പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ രാജ്യത്തിന് വേണ്ടി വാദിക്കുന്ന വിമത സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ്) ചൊവ്വാഴ്ച വൈകിട്ട് പാക്കിസ്ഥാൻ്റെ ഭാഗമായ ബലൂചിസ്ഥാനിലെ വിവിധ ജില്ലകളിൽ സർക്കാർ, സൈനിക സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങളുടെ ഒരു പരമ്പര അഴിച്ചുവിട്ടു. ആഭ്യന്തര കലാപത്തിൻ്റെ ഭാഗമായി വർഷങ്ങൾക്ക് ശേഷം പാക്കിസ്ഥാനിൽ കണ്ട ഏറ്റവും വ്യാപകവും ഏകോപിതവുമായ ആക്രമണങ്ങളിലൊന്നായിരുന്നു ഇത്. പാകിസ്ഥാൻ ഭരണകൂടത്തിനെതിരായി പതിറ്റാണ്ടുകളായി തുടരുന്ന പോരാട്ടത്തിൽ പുതിയൊരു അധ്യായം കുറിക്കുന്നതിന് പ്രതിജ്ഞയെടുത്തുകൊണ്ട് “ഓപ്പറേഷൻ ബാം (ഡോൺ)” എന്ന് പേരിട്ട ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ബിഎൽഎഫ് ഏറ്റെടുത്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
പഞ്ച്ഗുർ, സുരബ്, കെച്ച്, ഖരൻ എന്നിവിടങ്ങളിലായി കുറഞ്ഞത് 17 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ആശയവിനിമയ ബന്ധങ്ങൾ തടസ്സപ്പെട്ടു, ഭരണപരമായ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു, സൈനിക ചെക്ക്പോസ്റ്റുകൾ ആക്രമിച്ചു. നാശനഷ്ടങ്ങളുടെ പൂർണ്ണമായ കണക്ക് പാകിസ്ഥാൻ അധികൃതർ ഇതുവരെ പുറത്ത് വിട്ടിട്ടില്ലെങ്കിലും, ദുരിതബാധിത പ്രദേശങ്ങളിൽ കാര്യമായ നഷ്ടങ്ങൾ ഉണ്ടായതായി പ്രാദേശിക സ്രോതസ്സുകൾ റിപ്പോർട്ട് ചെയ്തു.
ബലൂച് ദേശീയ വിമോചന യുദ്ധത്തിലെ ഒരു പുതിയ പ്രഭാതം എന്നാണ് ബിഎൽഎഫ് വക്താവ് മേജർ ഗ്വാഹ്റാം ബലൂച്ച് ഒരു പ്രസ്താവനയിൽ ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്. മക്രാൻ തീരം മുതൽ കോ-ഇ-സുലെമാൻ പർവതനിരകൾ വരെ ആക്രമണം വ്യാപിച്ചതായാണ് റിപ്പോർട്ട്. ബിഎൽഎഫ് ഗ്രൂപ്പിന്റെ പ്രവർത്തന വ്യാപ്തിയെ വ്യക്തമാക്കുന്നതാണ് ആക്രമണം. പ്രതിരോധം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്, ബലൂച് പോരാളികൾക്ക് വിശാലമായ ഭൂമിശാസ്ത്രത്തിൽ വലിയ തോതിലുള്ള, സമന്വയിപ്പിച്ച പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്ന് തെളിയിക്കുന്നതിനാണ് ഓപ്പറേഷൻ ബാം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മേജർ ഗ്വാഹ്റാം പറഞ്ഞു.
സുരക്ഷാ സേനയ്ക്ക് “മനുഷ്യ-ഭൗതിക നഷ്ടങ്ങൾ” വരുത്തിവയ്ക്കാൻ വേണ്ടി ആക്രമണ പദ്ധതികൾ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. വിഭവ ചൂഷണം, രാഷ്ട്രീയ പാർശ്വവൽക്കരണം, സൈനിക സാന്നിധ്യം എന്നിവയെക്കുറിച്ചുള്ള പരാതികൾ വളരെക്കാലമായി വിഘടനവാദ വികാരത്തിന് ആക്കം കൂട്ടി. പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ നടന്ന ആക്രമണങ്ങളുടെ വ്യാപ്തിയും കൃത്യതയും ശക്തമായ കലാപത്തെയാണ് സൂചിപ്പിക്കുന്നത്.
ബുധനാഴ്ച രാവിലെ മുതൽ, പാക്കിസ്ഥാൻ്റെ സുരക്ഷാ സേന ആക്രമണം നടന്ന ജില്ലകളിൽ തിരച്ചിൽ ആരംഭിച്ചിരുന്നു, അതേസമയം കെച്ചിന്റെയും പഞ്ച്ഗൂരിന്റെയും ചില ഭാഗങ്ങളിൽ ആശയവിനിമയ സേവനങ്ങൾ നിലച്ചിരുന്നതിനാൽ തിരച്ചിൽ ഏകോപനം അതി ദുഷ്കരമായിന്നു. തങ്ങളുടെ ഓപ്പറേഷൻ അവസാനിച്ചു കഴിഞ്ഞാൽ അതിന്റെ ഫലങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ബിഎൽഎഫ് അറിയിച്ചു. അതേസമയം, ആക്രമണം വീണ്ടും ബലൂചിസ്ഥാനിലെ ദുർബലമായ സുരക്ഷാ സാഹചര്യത്തിലേക്ക് വിരൽ ചൂണ്ടുകയാണ്. വിഭവസമൃദ്ധവും എന്നാൽ അസ്വസ്ഥവുമായ ഈ മേഖലയിലെ ഇസ്ലാമാബാദിന്റെ പിടിയെ വെല്ലുവിളിക്കുന്ന സായുധ കലാപത്തിന്റെ ഇടയ്ക്കിടെയുള്ള പൊട്ടിത്തെറികൾ തുടർന്നുകൊണ്ടിരിക്കുകയാണ്.
