിന്റെ (ഏകദേശം 38,000 കോടി രൂപ) ഇറക്കുമതിയാണ് ഈ രാജ്യങ്ങള്‍ നടത്തിയത്. അമേരിക്കന്‍ സോളാര്‍ നിര്‍മ്മാതാക്കളുടെ കൂട്ടായ്മ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഈ നടപടി. തങ്ങളുടെ പ്രാദേശിക ഉല്‍പ്പന്നങ്ങളെക്കാള്‍ കുറഞ്ഞ വിലയ്ക്ക് വിദേശ ഉല്‍പ്പന്നങ്ങള്‍ വിപണി കീഴടക്കുന്നത് തടയണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

അന്തിമ തീരുമാനം ജൂലൈയില്‍

ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് പ്രാഥമികമായ നികുതി നിരക്കുകള്‍ മാത്രമാണ്. ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ സെല്ലുകളുടെ കാര്യത്തില്‍ ജൂലൈ 13-ഓടെ അന്തിമ തീരുമാനമുണ്ടാകും. ലാവോസില്‍ നിന്നുള്ള ഇറക്കുമതിയുടെ കാര്യത്തില്‍ സെപ്റ്റംബര്‍ 9-നാകും അന്തിമ തീരുമാനം വരിക. അമേരിക്കന്‍ വിപണിയെ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ഇന്ത്യന്‍ സോളാര്‍ കമ്പനികള്‍ക്ക് ഈ തീരുമാനം വലിയൊരു വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.

Latest from Blog

error: Content is protected !!