ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഘാതക് സ്റ്റെൽത്ത് ഡ്രോൺ 2026-ൽ തയ്യാറാകുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 4.5 തലമുറ ലഘു യുദ്ധവിമാനമായ തേജസിന്റെ മാർക്ക് 2 പതിപ്പിനൊപ്പം ഘാതക് ആളില്ലാ യുദ്ധവിമാനവും രംഗപ്രവേശം ചെയ്യും.13 ടൺ ഭാരമുള്ള വിദൂര നിയന്ത്രിത ആളില്ലാ യുദ്ധവിമാനമാണ് ഘാതക്. റഡാർ നിരീക്ഷണത്തെ മറികടക്കാൻ കഴിയുന്ന രൂപകൽപ്പനയിലാണ് ഘാതക് അണിയറയിൽ ഒരുങ്ങുന്നത്.
ശത്രുക്കളുടെ വ്യോമമേഖലയിൽ കടന്നുകയറി ആക്രമണം നടത്താൻ കഴിയുന്ന തരത്തിലാണ് ഘാതകിനെ വികസിപ്പിക്കുന്നത്. ശത്രുക്കളുടെ പ്രതിരോധ സംവിധാനങ്ങളെ നിഷ്ഫലമാക്കുന്ന ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ ഉള്ള ഈ ആളില്ലാ യുദ്ധവിമാനത്തിന് കരുത്തേകുന്നത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കാവേരി ജെറ്റ് എൻജിനാണ്. ഇന്ത്യയുടെ ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ളിഷ്മെന്റ് ( ജിടിആർഇ) ആണ് ഘാതകിന് വേണ്ടി എൻജിൻ വികസിപ്പിച്ചത്. ആഫ്റ്റർ ബർണർ ഇല്ലാതെ തന്നെ 49 കിലോ ന്യൂട്ടൺ ത്രസ്റ്റ് ഉത്പാദിപ്പിക്കാൻ കാവേരി എൻജിന് സാധിക്കും. 3.7 ടണ്ണോളം ഇന്ധനം ഉൾക്കൊള്ളാൻ കഴിയുന്ന ഘാതക്കിന് എട്ട് മണിക്കൂറോളം തുടർച്ചയായി പറക്കാൻ സാധിക്കും.
1000 കിലോ മീറ്ററോളം ദൂരെവരെ ചെന്ന് ആക്രമണം നടത്താനുള്ള ശേഷിയുണ്ട്. പരമാവധി 1500 കിലോയോളം വരുന്ന ആയുധങ്ങൾ ഘാതകിന് വഹിക്കാൻ സാധിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസ് NG മിസൈൽ ഉപയോഗിച്ച് ആക്രമിക്കാനുള്ള ശേഷി ഘാതകിനുണ്ടാകും. ഇതിനൊപ്പം എയർ ടു എയർ മിസൈലുകൾ, ബോംബുകൾ എന്നിവ വഹിക്കാനാകും. യുദ്ധവിമാനങ്ങൾക്കൊപ്പം ചേർന്ന് അതിലെ പൈലറ്റിന് നിയന്ത്രിക്കാവുന്ന തരത്തിലോ കമാൻഡ് സെന്ററിലിരുന്ന് നിയന്ത്രിക്കാവുന്ന തരത്തിലോ ഘാതകിനെ ഉപയോഗിക്കാം. സുഖോയ് 30എംകെഐ യുദ്ധവിമാനത്തിനൊപ്പമാകും ഘാതക് തുടക്കത്തിൽ പ്രവർത്തിക്കുക. പിന്നീട് ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എഎംസിഎയ്ക്കൊപ്പം പ്രവർത്തിക്കും. ഡിആർഡിഒയുടെ ഭാഗമായ എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ( എഡിഇ) വികസിപ്പിക്കുന്ന ഘാതകിന്റെ നിർമാണപങ്കാളി എൽ ആൻഡ് ടിയാണ്.
പ്രോട്ടോ ടൈപ്പ് വികസനം അന്തിമഘട്ടത്തിലെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിന് വേണ്ടിയുള്ള കാവേരി എൻജിന്റെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ്. ഈ വർഷം തന്നെ എൻജിൻ പരീക്ഷണങ്ങൾ പൂർത്തിയാകും. വ്യോമസേന 150 ഘാതക് ഡ്രോണുകൾ വാങ്ങുമെന്നാണ് പ്രാഥമിക വിവരം. പരീക്ഷണ പറക്കലുകൾക്ക് ശേഷം നിർമാണത്തിലേക്ക് കടക്കുമ്പോൾ 2030 ആകുമ്പോഴേക്കും 30 ഡ്രോണുകൾ സേനയുടെ ഭാഗമാകും.
