പാകിസ്താനിലെ ഇസ്ലാമാബാദിൽ വെച്ച് നടന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകൾ വീണ്ടും പരാജയപ്പെട്ടു. ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി, യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവരായിരുന്നു ചർച്ചകൾക്കായി ഇസ്ലാമാബാദിൽ എത്തിയിരുന്നത്. അമേരിക്കൻ പ്രതിനിധി സംഘവുമായി നേരിട്ടുള്ള ചർച്ചകൾക്ക് തങ്ങൾ ഇപ്പോൾ തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇതോടെ ഹോർമുസ് കടലിടുക്കിലെ സംഘർഷം കുറയ്ക്കാനും വെടിനിർത്തൽ സ്ഥിരമാക്കാനുമുള്ള നീക്കങ്ങൾ അനിശ്ചിതത്വത്തിലായി. പാക്കിസ്ഥാൻ – ഇറാൻ ഒത്തു കളിയാണ് ഇതിന് പിന്നിലെന്നും ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്. പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ഇറാനുമായി ചേർന്ന് നടത്തുന്ന നാടകങ്ങളുടെ ഭാഗമാണിതെന്നും പാക്കിസ്ഥാനെ വിശ്വസിക്കരുതെന്നും ട്രംപിനെ അടുപ്പക്കാർ ഉപദേശിച്ചതായും റിപ്പോർട്ടുണ്ട്.
ഇസ്ലാമാബാദിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാകിസ്ഥാൻ നേതൃത്വവുമായി മാത്രമാണ് ചർച്ചകൾ നടത്തിയത്. അമേരിക്കയുമായി നേരിട്ട് സംസാരിക്കാൻ തങ്ങൾക്ക് പദ്ധതിയൊന്നുമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് ഇറാന്റെ നിലപാട്. കഴിഞ്ഞ ദിവസം ഇറാൻ കപ്പലുകൾ അമേരിക്ക പിടിച്ചെടുത്തതും തുടർന്ന് ഇറാൻ തിരിച്ചടി നൽകിയതും ചർച്ചകളിൽ പ്രതിസന്ധിയായി.