വാഷിങ്ടൺ> യു.എസിൽ എയർഷോയ്ക്കിടെ രണ്ട് നാവിക വിമാനങ്ങൾ കൂട്ടിയിടിച്ചു. ഐഡഹോയിലെ മൗണ്ടൻ ഹോം എയർഫോഴ്സ് ബേസിൽ നടന്ന എയർഷോയ്ക്കിടെയാണ് സംഭവം. അപകടത്തിൽനിന്ന് രണ്ട് വിമാനങ്ങളിലെ നാല് ജീവനക്കാരേയും സുരക്ഷിതമായി പുറത്തെത്തിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു.
വാഷിങ്ടണിലെ വിഡ്ബി ഐലൻഡിൽനിന്നുള്ള ഇലക്ട്രോണിക് അറ്റാക്ക് സ്ക്വാഡ്രൺ 129-ൽപ്പെട്ട രണ്ട് ഇ.എ-18ജി ഗ്രോളർ വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ആകാശത്ത് അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിനിടെയാണ് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് വിമാനത്തിലുണ്ടായിരുന്ന നാല് ക്രൂ അംഗങ്ങളും സുരക്ഷിതമായി പുറത്തേക്ക് തെറിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.
അഭ്യാസപ്രകടനം കണ്ടുകൊണ്ടിരുന്ന കാണികൾ പകർത്തിയ വീഡിയോകളിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് താഴേക്ക് പതിക്കുന്നതും അതിനിടെ നാല് പാരച്യൂട്ടുകൾ വിടരുന്നതും ദൃശ്യമാണ്. വിമാനങ്ങൾ കൂട്ടിയിടിച്ച ശേഷം മിനിറ്റുകൾക്കുള്ളിൽ സ്ഫോടനത്തോടെ തകർന്നെങ്കിലും ഗ്രൗണ്ടിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെത്തുടർന്ന് എയർ ഷോയുടെ ബാക്കി ഭാഗങ്ങൾ റദ്ദാക്കുകയും ബേസ് താത്കാലികമായി അടച്ചിടുകയും ചെയ്തു.
സാധാരണമായി ആകാശത്ത് വിമാനങ്ങൾ കൂട്ടിയിടിച്ചാൽ പൈലറ്റുമാർക്ക് പുറത്തേക്ക് രക്ഷപ്പെടാൻ സമയംലഭിക്കാറില്ല. എന്നാൽ, ഈ അപകടത്തിൽ വിമാനങ്ങൾ തമ്മിൽ കോർത്തുപോയതായും ഇതാണ് ജീവനക്കാർക്ക് പുറത്തേക്ക് ചാടാൻ വേണ്ട സമയംനൽകിയതെന്നും കരുതപ്പെടുന്നു. പ്രാഥമിക നിഗമനം അനുസരിച്ച് വിമാനത്തിന് യാന്ത്രിക തകരാറുകൾ ഉണ്ടായിരുന്നില്ലെന്നും പറക്കലിനിടയിലുണ്ടായ പാളിച്ചയാകാം അപകടകാരണമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.